കലാശക്കൊട്ടുമായി ബന്ധപ്പെട്ട് 2 കേസുകൾ
Mail This Article
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകരയിൽ കലാശക്കൊട്ടുമായി ബന്ധപ്പെട്ട് 2 കേസുകൾ. നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിന് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കെഎസ്ആർടിസി ബസിന്റെ വൈപ്പർ പൊട്ടിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർക്കെതിരെയുമാണ് കേസ്.
കലാശക്കൊട്ടിനിടെ തിരക്കിൽ കുരുങ്ങിയ കെഎസ്ആർടിസി ബസുകളുടെ മുകളിൽ കയറിയ പ്രവർത്തകർ കൊടി പാറിച്ചു. ഇതു കണ്ട് ഒട്ടേറെ പ്രവർത്തകർ ബസിനു മുകളിലേക്ക് കയറാൻ ശ്രമിച്ചതും പൊലീസ് ലാത്തി വീശി. ഇതിനിടെയിലാണ് വൈപ്പർ പൊട്ടിയത്. പൊലീസിനെ കണ്ടു ഭയന്ന് ബസിന്റെ മുകളിൽ നിന്ന് താഴെ ചാടിയ പ്രവർത്തകനു കാലിനു പരുക്കേറ്റു. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിന്റെ ലാത്തി പ്രയോഗത്തിനെതിരെയായിരുന്നു കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയത്.
അതിനിടെ പൂവാർ പാലം ജംക്ഷനിൽ നടത്തിയ കലാശക്കൊട്ടിനിടെ എൽഡിഎഫ് പ്രവർത്തകർ ബിജെപി പ്രവർത്തകരെ മർദിച്ചതായി പരാതി. അകാരണമായാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് ബിജെപിയും തങ്ങളുടെ പ്രവർത്തകർക്കു നേരെ തിരിഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്ന് എൽഡിഎഫും ആരോപിച്ചു. കേസ് എടുത്തിട്ടില്ല.