ADVERTISEMENT

ന്യൂഡൽഹി ∙ യുപിയിലെ അമേഠി, റായ്ബറേലി മണ്ഡലങ്ങളിൽ പത്രികാ സമർപ്പണത്തിനുള്ള സമയം അവസാനിക്കാൻ 4 ദിവസം മാത്രം ബാക്കിനിൽക്കെ, സ്ഥാനാർഥികളെ സംബന്ധിച്ചു കോൺഗ്രസിന്റെ തീരുമാനം നീളുന്നു. ഏതെങ്കിലുമൊരു മണ്ഡലത്തിൽ രാഹുൽ ഗാന്ധി നിർബന്ധമായും മത്സരിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്. മത്സരിക്കാനില്ലെന്നാണു പാർട്ടി നേതൃത്വത്തെ പ്രിയങ്ക അറിയിച്ചിരിക്കുന്നത്. 

പ്രഖ്യാപനം നീളുന്തോറും സ്ഥാനാർഥിത്വം ചർച്ചയാകുമെന്നും അവസാനനിമിഷം രാഹുലിനെ രംഗത്തിറക്കുന്നതു ഗുണം ചെയ്യുമെന്നുമുള്ള ചിന്ത കോൺഗ്രസ് നേതൃത്വത്തിനുണ്ട്. രാഹുൽ അമേഠിയിൽ മത്സരിക്കണമെന്നാണു പാർട്ടിക്കുള്ളിലെ ഭൂരിപക്ഷാഭിപ്രായം. 

അതേസമയം, ഇന്ത്യാസഖ്യത്തിന്റെ ഭാഗമായ സമാജ്‌വാദി പാർട്ടിക്കു കൂടുതൽ എംഎൽഎമാരുള്ള റായ്ബറേലിയിൽ രാഹുൽ മത്സരിക്കുന്നതാണു സുരക്ഷിതമെന്ന് ഒരുവിഭാഗം വാദിക്കുന്നു. ഉത്തരേന്ത്യയിൽ രാഹുൽ വീണ്ടുമൊരു തോൽവി നേരിടുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയെ ദോഷകരമായി ബാധിക്കുമെന്നും ഏറ്റവും ജയസാധ്യതയുള്ളയിടത്തു മാത്രമേ സ്ഥാനാർഥിയാക്കാവൂ എന്നുമാണ് ഇവരുടെ വാദം. 

സ്മൃതി ഇറാനി പത്രിക നൽകി; പ്രചാരണത്തിന് മോഹൻ യാദവും 

കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠി മണ്ഡലത്തിൽ നാമനിർദേശ പത്രിക നൽകി. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് സ്മൃതിക്കൊപ്പമുണ്ടായിരുന്നു. റോഡ് ഷോ നടത്തിയായിരുന്നു പത്രിക സമർപ്പണം. കോൺഗ്രസിൽനിന്നു ഗാന്ധി കുടുംബത്തിലെ ആരെങ്കിലും സ്ഥാനാർഥിയാകുമെന്നതിനാൽ മണ്ഡലത്തിലെ യാദവ വോട്ടർമാരെ കൂടെ നിർത്താനായി മോഹൻ യാദവ് മണ്ഡലത്തിൽ വ്യാപക പ്രചാരണം നടത്തും. ഏകദേശം 1.85 ലക്ഷം യാദവ വോട്ടർമാർ മണ്ഡലത്തിലുണ്ട്. ഇവർ സമാജ്‌വാദി പാർട്ടിയുടെ വോട്ട് ബാങ്കാണ്. കോൺഗ്രസും എസ്പിയും സഖ്യമായി മത്സരിക്കുന്നതിനാൽ ഈ വോട്ട് കോൺഗ്രസിലേക്കു മറിയാതിരിക്കാനാണു ശ്രമം. 

കഴിഞ്ഞ തവണത്തേതു പോലെ ഒബിസി വോട്ടുകളിൽ ഭിന്നതയുണ്ടാക്കും വിധം ബിഎസ്പി രവി പ്രകാശ് മൗര്യയെ ആണ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്. സ്മൃതി ഇറാനിക്കു കഴിഞ്ഞ തവണ അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാൽ, ഇത്തവണ പാർട്ടിക്കുള്ളിൽത്തന്നെ അവർക്കെതിരെ അപസ്വരങ്ങളുയർന്ന സാഹചര്യത്തിലാണ് യാദവ വോട്ടർമാരെ കൂടെ നിർത്താനുള്ള ശ്രമം. 

English Summary:

Indian national Congress extends Amethi, Rae Bareli decision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com