ഒരു കോടി തിരിമറി നടത്തിയ സപ്ലൈകോ ജീവനക്കാരൻ 8 വർഷമായി ഒളിവിൽ
Mail This Article
കോട്ടയം ∙ സപ്ലൈകോ ഡിപ്പോയിൽ നിന്ന് ഒരു കോടി രൂപ കബളിപ്പിച്ചു മുങ്ങിയ ജീവനക്കാരനെ 8 വർഷമായിട്ടും പിടികൂടാനാകാതെ പൊലീസും സർക്കാരും. സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ സസ്പെൻഷനിലായ മൂന്നാർ ഡിപ്പോ ജൂനിയർ അസിസ്റ്റന്റ് അടിമാലി നെടുമാക്കൽ പൊളിഞ്ഞപാലം എൻ.എസ്.സജേഷാണു മുങ്ങിനടക്കുന്നത്.
പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഇന്നലെ തിരുവനന്തപുരത്തു നടത്തിയ തെളിവെടുപ്പിലും സജേഷ് ഹാജരായില്ല. ഇതോടെ ജീവനക്കാരനെ പിരിച്ചുവിടാനുള്ള നടപടിക്രമം അധികൃതർ വേഗത്തിലാക്കി.
മൂന്നാർ ഡിപ്പോയിൽ 2014–15ലെ ആഭ്യന്തര ഓഡിറ്റിലാണ് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്. തുടർന്നു പൊലീസിൽ പരാതി നൽകി. 2016 ഫെബ്രുവരി 10നു സജേഷിനെ സസ്പെൻഡ് ചെയ്യുകയും ഒരു കോടിയോളം രൂപ ബാധ്യത നിശ്ചയിച്ചു കുറ്റപത്രം നൽകുകയും ചെയ്തു. ഇതിൽ ഒരു കേസിൽ സജേഷിനെ അന്നു പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. എന്നാൽ, പിന്നീടു ജാമ്യത്തിലിറങ്ങി ഒളിവിൽപോയി.
കുറ്റപത്രം ഇങ്ങനെ
മൂന്നാർ ഡിപ്പോയിലെ കാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന ചെക്ക് ഉപയോഗിച്ച് ബാങ്കിൽ നിന്ന് 31,14,390 രൂപ 3 ഡിമാൻഡ് ഡ്രാഫ്റ്റുകളിലായി അനധികൃതമായി പിൻവലിച്ചു. ഡിപ്പോയിലേക്കു വാങ്ങിയ മണ്ണെണ്ണയുടെ വില തെറ്റായി രേഖപ്പെടുത്തി അക്കൗണ്ടിൽ 30,80,196 രൂപയുടെ ക്രമക്കേട് നടത്തി. വ്യാജ വൗച്ചറുകൾ ഉപയോഗിച്ച് ഡിപ്പോ അക്കൗണ്ടിൽ നിന്ന് 25,36,632 രൂപ കബളിപ്പിച്ചെടുത്തു. അക്കൗണ്ടിൽ നിന്നു പണം പിൻവലിച്ചതിനാൽ സപ്ലൈകോയ്ക്ക് പലിശ ഇനത്തിൽ ലഭിക്കേണ്ട 16,334 രൂപയുടെ നഷ്ടമുണ്ടായി. ഡിപ്പോയുടെ അക്കൗണ്ടിൽ അടയ്ക്കേണ്ട 5,075 രൂപയും കൈക്കലാക്കി.