നാടിന്റെ ‘പത്രക്കാരന്’ വിട
Mail This Article
ചേറ്റുവ ∙ അരനൂറ്റാണ്ടിലേറെയായി ഗ്രാമീണ പത്രപ്രവർത്തന രംഗത്ത് പ്രവർത്തിച്ച വലിയകത്ത് വി.അബ്ദു (78) അന്തരിച്ചു.ചേറ്റുവയിലെയും സമീപ പ്രദേശങ്ങളുടെയും പൊതുവിഷയങ്ങളും പ്രശ്നങ്ങളും അധികൃതരുടെ ശ്രദ്ധയിൽ എത്തിക്കാനും അവ പരിഹരിക്കാനുമായി വാർത്ത നൽകി. ചേറ്റുവ പാലം യാഥാർഥ്യമാകാൻ ഒട്ടേറെ വാർത്തകൾ എഴുതിയത് ശ്രദ്ധേയമായി. പ്രദേശത്ത് നടക്കുന്ന വിവിധ പരിപാടികളുടെ വാർത്തകൾ ജില്ലയിലെ എല്ലാ പത്ര ഓഫിസുകളിലും എത്തിച്ചിരുന്നു. ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പത്രവിതരണവും ഉണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ടായിരുന്ന അബ്ദു, തിരികെ വീട്ടിലെത്തിയപ്പോൾ തളർച്ച തോന്നി അധികം വൈകാതെയായിരുന്നു വിയോഗം.
മാധ്യമരംഗത്ത് ആധുനികത എത്തുന്നതിന് മുൻപേ അബ്ദുവിന്റെ ഇടപെടലായിരുന്നു തീരദേശത്തെ ഗ്രാമീണ മേഖലയിലെ വാർത്തകൾ പത്രങ്ങളിൽ പ്രത്യക്ഷപ്പെടാനുള്ള അവസരമായത്. ഏങ്ങണ്ടിയൂർ സ്വദേശികളായിരുന്ന പ്രശസ്ത സംവിധായകൻ രാമുകാര്യാട്ട്, പത്രപ്രവർത്തകരായ വി.എസ്.കേരളീയൻ, എസ്.പി.കടവിൽ എന്നിവരാണ് അബ്ദുവിലെ പത്രപ്രവർത്തകനെ കണ്ടെത്തി വളർത്തിയത്. അക്കാലത്ത് 'ചേറ്റുവപാലം ' എന്ന സങ്കൽപം ഇല്ലാതിരുന്ന സമയത്ത് ചേറ്റുവയിൽ പാലം വേണമെന്ന് ആവശ്യപ്പെട്ട് എഴുതിയ ഒട്ടേറെ വാർത്തകൾ ജില്ലയിലെ എല്ലാ പത്രങ്ങളിലും നിരന്തരം സ്ഥാനം പിടിച്ചത് അബ്ദുവിന്റെ പ്രവർത്തനം മൂലമായിരുന്നു.
പാലം യാഥാർഥ്യമായപ്പോൾ മലയാള മനോരമയുടെ മുൻപേജിലെ പ്രധാനവാർത്തയുടെ തലക്കെട്ടായിരുന്നു 'അബ്ദുവിന്റെ പാലം.’ അബ്ദുവിനെക്കുറിച്ച് ഫൊട്ടോഗ്രഫർ ഇമബാബു ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. കബറടക്കം ഇന്ന് 10ന് ചേറ്റുവ ജമാഅത്ത് പള്ളിയിൽ. ഭാര്യ: പരേതയായ ഐശുമ്മ. മക്കൾ റഫീക്ക്, ഷംസു, ഷുക്കൂർ, റസിയ, ബീന. മരുമക്കൾ: ഷെറീന, റുഖിയ, നെജുമ, ഹുസൈൻ.