ആവേശമായി കലാശക്കൊട്ട്: ശക്തിപ്രകടനമാക്കി മുന്നണി പ്രവർത്തകർ; പലയിടത്തും ഗതാഗതക്കുരുക്ക്
Mail This Article
വർക്കല∙ആവേശത്തിന്റെ ശബ്ദകോലാഹലം തീർത്ത് ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് മുന്നണികളുടെ ശക്തി പ്രകടനമായി. മൈതാനം ജംക്ഷനിൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ പ്രവർത്തകർ മൂന്നു മണിയോടെ തന്നെ പ്രചാരണ വാഹനങ്ങളും കൊടിതോരണങ്ങളും സ്ഥാനാർഥികളുടെ ചിത്രങ്ങളുമായി അണിനിരന്നു. തുടർന്നു വിവിധ ഭാഗങ്ങളിൽ നിന്നു മൈതാനം ജംക്ഷനിലേക്കു പ്രവർത്തകരുടെ ഒഴുക്ക് തുടങ്ങി.
പ്രചാരണ വാഹനങ്ങളിൽ നിന്നു കാതടിപ്പിക്കുന്ന സംഗീതത്തിനൊപ്പം പാർട്ടി പ്രവർത്തകരും നൃത്തച്ചുവടുകൾക്കൊപ്പം ആവേശത്തിരയിളക്കി. പുറമേ പ്രചാരണ വാഹനങ്ങളുടെ മേലെ നിന്ന പ്രവർത്തകർ ആവേശം ചോരാതെ കൊടികൾ തലങ്ങും വിലങ്ങും വീശി. കലാശക്കൊട്ട് നടക്കുന്നതിനിടെ എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ നേരിയ തോതിൽ സംഘർഷം ഉടലെടുത്തെങ്കിലും പൊലീസ് ഇടപെട്ടു ശാന്തമാക്കി. ആറു മണിയോടെ കലാശക്കൊട്ട് സമാപിച്ചപ്പോൾ റോഡിന്റെ മറ്റു ഭാഗങ്ങളിൽ ഗതാഗതം മുടങ്ങി.
പോത്തൻകോട് ∙ മുന്നൂമുന്നണികളുടെയും ശക്തി പ്രകടനം കൂടിയായി കലാശക്കൊട്ട്. പോത്തൻകോട് ജംക്ഷനിലെ അവസാനവട്ട പ്രചാരണം 2 മണിക്കൂർ നീണ്ടു. ഇന്നലെ വൈകിട്ട് നാലുമണിയോടെ പ്രചാരണവാഹനങ്ങൾ ഇവിടേക്ക് എത്തിത്തുടങ്ങി. പിന്നാലെ നൂറുകണക്കിനു പ്രവർത്തകരും എത്തി. ഇതോടെ ഗതാഗത കുരുക്കും തുടങ്ങി. വിരലിലെണ്ണാവുന്ന പൊലീസുകാർ മാത്രമെ ഉണ്ടായിരുന്നുള്ളു. അതിനാൽ ഗതാഗത നിയന്ത്രണത്തിന് ഏറെ പണിപ്പെടേണ്ടി വന്നു.
സ്ഥാനാർഥികളുടെ ചിത്രങ്ങളുള്ള ടീ ഷർട്ടുകളും പാർട്ടി ചിഹ്നം വരച്ച തൊപ്പികളുമായാണ് പ്രവർത്തകരെത്തിയത്. കലാശക്കൊട്ടിനു കൊഴുപ്പേകാൻ ബാൻഡുമേളവും ഉണ്ടായിരുന്നു. പാർട്ടിക്കൊടികളുടെ നിറമുള്ള വർണക്കടലാസുകൾ പരസ്പരം ആകാശത്തേക്കു വിതറി തിരഞ്ഞെടുപ്പിന്റെ വീറും വാശിയും പ്രകടിപ്പിക്കുകയായിരുന്നു അവർ. നീണ്ട ഗതാഗത കുരുക്കിൽ ആംബുലൻസുകളടക്കം കുടുങ്ങിയിരുന്നു. ആവേശം ചോരാതെ തന്നെ മുരുക്കുംപുഴ ജംക്ഷനിലും കലാശക്കൊട്ടു നടന്നു.