ഭിക്ഷാടനം, വഴിയോരക്കച്ചവടം, അനധികൃത തൊഴിൽ: ദുബായിൽ അറസ്റ്റിലായത് 967 പേർ
Mail This Article
ദുബായ് ∙ റമസാൻ മാസത്തിൽ സിഐഡിയും പൊലീസും ചേർന്ന നടത്തിയ തിരച്ചിലിൽ ഭിക്ഷാടനം, വഴിയോരക്കച്ചവടം, അനധികൃത തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട് 967 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 396 പേർ ഭിക്ഷാടകരും 292 പേർ വഴിയോരക്കച്ചവടക്കാരും 279 പേർ കൃത്യമായ വീസ ഇല്ലാതെ ജോലി ചെയ്തവരുമാണ്.
റമസാനിലും മറ്റു വിശേഷ അവസരങ്ങളിലും ജനങ്ങളുടെ സഹാനുഭൂതി ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരായ നടപടികൾ തുടരുമെന്നു ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അലി സലേം അൽ ഷംസി പറഞ്ഞു.
വിശേഷ അവസരങ്ങളിൽ പാർപ്പിട മേഖലയിലും പള്ളികളിലും കച്ചവട കേന്ദ്രങ്ങളിലും ഭിക്ഷാടകരുടെ സാന്നിധ്യം വർധിക്കാറുണ്ട്. ചട്ടങ്ങൾ കൃത്യമായി പാലിക്കാതെ തയാറാക്കുന്ന ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന വഴിയോരക്കച്ചവടക്കാരും ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതര കുറ്റകൃത്യമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാവങ്ങളെ സഹായിക്കണമെന്നുള്ളവർക്ക് സർക്കാരിന്റെ ഔദ്യോഗിക മാർഗങ്ങളിലൂടെ സംഭാവന നൽകാം. ഇതുവഴി ആവശ്യക്കാരിലേക്ക് സഹായമെത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അത്തരം നിയമവിരുദ്ധ പ്രവൃത്തികൾ ചെയ്യുന്നവർ രാജ്യത്തിന്റെ പ്രതിഛായ നശിപ്പിക്കുന്നവരാണ്. മോഷണം, പോക്കറ്റടി, കുട്ടികളെ ചൂഷണം ചെയ്യുക, തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിനിരുത്തുക തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങളും അത്തരക്കാരിൽ നിന്നു സമൂഹം നേരിടേണ്ടി വരും. ഒരുതരത്തിലും അവരെ പ്രോത്സാഹിപ്പിക്കരുതെന്നും നിയമവിരുദ്ധ പ്രവൃത്തികൾ പൊലീസിനെ അറിയിക്കണെന്നും അദ്ദേഹം അഭ്യർഥിച്ചു.
പൊലീസിന്റെ 901 എന്ന നമ്പറിലോ ദുബായ് പൊലീസിന്റെ സ്മാർട് ആപ്പിലെ പൊലീസ് ഐ സർവീസ് വഴിയോ വിവരങ്ങൾ കൈമാറാം. വെബ്സൈറ്റ് www.ecrime.ae.