ADVERTISEMENT

കലയിലെ രാഷ്ടീയ ശരിയെക്കുറിച്ചുള്ള വാദങ്ങൾ സമർഥിക്കാൻ മൂന്നു സന്ദർഭങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട് സുനിൽ പി. ഇളയിടം. ജർമനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവും പത്തൊൻപതാം നൂറ്റാണ്ടിലെ സമുന്നത തൊഴിലാളി നേതാവുമായിരുന്ന ഫെർഡിനൻഡ് ലസ്സാലിന്റെ നാടകത്തെക്കുറിച്ച് മാർക്സും ഏംഗൽസും എഴുതിയ നിരൂപണം. പള്ളത്തു രാമൻ രാമായണത്തിനെതിരെ രാവണായനം എഴുതാൻ തുനിഞ്ഞപ്പോൾ കേസരി ബാലകൃഷ്ണപിള്ള നടത്തിയ നിരീക്ഷണങ്ങൾ. ചങ്ങമ്പുഴയുടെ കാവ്യജീവിതത്തെക്കുറിച്ച് ഇഎംഎസ് 1948ലും 1980കളിലും നടത്തിയ നിരീക്ഷണങ്ങൾ. ഈ മൂന്നു സന്ദർഭങ്ങളിലും ഇടതുപക്ഷം എന്നു വിശേഷിപ്പിക്കപ്പെടുന്ന പുരോഗമന കാഴ്ചപ്പാട് കൂടി വിചാരണ ചെയ്യപ്പെടുന്നുണ്ട്. ഗ്രന്ഥകാരൻ ആഗ്രഹിച്ചാലും ഇല്ലെങ്കിലും. 

രാഷ്ട്രീയ ശരി പുതിയൊരു കൽപനയല്ല. അതിനു നൂറ്റാണ്ടുകൾ പഴക്കമുണ്ട്. എന്നാൽ, ആദ്യം ഉപയോഗിച്ചപ്പോഴത്തെ അർഥത്തിലല്ല ആ വാക്കും ആശയവും നിലവിൽ ഉപയോഗിക്കുന്നത്. കാലാന്തരത്തിൽ ഒട്ടേറെ മാറ്റങ്ങൾക്ക് അത് വിധേയമായിട്ടു‌ണ്ട്. വ്യക്തിപരവും സാമൂഹികവുമായ ജീവിതസന്ദർഭങ്ങളിൽ പെരുമാറ്റത്തിലും ആവിഷ്കാരങ്ങളിലും ഭാഷാപ്രയോഗങ്ങളിലും ബോധപൂർവം പിന്തുടരേണ്ട ജനാധിപത്യപരമായ വിനിമയ രീതിയെയാണ് ഇന്ന് രാഷ്ട്രീയ ശരി എന്ന് പറയുന്നത്.

നീതിയിൽ അധിഷ്ഠിതമായ സമൂഹത്തെ ലക്ഷ്യമാക്കുന്ന ദൈനംദിന ജീവിതപ്രയോഗങ്ങൾ എന്നു ലളിതവൽക്കരിക്കുകയുമാകാം. പുരോഗമനപരമായ രാഷ്ട്രീയ നിലപാടുള്ളവർ വ്യത്യസ്ത അളവുകളിലും അനുപാതത്തിലുമാണെങ്കിലും പിൻപറ്റാൻ ശ്രമിക്കുന്ന ഭരണ പെരുമാറ്റ രീതിയായി അത് പ്രയോഗത്തിൽ വന്നിരിക്കുന്നു. 

രാഷ്ട്രീയ ശരി തത്വത്തിൽ കാലഘട്ടത്തിന്റെ ആവശ്യമായി തോന്നാമെങ്കിലും അതൊരു പുറംപൂച്ച് മാത്രമായി മാറുകയും അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ അവശേഷിക്കുകയും ചെയ്യുമെന്ന പ്രബലവാദമുണ്ട്. ഭാഷയിലും പ്രയോഗത്തിലും പെരുമാറ്റത്തിലും വരുത്തുന്ന ബോധപൂർവമായ മാറ്റം ഉപരിപ്ലവം മാത്രമാണെന്ന ചിന്തയാണിത്. രാഷ്ട്രീയ ശരി പലരും കരുതുന്നതുപോലെ അത്ര വിപ്ലവാത്മകമായ ആശയമല്ലെന്നു സമർഥിക്കുന്ന എതിർവാദമാണിത്. 

കലാസൃഷ്ടികളെ രാഷ്ട്രീയ ശരി കൊണ്ട് അളക്കുന്നതിലെ അപകടമാണ് മറ്റൊന്ന്. 

കലയുടെയും സാഹിത്യത്തിന്റെയും വിശകലനോപാധി എന്ന നിലയിൽ നിരർഥകവും ആസ്വീകാര്യവുമായ ആശയമാണ് രാഷ്ട്രീയ ശരി എന്ന വാദമാണ് സുനിലിന്റെ പ്രധാന വാദം. വൈരുധ്യാത്മക ജീവിതത്തെ അഭിസംബോധന ചെയ്യാൻ കെൽപില്ലാത്ത ഉപരിപ്ലവ പ്രമാണമാണ് രാഷ്ട്രീയ ശരിയെന്ന് ഗ്രന്ഥകാരൻ അടിവരയിട്ടു പറയുന്നു. കല ലോക യാഥാർഥ്യത്തിന്റെ കേവല പ്രതിനിധാനമല്ല. സിദ്ധാന്തങ്ങൾക്കു ഭാഷ്യം ചമയ്ക്കലുമല്ല. ലോക നിർമിതിയിൽ പങ്കുചേരുന്ന ഭാവശക്തിയാണത്. ഭാവനയാണ്.

എന്നാൽ, പുരോഗമന കാഴ്ചപ്പാടുള്ളവർ പിൻപറ്റേണ്ട ആശയഗതി എന്നതു മാറി രാഷ്ട്രീയ ശരി ജീവിതരീതി തന്നെയായി മാറിയെന്നതാണ് പുതുകാല യാഥാർഥ്യം. പ്രത്യേകിച്ചും ലിംഗനീതിയുടെ കാര്യത്തിൽ. രാഷ്ട്രീയ ശരി ദൈനം ദിന ജീവിതത്തിന്റെ യാഥാർഥ്യമാകുന്നതോടെ ഇനി സൃഷ്ടിക്കപ്പെടാനിരിക്കുന്ന കലാസൃഷ്ടികൾ അറിഞ്ഞോ അതിയാതെയോ രാഷ്ട്രീയ ശരിയോട് ചേർന്നുനിൽക്കാനുള്ള സാധ്യതയുമുണ്ട്.

ഇതുവരെ സൃഷ്ടിക്കപ്പെട്ട കലാസൃഷ്ടികളെ രാഷ്ട്രീയ ശരി കൊണ്ട് അളക്കുന്നത് നിർഥകമായേക്കാമെങ്കിലും നാളത്തെ സൃഷ്ടികളെ പ്രത്യേകിച്ച് ഏതെങ്കിലും അളവുകോൽ കൊണ്ട് വിലയിരുത്തേണ്ടതില്ലെങ്കിലും രാഷ്ട്രീയ ശരി ഇന്നത്തെ ആശയവും നാളത്തെ യാഥാർഥ്യവുമാണ്. ഉപരിപ്ലവമാണെങ്കിലും അതൊരു മാറ്റത്തിന്റെ തുടക്കമാണ്. ആ മാറ്റത്തെ കാണാതിരിക്കുന്നത് പുരോഗമനപരമല്ല. ഇടതുപക്ഷത്തിനെന്നല്ല ഒരു പക്ഷത്തിനും അനുവർത്തിക്കാവുന്നതുമല്ല. 

യഥാർഥത്തിൽ, ഇടതുപക്ഷം എന്ന ആശയം തന്നെ വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. ഇന്നലത്തെ സമൂഹത്തിൽ ഉദ്ദേശിച്ച രീതിയിൽ ഇടതുപക്ഷം എന്ന് ഇന്ന് ആരും പ്രയോഗിക്കുമെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെ ഇടതുപക്ഷ വീക്ഷണം എന്ന ആശയവും കാലാഹരണപ്പെട്ടതല്ലേ എന്ന സംശയമുണ്ട്. ഇടതുപക്ഷം അഥവാ പരോഗമന സ്വഭാവം തന്നെ രാഷ്ട്രീയ ശരിയാണോ എന്ന അടിസ്ഥാന സമസ്യയുമുണ്ട്. 

മൈത്രിയുടെ ലോകജീവിതം എന്ന പുസ്തകത്തെ തീർപ്പുകളുടെ സമാഹാരമായി അല്ല കാണേണ്ടത്. ചോദ്യങ്ങളുടെ ചവിട്ടുപടിയായി. സംശയങ്ങളുടെ ആരംഭമായി. മൈത്രിയിലേക്കുള്ള തുടക്കം അത്തരമൊരു ആശയ ചർച്ചയാകട്ടെ. 

അഞ്ചു വർഷത്തിനിടെ വിവിധ വിഷയങ്ങളെക്കുറിച്ച് എഴുതിയ ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മൈത്രി എന്ന ആശയത്തിന്റെ വിവിധ വിതാനങ്ങളിലേക്കു വെളിച്ചം വീശാനുള്ള ശ്രമം. പ്രദീപൻ പാമ്പിരിക്കുന്നിനെക്കുറിച്ചുള്ള അനുസ്മരണത്തിൽപ്പോലും തെളിയുന്നത് ബുദ്ധൻ ലോകത്തിനു സംഭാവന ചെയ്ത മൈത്രി എന്ന ആശയമാണ്. എന്നാൽ, കേവലം സിദ്ധാന്തങ്ങളിലും ആശയങ്ങളിലും പ്രത്യയ ശാസ്ത്രത്തിലും ഊന്നി അനുസ്മരിക്കുന്നതിനു പകരം വൈകാരികമായി ആയിരുന്നില്ലേ പ്രദീപൻ ഓർമിക്കപ്പടേണ്ടിയിരുന്നത്.

അതിനുള്ള അർഹത ഉണ്ടായിട്ടും അതിൽ നിന്ന് സുനിൽ പി.ഇളയിടത്തെ തടഞ്ഞത് സിദ്ധാന്ത ശാഠ്യമാണോ. യുക്തിവാദമാണോ. ഇടതു പക്ഷ വീക്ഷണവും പുരോഗമന കാഴ്ചപ്പാടുമാണോ. 1948 ൽ വിലയിരുത്തിയ ശേഷം 1980 ൽ ചങ്ങമ്പുഴയെ എന്തുകൊണ്ടാണ് ഇഎംഎസ് വീണ്ടും ഓർത്തത്. വിലയിരുത്തിയത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഒരിക്കൽ മാത്രമാണ് എഴുതപ്പെട്ടത്. ചങ്ങമ്പുഴ സ്വന്തം കൃതികൾ വീണ്ടും വീണ്ടും എഴുതിയിട്ടില്ല.

എന്നിട്ടും ഇഎംഎസിന് വീണ്ടും ചങ്ങമ്പുഴയിലേക്ക് മടങ്ങിവരേണ്ടിവന്നത് എന്തുകൊണ്ടാണ്? മാനസം  കല്ലു കൊണ്ട് അല്ലാത്തതുകൊണ്ടാണോ? കല്ലറ മേൽ ഇത്തിരിനേരം ഇരുന്ന് കരയാൻ തോന്നിയതുകൊണ്ടാണോ? ആ കരച്ചിൽ പുരോഗമനപരമാണോ? ഇടതുപക്ഷ വീക്ഷണം അത് അംഗീകരിക്കുന്നുണ്ടോ? 

മഞ്ഞത്തെച്ചിപ്പൂങ്കുല പോലെ ചങ്ങമ്പുഴ. ഇഎംഎസോ? 

മൈത്രിയുടെ ലോകജീവിതം 

‌സുനിൽ. പി. ഇളയിടം 

ഡിസി ബുക്സ് 

വില 350 രൂപ 

English Summary:

Book Review of Maithriyude Lokajeevitham by Sunil. P. Ilayadam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com