സഹമുറിയൻ – കെ. പി. അജിതൻ എഴുതിയ കവിത
Mail This Article
ഹോസ്റ്റൽ മുറിയിലെ ഭിത്തിയിൽ പതിഞ്ഞ
ചോരപ്പാട് നോക്കിക്കിടക്കവേ
സഹമുറിയന്റെ
ഓർമ്മകൾ ചങ്ക് മുറുക്കിപിടിക്കുന്നതുപോലെ....
നിശബ്ദത കീറിമുറിച്ചു കൊണ്ട് അവനെ
തിരക്കി വന്നിരുന്ന അമ്മയുടെ ഫോൺ കോളുകൾ
ഓരോ ഉറക്കത്തിലും ഞെട്ടിയുണരുമ്പോൾ
പാതിരാത്രിയിൽ
ടേബിൾ ലാമ്പിന്റെ അരണ്ടവെളിച്ചത്തിൽ
കുനിഞ്ഞിരുന്നു വായിക്കുന്ന അവന്റെ രൂപം
തപസിരിക്കുന്ന ഒരു വെള്ളകൊറ്റിയെപോലെ...
എത്ര പുസ്തകങ്ങൾ കുടിച്ചു വറ്റിച്ചാലും
ശമിക്കാത്ത അവന്റെ ജ്ഞാന തൃഷ്ണകൾ...
അവനെ മാതൃകയാക്കാൻ
കഴിയാതെ പോയവരുടെ നെടുവീർപ്പുകൾ...
കാമ്പസ് നിറഞ്ഞു നിന്ന സകല കലാഭല്ലവൻ !
ഒടുവിലൊരാഘോഷ വേളയിൽ മതിമറന്ന്
ആടിത്തിമർത്ത രാത്രിയിൽ
എട്ടുകാലി വലയിലകപ്പെട്ട ഒരു
ചിത്രശലഭം പോലെ അവൻ.....
പൂത്ത ചമ്പകത്തണലിൽ
നീറിപ്പിടിച്ചു ജ്വലിച്ച പ്രണയ വസന്തം
ഒടുവിൽ പ്രതികാരാഗ്നിയായി
ആളിപ്പടർന്നപ്പോൾ ചുറ്റും
കൊലച്ചതിയുടെ പൊട്ടിച്ചിരികൾ....
മർദ്ദനത്തിന്റെ മുറിപ്പാടുകൾ.....
ഇനി ഒരിക്കലും ഉയർന്നു പറക്കാൻ
കഴിയില്ലെന്ന ഉത്തമ ബോധ്യത്തിൽ
ഒരു ദുർബല നിമിഷത്തിൽ
ചിറകരിയപ്പെട്ടവന്റെ സ്വയം വിധി നടപ്പാക്കൽ
ഓരോ ഉറക്കത്തിലും ഞെട്ടിയുണരുമ്പോൾ
കാഴ്ചയിൽ നിന്നും മായാതെ
ഹോസ്റ്റൽ മുറിയിലെ ഭിത്തിയിൽ
പതിഞ്ഞ ചോരപ്പാടുകൾ