ജീവിത വ്രതം – മമ്പാടൻ മുജീബ് എഴുതിയ കവിത
Mail This Article
വ്രത വിശുദ്ധിയുടെ നാളുകളിൽ
വിശപ്പിന്റെ ആഴങ്ങൾ പരതവേ
ഒരു പിൻവിളിയായ് നീയെന്നിൽ
ഓർമ്മകൾ കോരിയിടുന്നുണ്ട്
സസ്യേതര വിഭവങ്ങളുടെ പ്രദർശനാലയങ്ങളായ്
സതീർഥ്യരൊക്കെയും മദ്ധ്യാഹ്നം ഘോഷിക്കവേ
ഒരിറ്റു കഞ്ഞിത്തെളിപോലും നുകരുവാനില്ലാത്ത
വിദ്യാലയദുരന്തത്തിൽ വ്രതമാസമൊരു വരമായറിയുന്നു
സഖാക്കളൊക്കെയും പ്രണയം പകുത്ത്
കലാലയ മൂലകളിൽ പുഷ്പിച്ചു നിൽക്കവേ
ഒറ്റപ്പെടുത്തലിനളവുകോൽ മറക്കുവാൻ
സമരവും ചരിത്രവും വേദാന്തമായ്ക്കണ്ട്
വിപ്ലവമോതിയ വേളയിൽ വിരുന്നെത്തും
വ്രതകാലമൊരു ഒളിച്ചോട്ടമായുണരുന്നു
പേരെടുത്ത തറവാട്ടിൽ പിറന്ന ദോഷമൊടുക്കുവാൻ
പേയെടുത്ത് പാഞ്ഞ നഗര ഗർത്തങ്ങളിലൊക്കെയും
നാലണത്തുട്ടുപോലും തനിക്കായ് വ്യയം ചെയ്യാതെ
ബന്ധങ്ങളെയൂട്ടുവാൻ ത്യജിച്ച തീക്ഷ്ണ ദിനങ്ങളിൽ
നീണ്ടുനിന്ന നോമ്പുകൾ പട്ടിണിക്കു മറയായിരുന്നു
ഇന്നീ ജീവിത സായന്തനച്ചുകപ്പുപോലും
എന്നേക്കുമായകന്നയൊടുക്കത്തെ മൂച്ചിൽ
മുടിക്കാൻ പിറന്നവനെന്ന ബിരുദവും പേറി
കടത്തിണ്ണയലങ്കരിക്കും വെറുപ്പിന്റെ മാത്രയിൽ
തിന്നാനൊരു കൂട്ടം ഗുളികയും നുകരുവാൻ വ്യഥയും
ഇന്നലെകൾ തന്ന നടുക്കം രുചിക്കുന്ന ഓർമ്മകളും വിട്ട്
ഒരു തീവ്ര വ്രതമായ് ഞാനുരുകിയൊടുങ്ങട്ടെ നാളെ മടങ്ങുവാൻ