ആൾമാറാട്ടം നടത്തി വോട്ട് ചെയ്യിപ്പിച്ചെന്ന് എൽഡിഎഫിന്റെ പരാതി: പോളിങ് ഓഫിസറിനും ബിഎല്‍ഒയ്ക്കും സസ്പെൻഷൻ
Mail This Article
കണ്ണൂർ∙ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് ആൾമാറാട്ടത്തിലൂടെ വീട്ട് വോട്ട് ചെയ്യിപ്പിച്ചെന്ന പരാതിയിൽ പോളിങ് ഓഫിസർക്കും ബൂത്ത് ലെവൽ ഓഫിസർക്കും (ബിഎൽഒ) സസ്പെൻഷൻ. കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ 70 -ാം നമ്പര്‍ ബൂത്തിലെ വോട്ടാണ് പരാതിക്ക് ആധാരം. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ അരുണ്‍ കെ.വിജയനാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. ജനപ്രാതിനിധ്യ നിയമം 1951ലെ 134, ഇന്ത്യന്‍ ശിക്ഷാ നിയമം 171 എഫ് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്കാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. എൽഡിഎഫ് പാർലമെൻ്റ് മണ്ഡലം സെക്രട്ടറി എൻ.ചന്ദ്രന്റെ പരാതിയിലാണ് നടപടി.
നിയമസഭാ മണ്ഡലം അസി. റിട്ടേണിങ് ഓഫിസര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, ജില്ലാ ലോ ഓഫിസര്‍ എ.രാജ്, അസി. റിട്ടേണിങ് ഓഫിസര്‍ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) ആര്.ശ്രീലത എന്നിവരെ ചുമതലപ്പെടുത്തിയതായും കലക്ടര്‍ അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ചെയ്ത വോട്ടിന്റെ സാധുത സംബന്ധിച്ചും തുടര്‍ നടപടികളെക്കുറിച്ചും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ട്.
കാസർകോട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട, കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി പഞ്ചായത്തിൽ 164-ാം ബൂത്തിൽ 92 വയസ്സുകാരി വോട്ട് ചെയ്യുമ്പോൾ പാർട്ടി ചിഹ്നം ചൂണ്ടിക്കാണിച്ച സിപിഎം ബൂത്ത് ഏജന്റിനും ഇതു തടയാതിരുന്ന 4 പോളിങ് ഉദ്യോഗസ്ഥർക്കും വിഡിയോഗ്രഫർക്കുമെതിരെ കലക്ടർ നടപടിയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കണ്ണൂർ നിയോേക മണ്ഡലത്തിലെ 70–ാം നമ്പർ ബൂത്തിൽ അംഗൻവാടി ടീച്ചറായ ബിഎൽഒ കെ.ഗീത ആൾമാറാട്ടം നടത്തി വോട്ട് ചെയ്യിപ്പിച്ചതായി എൽഡിഎഫ് പരാതി നൽകിയത്.