ADVERTISEMENT

തിരുവനന്തപുരം ∙ ഇടതു സംഘടനകളുൾപ്പെടെ ഇന്നു തൊഴിലാളി ദിനം ആചരിക്കുമ്പോൾ, മേയറുമായി തർക്കത്തിലേർപ്പെട്ട കെഎസ്ആർടിസി ബസ് ഡ്രൈവറെ ജോലിയിൽ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വം നൽകുന്ന തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ ഇന്നലെ പ്രമേയം പാസാക്കി. തലസ്ഥാന നഗരത്തിൽ പാളയം സാഫല്യം കോംപ്ലക്സിനു സമീപത്ത് ശനിയാഴ്ച മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് കെ.എം.സച്ചിൻദേവ് എംഎൽഎയും ഉൾപ്പെടുന്ന സംഘം കാർ കുറുകെ നിർത്തി തടഞ്ഞ ബസിലെ ഡ്രൈവർ യദുവിനെതിരെയാണ് എൽഡിഎഫ് ഒന്നടങ്കം പ്രമേയം പാസാക്കിയത്.

മേയറും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കം സംബന്ധിച്ച് തിരുവനന്തപുരം 
കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഡപ്യൂട്ടി മേയർ പി.കെ.രാജുവും കോൺഗ്രസ് 
കൗൺസിലർമാരുമായുണ്ടായ വാക്കുതർക്കം.
മേയറും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കം സംബന്ധിച്ച് തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഡപ്യൂട്ടി മേയർ പി.കെ.രാജുവും കോൺഗ്രസ് കൗൺസിലർമാരുമായുണ്ടായ വാക്കുതർക്കം.

എൽഡിഎഫ് കക്ഷി നേതാവ് ഡി.ആർ.അനിൽ ആണ് മേയറോട് മോശമായി പെരുമാറിയ കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്ന് പുറത്താക്കണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. മേയറുടെ നടപടി നഗരവാസികൾക്ക് അപമാനമുണ്ടാക്കിയെന്നും മാപ്പ് പറയണമെന്നും ബിജെപി അംഗം തിരുമല അനിൽ ആവശ്യപ്പെട്ടു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ തർക്കം നടന്നു. ബിജെപി അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളികളുമായി കൗൺസിൽ ബഹിഷ്കരിച്ച് പ്രതിഷേധ പ്രകടനം നടത്തി. യുഡിഎഫ് കക്ഷി നേതാവ് പി.പത്മകുമാറും ജോൺസൺ ജോസഫും മേയറുടെ നടപടിക്കെതിരെ രംഗത്തെത്തി. യുഡിഎഫ് അംഗം മേരി പുഷ്പത്തിന്റെ പ്രസംഗം ഡപ്യൂട്ടി മേയർ തടസ്സപ്പെടുത്തിയെന്നാരോപിച്ച് യുഡിഎഫും കൗൺസിൽ ബഹിഷ്കരിച്ചു. 

സൈബർ ആക്രമണം നേരിടുന്നെന്ന്  മേയർ
ഡ്രൈവർ വിവാദത്തിൽ പ്രമേയത്തിന് മറുപടി പറയവേ വിതുമ്പലിന്റെ വക്കിലെത്തി മേയർ ആര്യ രാജേന്ദ്രൻ. താനും കുടുംബവും സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നേരിടുകയാണ്. സോഷ്യൽ മീഡിയയിൽ ഞാനും എന്റെ സഹോദരനും ഉൾപ്പെടെ നിൽക്കുന്ന ചിത്രങ്ങൾക്ക് മോശം കമന്റുകൾ വരുന്നു. കാറിന് സൈഡ് കൊടുക്കാത്തതിനല്ല, ലൈംഗിക ചേഷ്ട കാണിച്ചതിനെ തുടർന്നാണ് ബസ് ഡ്രൈവറെ പിന്തുടർന്നത്. ഒരു സ്ത്രീക്കും ഇനി ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകാതിരിക്കാനാണ് പ്രതികരിച്ചത്. –’ മേയർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com