വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് പൂർത്തിയായി
Mail This Article
കൽപറ്റ ∙ ജില്ലയിൽ ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് പൂർത്തിയായി. മുട്ടിൽ ഡബ്ല്യുഎംഒ കോളജ്, ബത്തേരി സെന്റ് മേരീസ് കോളജ്, മാനന്തവാടി സെന്റ് പാട്രിക് സ്കൂൾ എന്നിവിടങ്ങളിൽ നടന്ന കമ്മിഷനിങ്ങിൽ 576 വോട്ടിങ് യന്ത്രങ്ങളും റിസർവായി വച്ച യന്ത്രങ്ങളുമാണു കമ്മിഷൻ ചെയ്തത്. ജില്ലയിലെ തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകൻ നികുഞ്ച് കുമാർ ശ്രീവാസ്തവ, പൊലീസ് നിരീക്ഷകൻ അശോക് കുമാർ സിങ്, ചെലവ് നിരീക്ഷകൻ കൈലാസ് പി. ഗെയ്ക്ക്വാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് കമ്മിഷനിങ് നടന്നത്.
ജില്ലയിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാരയ സബ്കലക്ടർ മിസൽ സാഗർ ഭരത്, ഇ.അനിതകുമാരി, സി. മുഹമ്മദ് റഫീഖ് എന്നിവർ കമ്മിഷനിങ്ങിനു മേൽനോട്ടം നൽകി. സ്ഥാനാർഥി നിശ്ചയിക്കുന്ന ഏജന്റ്, ജില്ലയ്ക്ക് അനുവദിച്ച ബെൽ എൻജിനീയർമാരുടെയും സാന്നിധ്യത്തിലാണ് ഇവിഎം കമ്മിഷനിങ് നടന്നത്. കമ്മിഷൻ പൂർത്തിയായതോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെല്ലാം സീൽ ചെയ്തു. ഇവ സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കും. വോട്ടെടുപ്പിന് തലേന്ന് സ്ട്രോങ് റൂം തുറന്ന് പോളിങ് ഉദ്യോഗസ്ഥർക്ക് ഇവ കൈമാറും.