വേനൽ മഴയും കാറ്റും; തിരുവനന്തപുരം ജില്ലയിൽ നാശനഷ്ടം
Mail This Article
തിരുവനന്തപുരം∙ ജില്ലയിൽ വിവിധ ഭാഗങ്ങളിൽ വേനൽമഴയിലും കാറ്റിലും കനത്തനാശനഷ്ടം. നന്ദിയോട് പഞ്ചായത്തിൽ വ്യാപകനാശനഷ്ടമുണ്ടായി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പഞ്ചായത്തിലെ നന്ദിയോട്, താന്നിമൂട്, ആലുംമൂട്, കാപ്പിത്തോട്ടം, ഇളവട്ടം, ചെല്ലഞ്ചി, പച്ച മേഖലകളിലാണ് മരം കടപുഴകിയും ഒടിഞ്ഞും വീണ് വലിയ നഷ്ടം സംഭവിച്ചിരിക്കുന്നത്. തെങ്കാശി പാതയിൽ വലിയതാന്നിമൂട്, നന്ദിയോട്, ഇളവട്ടം, കുറുപുഴ എന്നിവിടങ്ങളിൽ മരം കടപുഴകി വീണു ഏറെ നേരം മാർഗതടസ്സം നേരിട്ടു. വലിയ താന്നിമൂട് കുടവനാട് റോഡിൽ വ്യാപകമായി മരം വീഴ്ച ഉണ്ടായി. പലയിടത്തും മരങ്ങളും വൈദ്യുത പോസ്റ്റുകളും ഒടിഞ്ഞുവീണു. ഒട്ടേറെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നാശമുണ്ടായി. നന്ദിയോട് ജംക്ഷനിൽ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പൂർണമായും തകർന്നു വീണു. മറ്റു രാഷ്ട്രീയ പാർട്ടികളുടെ വൻ ബോർഡുകളും കാറ്റിൽ വ്യാപകമായി തകർന്നിട്ടുണ്ട്.
കൊടുങ്കാറ്റിൽ പുളിമാത്ത് പഞ്ചായത്തിലെ തെങ്ങുംകോണം, പേഴുംകുന്ന്, താളിക്കുഴി പ്രദേശങ്ങളിൽ വൻ നാശനഷ്ടം. താളിക്കുഴിയിൽ 4 വീടുകൾക്ക് നാശം സംഭവിച്ചു. വിളക്കുപാറ മനോഹരന്റെ വീടിന്റെ മുകളിൽ പ്ലാവ് ഒടിഞ്ഞു വീണു വീടിനു നാശം ഉണ്ടായി. വെൺമാനം പാറവിള വീട്ടിൽ ശാന്തയുടെ വീടിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര പറന്നു പോയി. വെൺമാനം കോളനിയിൽ മോഹനന്റെ വീടിന്റെ മേൽക്കൂര പറന്നു പോയി. തെങ്ങുംകോണം തുളസിഭവനിൽ രഞ്ജിത്തിന്റെ വീടിനോട് ചേർന്ന് ഷീറ്റ് മേഞ്ഞ ഷെഡിന്റെ ഷീറ്റുകൾ പറന്നു പോയി.തെങ്ങുംകോണം ജെ.സുരേഷിന്റെ റേഷൻകടയുടെ ഷീറ്റ് മേഞ്ഞ മേൽക്കൂര നിലംപതിച്ചു.