സിഐഎസ്എഫ് ഉദ്യോഗസ്ഥാനാണെന്ന വ്യാജേന വിളിച്ച് കബളിപ്പിച്ചു: 85,000 രൂപ കവർന്നു
Mail This Article
തിരുവനന്തപുരം∙ തലസ്ഥാനത്ത് സൈനികരുടെ പേരിൽ വീണ്ടും തട്ടിപ്പ്. വീട് വാടകയ്ക്കു നൽകാൻ ഓൺലൈനിൽ പരസ്യം നൽകിയവരെ കബളിപ്പിച്ച് 85,000 രൂപ തട്ടിയെടുത്തു. കഴക്കൂട്ടം ചെമ്പഴന്തി സ്വദേശിയായ യുവതിക്ക് ആണ് പണം നഷ്ടമായത്. യുവതിയുടെ സഹോദരൻ ശ്രീകാര്യത്തെ വീട് വാടകയ്ക്കു നൽകാനുണ്ടെന്ന് ഓൺലൈൻ ക്ലാസിഫൈഡ് സൈറ്റിൽ പരസ്യം നൽകിയിരുന്നു. ഹരിയാനയിൽ നിന്നുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥാനാണെന്ന് സ്വയം പരിചയപ്പെടുത്തി ഒരാൾ സഹോദരനെ ഫോണിൽ വിളിച്ചു. തിരുവനന്തപുരത്തേക്ക് ഉടൻ സ്ഥലം മാറ്റമുണ്ട്. വീടിന്റെ വിവരങ്ങൾ വാട്സാപ്പിൽ നൽകണം.
സൈനിക യൂണിഫോമിലെ ഉദ്യോഗസ്ഥന്റെ പ്രൊഫൈൽ ചിത്രവും തിരിച്ചറിയൽ കാർഡും കണ്ട് വിശ്വസിച്ചു വീടിന്റെ വിവരങ്ങൾ അച്ചു നൽകി. വാടകയും അഡ്വാൻസും പറഞ്ഞ് ഉറപ്പിച്ച ശേഷം അഡ്വാൻസ് ആയി 50,000 രൂപ അയച്ചു നൽകാമെന്നും അറിയിച്ചു. പണം അയയ്ക്കാനായി സഹോദരിയുടെ ഗൂഗിൾ പേ നമ്പറാണ് കൈമാറിയത്. പിന്നീട് ഇവരെ ഫോണിൽ ബന്ധപ്പെട്ട തട്ടിപ്പുകാർ സൈനികർക്ക് ഗൂഗിൾ പേ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ ഓർഡർ ഉണ്ടെന്നും സൈനികർക്കുള്ള പ്രത്യേക അക്കൗണ്ട് വഴി മാത്രമേ പണം കൈമാറ്റം അനുവദിച്ചിട്ടുള്ളൂവെന്നും ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചു. സിഐഎസ്എഫ് ഓഫിസിലെ അക്കൗണ്ടന്റ് ആണെന്നു പറഞ്ഞ് മറ്റൊരാൾക്ക് ഫോൺ കൊടുത്തു.
ഒരു ലക്ഷം രൂപയിൽ കുറഞ്ഞ തുക സിഐഎസ്എഫ് അക്കൗണ്ടിൽ നിന്നു ട്രാൻസ്ഫർ ചെയ്യാൻ കഴിയില്ലെന്നും 85,000 രൂപ അവർ പറയുന്ന അക്കൗണ്ടിലേക്ക് അയച്ചാൽ 1,35000 രൂപയായി ഉടൻ തിരികെ അയയ്ക്കാമെന്നും അറിയിച്ചു. ഇതു വിശ്വസിച്ചാണ് യുവതി 85,000 രൂപ അയച്ചു കൊടുത്തത്. ഒരു മണിക്കൂർ കഴിഞ്ഞിട്ടും പണം തിരിച്ചു കിട്ടാതെ വന്നപ്പോൾ ഇവർക്കു വീണ്ടും സന്ദേശം അയച്ചു. പണം മടക്കി അയച്ചത് പ്രോസസിലാണെന്നു കാണിക്കും വിധമുള്ള ഒരു സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് അയച്ചു കൊടുത്ത് 3 മണിക്കൂർ കൂടി കഴിഞ്ഞപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. യുവതി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലും കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലും പരാതി നൽകി.