ബ്രിട്ടീഷുകാർ നിർമിച്ച റെയിൽവേ മേൽപാലത്തിന്റെ ഗർഡറുകൾ മാറ്റി; പകരം പുതിയ ഗർഡറുകൾ
Mail This Article
ചെറുതുരുത്തി ∙ ചെറുതുരുത്തിയേയും ഷൊർണൂരിനെയും ബന്ധിപ്പിച്ച് ഭാരതപ്പുഴയ്ക്കു കുറുകെ ബ്രിട്ടീഷുകാർ നിർമിച്ച റെയിൽവേ മേൽപാലത്തിന്റെ തൂണുകൾക്കു മുകളിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ഗർഡറുകൾ മാറ്റി പുതിയത് സ്ഥാപിച്ചു തുടങ്ങി. വലിയ ക്രെയിനുകൾ ഉപയോഗിച്ച് ഇന്നലെ രാവിലെ മുതലാണ് പഴയ ഗർഡറുകൾ മാറ്റി പുതിയത് സ്ഥാപിക്കാൻ തുടങ്ങിയത്.
രണ്ടു മേൽപ്പാലങ്ങൾ ഉള്ളതിൽ ഒന്നിന്റെ ഗർഡറുകളാണ് ഇപ്പോൾ മാറ്റുന്നത്. 13 തൂണുകളുള്ള പാലത്തിൽ 14 ഗർഡറുകളാണ് ഉള്ളത്. ഇതിൽ അഞ്ച് ഗർഡറുകളാണ് ഇന്നലെ മാറ്റിയത്. രാജസ്ഥാനിലെ ജയ്പൂരിൽ ആസ്ഥാനമായിട്ടുള്ള കിരൺ ഇൻഫ്രയ്ക്കാണ് നിർമാണ ചുമതല. 19.84 മീറ്റർ നീളവും, 2.5 മീറ്റർ വീതിയും, 37 ടൺ തൂക്കവുമാണ് ഓരോ ഗർഡറുകൾക്കുമുള്ളത്. നിർമാണ പ്രവർത്തനങ്ങൾ മൂലം ഇന്നലെ പുലർച്ചെ 4.15 മുതൽ 8.15 വരെ ഇതിലൂടെയുള്ള ട്രെയിൻ ഗതാഗതം നിർത്തിവച്ചിരുന്നു.
കഴിഞ്ഞ നവംബർ മുതൽ 25 ഓളം പേരടങ്ങുന്ന സംഘമാണ് ഇതിനായി യുദ്ധകാല അടിസ്ഥാനത്തിൽ തൊഴിൽ ചെയ്യുന്നത്. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പുഴയ്ക്ക് കുറുകെ നിർമിച്ച താൽക്കാലിക റോഡിലൂടെയാണ് ക്രെയിനുകളും മറ്റു വാഹനങ്ങളും ഉപയോഗിച്ച് ഗർഡറുകൾ മാറ്റുന്നത്. ഒന്ന്, മൂന്ന് തീയതികളിൽ മറ്റു ഗർഡറുകൾ കൂടി മാറ്റുമെന്ന് അധികൃതർ പറഞ്ഞു.