വീട്ടിലെ സ്വത്തുതർക്കങ്ങൾ: അനുഭവങ്ങൾ പാഠമാകണം
Mail This Article
നാലു സഹോദരൻമാർ ഒരുപക്ഷത്തും രണ്ട് സഹോദരിമാർ മറ്റൊരു പക്ഷത്തുനിന്നും രൂക്ഷമായ വ്യവഹാരത്തിൽ ഏർപ്പെടുന്നു. കാരണം സ്വത്ത് തർക്കം. സ്ത്രീധനം കൊടുത്ത വകയിൽ നല്ലൊരു തുക ചെലവായെന്നും നയാപൈസയുടെ സ്വത്ത് ഇനി തരില്ലെന്നും സഹോദരൻമാർ. കുടുംബസ്വത്തായ ഏകദേശം മൂന്നേക്കർ സ്ഥലത്തിൽ തങ്ങൾക്കും അവകാശമുണ്ടെന്നാണ് സഹോദരിമാരുടെ വാദം.
മറ്റൊരു വീട്ടിൽ രണ്ട് സഹോദരൻമാർ ഒരുഭാഗത്തും ഒരുസഹോദരിയും അമ്മയും മറുഭാഗത്തുമായി മറ്റൊരു വ്യവഹാരം. അവിടെയും വിഷയം സ്വത്ത് വീതം വയ്പാണ്. 'വിവാഹത്തിന് സ്വർണ്ണവും പണവും തന്നില്ലേ, ഇനി സ്വത്തില്ല' എന്ന് സഹോദരൻമാർ പറഞ്ഞപ്പോൾ ആ വെല്ലുവിളി ഏറ്റെടുത്ത് സഹോദരൻമാർ താമസിക്കുന്ന കുടുംബവീട്ടിൽ വന്ന് താമസമാക്കിയ സഹോദരി, അമ്മയെ തന്റെ പക്ഷത്തേക്ക് കൊണ്ടുവന്ന് വ്യവഹാരം തുടങ്ങി. സഹോദരിയുടെ വ്യവഹാരത്തിൽ മനംമടുത്ത് രണ്ടുസഹോദരന്മാരും വീടുവിട്ട് പുതിയ വീടുകൾ വച്ചു താമസമായി. കൂട്ടിന് വ്യവഹാരവുമുണ്ട്.
ഇതുപോലെ എത്രയെത്ര കേസുകൾ കേരളത്തിൽ സംഭവിച്ചിരിക്കുന്നു, സംഭവിക്കുന്നു, സംഭവിക്കാനിരിക്കുന്നു..ഈ രണ്ടു വിഷയത്തിലും ന്യായവും നിയമവും സഹോദരിമാർക്കൊപ്പമാണ്.
ഞാൻ പറയുന്നത് മറ്റൊന്നാണ്.
ബന്ധുത്വം- സഹോദരൻ- സഹോദരി- അമ്മ- അച്ഛൻ...ഇതൊക്കെ സാങ്കേതികമായി ശരിയാണെങ്കിലും സ്വത്തിനുമുമ്പിൽ 'ബന്ധുത്വം' വ്യാജമായ വാക്കാണ്. അടിസ്ഥാനപരമായി അവരൊക്കെ വ്യക്തികളാണ്.
ധനം, കണ്ണായ സ്ഥലം... ഇതൊക്കെ ഏവരെയും സ്വാധീനിക്കും. കണ്ണായ സ്ഥലത്തിന്റെ വിലയാണ് സർവബന്ധുത്വത്തേയും തകർത്ത് തരിപ്പണമാക്കിയ ഒരുകാരണം.
ഗൾഫിൽ എല്ലുമുറിയെ പണിയെടുത്ത്, മുണ്ടുമുറുക്കിയുടുത്തുജീവിച്ച്, സഹോദരിക്ക് ലക്ഷങ്ങൾ സ്ത്രീധനം കൊടുത്തു, ലക്ഷങ്ങൾ ചെലവഴിച്ച് കുടുംബവീട് റിപ്പയർ ചെയ്തു എന്നൊക്കെ വൈകാരികത പറയാമെന്നല്ലാതെ കുടുംബസ്വത്ത് വീതംവയ്പ്പിൽ ഇതൊന്നും കാണില്ല.
അതുകൊണ്ട് സഹോദരൻമാർ വിയർപ്പൊഴുക്കി പണിയെടുത്ത് സഹോദരിക്ക് സ്ത്രീധനം കൊടുക്കാതിരിക്കുക. 'കൊടുത്താലേ അടങ്ങൂ' എന്നാണെങ്കിൽ സ്ത്രീധനം കൊടുത്തതൊക്കെ സ്വത്ത് വിഹിതത്തിൽ ഉൾപ്പെടുത്തി കരാറുണ്ടാക്കുക.
കഴിവതും പാർടീഷൻ കഴിയാതെ കുടുംബവീട് മോടി പിടിപ്പിക്കാതിരിക്കുക. അതല്ലാ 'മോടിപിടിപ്പിച്ചേ അടങ്ങൂ' എന്നാണെങ്കിൽ, വീട്ടിലെ മറ്റംഗങ്ങളുമായി കരാറുകളുണ്ടാക്കി രജിസ്റ്റർ ചെയ്യുക.
ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള രൂക്ഷമായ സ്വത്ത് തർക്കങ്ങൾ ഒരുപരിധിവരെ ഇല്ലാതാക്കാൻ ഇത്തരം കരാറുകളുപകരിച്ചേക്കാം എന്നാണ് എന്റെ തോന്നൽ.