ADVERTISEMENT

ആഫ്രിക്കൻ രാജ്യമായ ഘാനയുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് കോക്കോ. കോക്കോ കയറ്റുമതിയിൽ ലോകത്തിലെ രണ്ടാം സ്ഥാനത്തുള്ള ഘാനയിൽ കോക്കോ കർഷകരുടെ നില പരിതാപകരമാണ്. ആഗോള വിപണിയിൽ കോക്കോയുടെ വില വർധിച്ചിട്ടുണ്ടെങ്കിലും ഇവിടുത്തെ കർഷകർക്ക് അതിനനുസരിച്ച വരുമാനം കിട്ടാത്തത് ഈ മേഖലയെ സാരമായി ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്. 

കോക്കോ ബോർഡിന്റെ നിയന്ത്രണങ്ങൾ
കോക്കോ വിപണനത്തെ നിയന്ത്രിക്കുന്നത് ഘാനാ കോക്കോ ബോർഡ് ആണ്. കർഷകർക്ക് കോക്കോ ബോർഡിനു മാത്രമേ കോക്കോ പരിപ്പ് കൈമാറാൻ അനുവാദമുള്ളൂ. കാലത്തിനനുസരിച്ച് വിപണന രീതിയിൽ മാറ്റം വരുത്താത്തത് കുറച്ചൊന്നുമല്ല കർഷകരെ ബാധിക്കുന്നത്.

ഇവിടെ കാലങ്ങളായി തുടരുന്ന ഈ വിപണന രീതി കർഷകരെ പല രീതിയിലും ബാധിക്കുന്നുണ്ട്. പുറമെയുള്ള ഉപഭോക്താക്കളുമായി നേരിട്ടു കച്ചവടത്തിനു സാധ്യത ഇല്ലാത്തത് കർഷകർക്ക് മികച്ച വില ലഭിക്കുന്നതിനു തടസമാകുന്നു. ഘാനയിലെ കോക്കോയുടെ വില നിശ്ചയിക്കുന്നതും കോക്കോ ബോർഡാണ്. സർക്കാർ അംഗീകരിക്കുന്ന വിലയാണ് ഉൽപന്നത്തിന്റെ വില എന്നതിനാൽ കർഷകർക്ക് ഈ കാര്യത്തിൽ സ്വതന്ത്രമമായി കാര്യങ്ങൾ തീരുമാനിക്കാൻ കഴിയുന്നില്ല. ഈ രീതി മാറണം എന്നാണു കർഷകർ പറയുന്നത്.

ghanas-cocoa-farmers-are-losing-out-despite-record-prices2
Image Credit: Erics Media/ Shutter

ലോക വിപണിയിൽ കോക്കോ വില വർധിച്ചെങ്കിലും അതു കർഷകരുടെ കീശയിലെത്താൻ സമയമെടുക്കും എന്നാണ് ബോർഡിന്റെ നിലപാട്. കർഷകരിൽ നല്ലൊരു ശതമാനവും 70 വയസ് കഴിഞ്ഞവരാണ്. അതിനാൽ പ്രായത്തിന്റെ അവശതയ്ക്കൊപ്പം കാര്യമായ വരുമാനം കൂടി കിട്ടാതെ വരുന്നത് പലരെയും കൃഷിയിൽനിന്ന് പിന്തിരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ പല കർഷകരും മറ്റു വിളകളിലേക്കും തിരിഞ്ഞിട്ടുണ്ട്. ഇത് ഉൽപാദനത്തെയും കാര്യമായി ബാധിച്ചിരിക്കുന്നു.

കോക്കോ ഉൽപാദനത്തിൽ ആഫ്രിക്കയിൽ ഒന്നാം സ്ഥാനത്തുള്ള ഐവറികോസ്റ്റിൽ ഇതല്ല അവസ്ഥ. അവിടുത്തെ കർഷകർക്ക് അവർ ഉൾപ്പെടുന്ന സഹകരണസംഘം വഴിയോ അവരുടെ സ്വകാര്യ ഉപഭോക്താക്കൾ വഴിയോ കോക്കോ വിറ്റഴിക്കാനുള്ള സാഹചര്യമുണ്ട്. 2019ൽ ഘാനയും ഐവറി കോസ്റ്റും കർഷകരുടെ ജീവിത നിലവാരം ഉയർത്തുന്നതിനായി തീരുമാനിച്ചു. ഇതിൻപ്രകാരം കോക്കോ വാങ്ങുന്നവർ ഓരോ മെട്രിക് ടണിനും 400 ഡോളർ അധിക തുക നൽകണം. എന്നാൽ ഓക്സ്ഫാം എന്ന മനുഷ്യവകാശ സംഘടന ലോക കോക്കോ സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നത് ഈ പദ്ധതികൾ ഫലവത്തായില്ല എന്നാണ്. ലോകവിപണിയിൽ കോക്കോയുടെ വില വർധിച്ചത് ഈ പദ്ധതിയുടെ പരാജയത്തിന്റെ ഭാഗികമായ കാരണമായി വിലയിരുത്തപ്പെടുന്നു.

കുത്തനെയിടിഞ്ഞ് ഉൽപാദനം
ലോകത്തിലെതന്നെ മികച്ച കൊക്കോ ഉൽപാദക രാജ്യങ്ങളായ ഘാനയിലെയും ഐവറി കോസ്റ്റിലെയും കോക്കോ ഉൽപാദനം കഴിഞ്ഞ കുറച്ചു വർഷങ്ങളായി കുത്തനെ താഴേക്കാണ്. 2021–22 കാലയളവിൽ 7,50,000 ടൺ ആയിരുന്നു ഘാനയിലെ കൊക്കോ ഉൽപാദനം. എന്നാൽ 2023–24 കാലയളവിൽ ഉൽപാദനത്തിൽ 40 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.

ghanas-cocoa-farmers-are-losing-out-despite-record-prices1
Image Credit: CW Studios Global/ Shutter

വില്ലനായി ആഗോളതാപനം
ഇതിനെല്ലാം പുറമെ ആഗോളതാപനം ഉയർത്തുന്ന വെല്ലുവിളിയുമുണ്ട്. പ്രവചനാതീതമായ കാലാവസ്ഥ കൃഷിയെ ബാധിക്കുന്നു. അസാധാരണമായ മഴയും വെയിലും കർഷകർക്ക് വെല്ലുവിളിയുയർത്തുന്നു. ഇതിനെ പ്രതിരോധിക്കാൻ കൃഷീരീതികളിൽ മാറ്റങ്ങൾ കൊണ്ടു വരാനുള്ള ശ്രമത്തിലാണ് ഘാനയിലെ കർഷകർ.

English Summary:

Ghana's cocoa farmers lament low earnings amid high prices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com