ലോക്സഭ തിരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ പൂർത്തിയായി; നീലഗിരിയിൽ പോളിങ് ഇന്ന്
Mail This Article
ഗൂഡല്ലൂർ ∙ നീലഗിരി മണ്ഡലത്തിൽ ഇന്നു തിരഞ്ഞെടുപ്പു നടക്കും. തിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികൾ പോളിങ് ബൂത്തുകളിൽ എത്തിച്ചു. രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണിവരെയാണ് പോളിങ്. പോളിങ് മെഷീനുകൾ അടക്കമുള്ള സാമഗ്രികൾ ഊട്ടിയിൽ നിന്നാണു മൂന്നു നിയോജക മണ്ഡലത്തിലേക്കുള്ള പ്രധാന കേന്ദ്രങ്ങളിലേക്ക് എത്തിച്ചത്. ഗൂഡല്ലൂര്‍ നിയോജക മണ്ഡലത്തിലേക്കുള്ള പോളിങ് ഉപകരങ്ങള്‍ ഗൂഡല്ലൂര്‍ സെന്റ് തോമസ് സ്കൂളിലാണ് സൂക്ഷിക്കുന്നത്. നീലഗിരി ലോക്സഭാ മണ്ഡലത്തിലെ 6 നിയമസഭാ മണ്ഡലങ്ങളിലായി 1619 പോളിങ് ബൂത്തുകൾ ഉണ്ട്.
നീലഗിരി ജില്ലയിൽ 3 നിയമസഭാ മണ്ഡലങ്ങളിലായി 689 പോളിങ് ബൂത്തുകളാണുള്ളത്. ഇതിൽ 106 പോളിങ് ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. ഇവിടെ നിരീക്ഷിക്കാനായി പ്രത്യേക സംഘത്തെയും നിയോഗിച്ചു. തിരഞ്ഞെടുപ്പിനായി ജില്ലയില്‍ 3,391 ഉദ്യോഗസ്ഥരെത്തും. വന മേഖലയിലുള്ള വോട്ടർമാർക്ക് പോളിങ് ബൂത്തുകളിൽ എത്തുന്നതിനായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ലാ വോട്ടർമാരും വോട്ട് രേഖപ്പെടുത്തണമെന്ന് ജില്ലാ കലക്ടറും വരണാധികാരിയുമായ എം.അരുണ അഭ്യർഥിച്ചു.
14 ലക്ഷം വോട്ടർമാർ വിധിയെഴുതും
7,35797 സ്ത്രീകളും 6,83,021 പുരുഷന്മാരും ഉൾപ്പെടെ 14,18,915 വോട്ടർമാരാണ് എസ്സി സംവരണ മണ്ഡലമായ നീലഗിരിയിലുള്ളത്. 4 സ്ഥാനാർഥികളാണു മത്സരരംഗത്ത്. സിറ്റിങ് എംപിയായ എ. രാജ തന്നെയാണ് ഇക്കുറിയും ഡിഎംകെ സ്ഥാനാർഥി. മൂന്നാം തവണയാണു രാജ നീലഗിരിയിൽ നിന്നു ജനവിധി തേടുന്നത്. 2014ലെ അണ്ണാഡിഎംകെ തരംഗത്തിൽ പരാജയപ്പെട്ടു.
2019ൽ വീണ്ടും എംപിയായി. അണ്ണാ ഡിഎംകെ സ്ഥാനാർഥി ലോകേഷ് തമിഴ്ശെൽവൻ, നാം തമിഴർ കക്ഷിയുടെ ജയകുമാർ, ബിജെപിക്കായി എൽ.മുരുകൻ എന്നിവരും മത്സരിക്കുന്നുണ്ട്. നീലഗിരി മണ്ഡലത്തിലെ ഗൂഡല്ലൂർ, കൂനൂർ, ഊട്ടി, ഈറോഡ് ജില്ലയിലെ ഭവാനി സാഗർ, കോയമ്പത്തൂർ ജില്ലയിലെ മേട്ടുപ്പാളയം, തിരുപ്പൂരിലെ അവിനാശി നിയമസഭാ മണ്ഡലങ്ങളാണ് നീലഗിരി ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നത്.