പൂനം പുറത്ത്; മുംബൈ ഭീകരാക്രമണ കേസിലെ പ്രോസിക്യൂട്ടർ ഉജ്ജ്വൽ നിഗം മുംബൈ നോർത്ത് സെൻട്രലിൽ ബിജെപി സ്ഥാനാർഥി
Mail This Article
ന്യൂഡൽഹി∙ മുംബൈ ഭീകരാക്രമണ കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നു ഉജ്ജ്വൽ നിഗത്തെ മുംബൈ നോർത്ത് സെൻട്രൽ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കി ബിജെപി. സിറ്റിങ് എംപി പൂനം മഹാജനെ തഴഞ്ഞാണ് ഉജ്ജ്വല നിഗത്തിന് ബിജെപി സീറ്റ് നൽകിയത്. 2014ലും 2019ലും ഇതേ സീറ്റിൽ നിന്ന് മത്സരിച്ച് ജയിച്ചത് പൂനം ആയിരുന്നു.
സംഘടനയ്ക്കുള്ളിലെ അഭിപ്രായങ്ങൾ മാനിച്ചാണ് പൂനത്തെ മാറ്റിനിർത്തി ഉജ്ജ്വൽ നിഗത്തെ മത്സരിപ്പിക്കുന്നതെന്ന് ബിജെപി നേതൃത്വം വിശദീകരിച്ചു. പൂനത്തിന്റെ പിതാവ് പ്രമോദ് മഹാജന്റെ കൊലപാതക കേസിലും പ്രോസിക്യൂട്ടറായിരുന്നു ഉജ്ജ്വൽ. 2006ൽ സഹോദരനായ പ്രവീൺ ആണ് പ്രമോദ് മഹാജനെ വെടിവച്ച് കൊലപ്പെടുത്തിയത്.
ധാരാവി എംഎൽഎയായ വർഷ ഗെയ്ക്വാദ് ആണ് ഈ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പു നടക്കുന്ന മെയ് 20നാണ് മുംബൈയിൽ പോളിങ്. പൊതുതിരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന ഒഡിഷ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെയും ബിജെപി പ്രഖ്യാപിച്ചു.