ചട്ടത്തിൽ ‘കുടുങ്ങാതെ’ ഉദ്ഘാടനം നടത്തി; കെട്ടിടം മാറാതെ അന്നമനട സബ് റജിസ്ട്രാർ ഓഫിസ്
Mail This Article
അന്നമനട ∙ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് 2 മാസത്തോളമായിട്ടു അന്നമനട സബ് റജിസ്ട്രാർ ഓഫിസ് പഴയ കെട്ടിടത്തിൽ തന്നെ. ഈ കെട്ടിടത്തിലെ സൗകര്യക്കുറവുമൂലമാണ് വി.ആർ.സുനിൽകുമാർ എംഎൽഎയുടെ ഫണ്ടിൽ നിന്നുള്ള ഒരു കോടി രൂപ വിനിയോഗിച്ച് പുതിയ കെട്ടിടം നിർമിച്ചത്. തിരഞ്ഞെടുപ്പ് ചട്ടം എത്തുന്നതിനു മുൻപായി ഉദ്ഘാടനം നടത്താനുള്ള തിടുക്കത്തിൽ ഫെബ്രുവരി 29 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെക്കൊണ്ട് ഉദ്ഘാടനവും നടത്തി.
ഓഫിസിനുള്ള സൗകര്യങ്ങൾ ഒരുക്കാതെ ഉദ്ഘാടനം നടത്തിയത് ചോദ്യം ചെയ്യപ്പെട്ടെങ്കിലും നാടിനെ പൊതുവേയുള്ള ആവശ്യമായതിനാൽ പ്രതിഷേധങ്ങളൊന്നുമുണ്ടായില്ല. ഉദ്ഘാടനം നടത്തുമ്പോൾ അടിസ്ഥാന സൗകര്യങ്ങളായ വെള്ളം, വൈദ്യുതി, മേശയടക്കമുള്ള ഫർണിച്ചറുകൾ കെട്ടിടത്തിലെത്തിയിരുന്നില്ല. 15 ലക്ഷം രൂപയോളം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലേക്കായി ആവശ്യമുണ്ട്. ഇക്കാര്യം മന്ത്രിയുടെയോ വകുപ്പിന്റെയോ ശ്രദ്ധയിൽപ്പെടുത്തിയില്ലെന്നും ആക്ഷേപമുണ്ട്.
പൊതുറോഡിൽ നിന്ന് സബ് റജിസ്ട്രാർ ഓഫിസിലേക്കുള്ള തകർന്നു കിടക്കുന്ന റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തമാണ്. വർഷങ്ങളായി അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞ കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. പ്രദേശവാസിയായ പൊഴേലിപറമ്പിൽ മാർട്ടിൻ സൗജന്യമായി നൽകിയ 10 സെന്റ് ഭൂമിയിലാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്.
കൊരട്ടി കിഴക്കുംമുറി, കാടുകുറ്റി (കല്ലൂർ വടക്കുംമുറി), കല്ലൂർ തെക്കുംമുറി, ആലത്തൂർ, കുരുവിലശേരി,കാക്കുളിശേരി,തിരുമുക്കുളം എന്നി വില്ലേജുകളാണ് അന്നമനട സബ് റജിസ്ട്രാർ ഓഫിസിന്റെ പരിധിയിൽ വരുന്നത്.