‘അറസ്റ്റിനെ ഭയപ്പെടുന്നില്ല’: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് വീണ്ടും ഇ.ഡിക്കു മുന്നിൽ
Mail This Article
കൊച്ചി∙ കരുവന്നൂർ കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ഇ.ഡി ഓഫിസിൽ വീണ്ടും ഹാജരായി. അറസ്റ്റിനെ ഭയപ്പെടുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഇ.ഡി വിളിച്ചതു കൊണ്ടാണ് താൻ വന്നത്. എന്തിനാണ് വിളിച്ചതെന്ന് ഇ.ഡിയോട് ചോദിക്കണമെന്നും വർഗീസ് പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് ബെനാമി വായ്പകൾ വഴി തട്ടിയെടുത്ത പണത്തിന്റെ പങ്ക് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്. ഇക്കഴിഞ്ഞ 22ന് ഹാജരാകാൻ ആണ് ഇ.ഡി വർഗീസിന് സമൻസ് നൽകിയത്.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തിൽ ആയതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് അന്ന് വർഗീസ് മറുപടി നൽകിയത്. തൊട്ടടുത്ത ദിവസങ്ങളിലും തുടർച്ചയായി നോട്ടിസ് നൽകിയെങ്കിലും വർഗീസ് ഹാജരായില്ല. തിരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞതിനാൽ ഇന്ന് ഹാജരാകുമെന്ന് വർഗീസ് അറിയിക്കുകയായിരുന്നു. മുൻപും പല തവണ വർഗീസിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. മുൻ എംപി പി.കെ. ബിജുവിനെയും ഇ.ഡി അടുത്തിടെ ചോദ്യം ചെയ്തിരുന്നു.
സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സ്വത്ത് വിവരങ്ങളും ഹാജരാക്കാനാണ് ഇ.ഡി വർഗീസിന് നൽകിയിരിക്കുന്ന നിർദേശം. കരുവന്നൂർ കള്ളപ്പണ കേസിൽ അന്വേഷണം വീണ്ടും ഊർജിതമാക്കിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകൾ ഉണ്ടെന്നാണ് പറയുന്നത്. കരുവന്നൂർ ബാങ്കിനു പുറമെ തൃശൂർ ജില്ലയിലെ മറ്റ് സഹകരണ ബാങ്കുകളിലും സിപിഎമ്മിന് അക്കൗണ്ടുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ.