"ഇ.പി– ജാവഡേക്കർ കൂടിക്കാഴ്ച നിഷ്കളങ്കം": എല്ലാം തള്ളി എം.വി.ഗോവിന്ദൻ
Mail This Article
തിരുവനന്തപുരം ∙ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയുടെ പേരിൽ ഇ.പി.ജയരാജനെതിരെ ഒരു നടപടിയുടെയും ആവശ്യമില്ലെന്നും അദ്ദേഹം എൽഡിഎഫ് കൺവീനറായി തുടരുമെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കിയത്. പ്രസക്ത കാര്യങ്ങൾ:
പോകുന്ന വഴി കണ്ടത് പാർട്ടിയോട് പറയേണ്ട
യാദൃച്ഛികമായി നടന്ന കൂടിക്കാഴ്ച നിഷ്കളങ്കമാണ്. അതിൽ ദുഷ്ടലാക്കുണ്ടെന്നു കരുതുന്നില്ല. എന്നാൽ ദല്ലാൾ നന്ദകുമാറിനെപ്പോലുള്ളവരുമായുള്ള ബന്ധം അവസാനിപ്പിക്കണം. ആ ബന്ധം മുൻപേ അവസാനിപ്പിച്ചെന്നാണു ജയരാജനും അറിയിച്ചത്. നന്ദകുമാർ തട്ടിപ്പുകാരനാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബിജെപിയിലേക്കു പോകാൻ ഇ.പി ശ്രമിച്ചെന്നും ഡൽഹിയിൽവച്ചടക്കം കൂടിക്കാഴ്ച നടത്തിയെന്നും ശോഭ സുരേന്ദ്രൻ പറയുന്നതു ശുദ്ധ അസംബന്ധമാണ്. മറ്റു കാര്യങ്ങളൊന്നും ചർച്ച ചെയ്തിട്ടില്ലെന്നു ജയരാജനും ജാവഡേക്കറും പറഞ്ഞിട്ടുണ്ട്. പോകുന്ന വഴിക്ക് ഒരാളെ കാണുന്നത് പാർട്ടിക്കകത്ത് റിപ്പോർട്ട് ചെയ്യേണ്ട കാര്യമുണ്ടോ ? രാഷ്ട്രീയം പറഞ്ഞിട്ടുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണം. അതുണ്ടായിട്ടില്ല.
പ്രശ്നങ്ങളിൽപെടുന്നത് ചിലപ്പോഴൊക്കെ മാത്രം
തിരഞ്ഞെടുപ്പു ദിവസം ചോദ്യം വന്നപ്പോഴാണ് ജയരാജൻ ആ കൂടിക്കാഴ്ചയെക്കുറിച്ച് സത്യസന്ധമായി പറഞ്ഞത്. ജയരാജൻ എപ്പോഴും പ്രശ്നങ്ങളിൽപെടുന്നില്ല; ചിലപ്പോഴൊക്കെയേ പെടുന്നൂള്ളൂ. കൂടിക്കാഴ്ചയെ വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് കാര്യങ്ങൾ അറിയുമ്പോൾ ബോധ്യമാകും.
രാഷ്ട്രീയ എതിരാളികളെ പല സന്ദർഭങ്ങളിൽ കാണും. അതോടെ അവസാനിച്ചു പോകുന്ന പ്രത്യയശാസ്ത്ര കരുത്തു മാത്രമേ ഇടതുപക്ഷ പ്രസ്ഥാനത്തിനുള്ളൂ എന്ന് പൈങ്കിളി ശാസ്ത്രം വച്ചുകൊണ്ടാണ് മാധ്യമങ്ങളുൾപ്പെടെ ചർച്ച ചെയ്യുന്നത്. ജാവഡേക്കറുമായി പാർട്ടി നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നതിൽ തെറ്റില്ല. തിരഞ്ഞെടുപ്പിന്റെ തലേദിവസം മലയാള മനോരമയിലെ പരിപാടിയിൽ എനിക്കൊപ്പം എം.എം.ഹസനും പി.കെ.കൃഷ്ണദാസുമുണ്ടായിരുന്നു. എത്ര സൗഹാർദപരമായിരുന്നു ഞങ്ങളുടെ സംഭാഷണം.
പ്രേമചന്ദ്രൻ മോദിയെ കണ്ടതുപോലെയല്ല
ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിൽ എവിടെവച്ചെന്ന് അദ്ദേഹത്തോടു ചോദിച്ചാൽ മതി. ഞാനും കഴിഞ്ഞ 24നു ജാവഡേക്കറെ തിരുവനന്തപുരം എയർപോർട്ടിൽ കണ്ടു. ഒന്നും സംസാരിച്ചില്ല. എൻ.കെ.പ്രേമചന്ദ്രൻ പ്രധാനമന്ത്രിക്കൊപ്പം പാർലമെന്റിൽ ഭക്ഷണം കഴിച്ചതും ഇ.പി.ജയരാജൻ പ്രകാശ് ജാവഡേക്കറുമായി ഫ്ലാറ്റിൽ കണ്ടതും ഒരുപോലെ കാണാനാകില്ല. പ്രധാനമന്ത്രി കൂട്ടിക്കൊണ്ടു പോയി ഭക്ഷണം കൊടുത്തതു നിർദോഷകരമല്ല.
ശോഭ സുരേന്ദ്രൻ സിപിഎമ്മിലേക്കു വരാൻ ചർച്ച നടന്നിട്ടില്ല. അവരൊക്കെ സിപിഎമ്മിന് ഉൾക്കൊള്ളാൻ കഴിയുന്നതിനും അപ്പുറത്താണ്. ജൂനിയറായ ഞാൻ പാർട്ടി സെക്രട്ടറിയായതിൽ അതൃപ്തിയുണ്ടെന്നു ജയരാജൻ പറഞ്ഞതായുള്ള ശോഭ സുരേന്ദ്രന്റെ ആരോപണത്തിൽ കാര്യമില്ല. ജൂനിയറും സീനിയറും നോക്കിയല്ല പാർട്ടിയിൽ സെക്രട്ടറിയും പ്രസിഡന്റുമൊക്കെയാകുന്നത് – എം.വി.ഗോവിന്ദൻ പറഞ്ഞു.