മന്ത്രി റിയാസിന്റേത് ചട്ടലംഘനമല്ലെന്ന് കലക്ടർ; നിരീക്ഷകർക്കും പരാതിയില്ല
Mail This Article
കോഴിക്കോട്∙ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷക സംഘത്തിന്റെ വിഡിയോ നിർബന്ധപൂർവം ഡിലീറ്റ് ചെയ്യിപ്പിച്ചെന്ന ആരോപണം തള്ളി കലക്ടറുടെ അന്തിമ റിപ്പോർട്ട്. ഭീഷണിപ്പെടുത്തി ഡിലീറ്റ് ചെയ്യിപ്പിച്ചെന്ന പരാതി ഇല്ലെന്നു സംഘം മൊഴി നൽകി. പ്രസ്തുത വിഡിയോ ദൃശ്യങ്ങൾ ക്യാമറയിൽ നിന്നു തിരിച്ചെടുക്കാൻ സാധിച്ചതിനാൽ ഡിലീറ്റ് ചെയ്യിപ്പിച്ചു എന്നു പറയാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട്ട് പുതിയ സ്റ്റേഡിയം വരുമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗത്തിൽ പെരുമാറ്റ ചട്ട ലംഘനമില്ലെന്നും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കു (സിഇഒ) കലക്ടർ സ്നേഹിൽ കുമാർ സിങ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
ഏപ്രിൽ ഒന്നിനു കായികപ്രേമികളുടെ കൂട്ടായ്മയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രസംഗിച്ചു കൊണ്ടിരിക്കെയാണു സംഭവം. പ്രസംഗം തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിഡിയോ നിരീക്ഷക സംഘം ചിത്രീകരിക്കുന്നതിനിടെ സ്ഥാനാർഥിയുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തി ഡിലീറ്റ് ചെയ്യിപ്പിച്ചെന്നായിരുന്നു പരാതി. പുതിയ സ്റ്റേഡിയം പ്രഖ്യാപനം മാതൃകാ പെരുമാറ്റ ചട്ട ലംഘനമാകുമെന്നു കരുതി തെളിവു നശിപ്പിക്കാനാണു ഡിലീറ്റ് ചെയ്യിപ്പിച്ചതെന്നും പരാതി ഉയർന്നിരുന്നു.
സംഭവം വിവാദമായതോടെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ കലക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. ആദ്യം നൽകിയ റിപ്പോർട്ടിൽ അവ്യക്തതകളുണ്ടായതിനെ തുടർന്ന് വിഡിയോ സംഘത്തിന്റെ മൊഴി കൂടി രേഖപ്പെടുത്തി വീണ്ടും റിപ്പോർട്ട് നൽകാൻ സിഇഒ ആവശ്യപ്പെടുകയായിരുന്നു.