ചുട്ടുപൊള്ളി കേരളം; പാലക്കാടും തൃശൂരും ഉഷ്ണതരംഗം, പാലക്കാട് മേയ് 2 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് രണ്ടു ജില്ലകളിൽ ഉഷ്ണതരംഗം. പാലക്കാട് ജില്ലക്ക് പുറമേ തൃശൂരിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗം സ്ഥിരീകരിച്ചത്. തൃശൂർ വെള്ളാനിക്കരയിൽ ഇന്ന് 40 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. പാലക്കാട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, കൊല്ലം ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
-
Also Read
ചൂടിൽ പുകഞ്ഞ് വിപണികൾ
ഇന്നു മുതൽ മേയ് 3 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിലെ സ്കൂളുകൾ അടച്ചിടാൻ കലക്ടർക്ക് കേരള ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി. ഇതിനുപിന്നാലെ മേയ് രണ്ടു വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുമെന്ന് കലക്ടർ പറഞ്ഞു. അഡീഷണൽ ക്ലാസുകളോ സമ്മർ ക്ലാസുകളോ നടത്താൻ പാടില്ലെന്നും കലക്ടർ അറിയിച്ചു.
കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രിസെൽഷ്യസ് വരെയും എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 3 - 5 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മേയ് 3 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.
ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി
അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിതാ ശിശുവികസന വകുപ്പിന്റെ തീരുമാനം. മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി സുരക്ഷാ മുന്നറിയിപ്പും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശവും നൽകിയിരുന്നു. അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കും.