‘അന്വേഷണ റിപ്പോർട്ട് 2 ദിവസത്തിനകം’: ഐജിയുടെ ഉറപ്പ് ലഭിച്ചെന്ന് ഐസിയു പീഡനക്കേസ് അതിജീവിത
Mail This Article
കോഴിക്കോട് ∙ ഡോ.കെ.വി.പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ട് രണ്ടു ദിവസത്തിനകം നൽകാമെന്ന് ഉത്തരമേഖല ഐജി കെ.സേതുരാമൻ ഉറപ്പു നൽകിയതായി മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത. ഇന്നലെ വൈകിട്ട് അതിജീവിതയും നൗഷാദ് തെക്കയിലും സഫീറ എരമംഗലവുമാണ് ഐജിയെ കണ്ടത്. പീഡനത്തിനിരയായ തന്റെ മൊഴി ഡോക്ടർ പൂർണമായും രേഖപ്പെടുത്തിയില്ലെന്നാണ് അതിജീവിതയുടെ പരാതി. ഇതിൽ മെഡിക്കൽ കോളജ് എസിപി നടത്തിയ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് അതിജീവിത 9 ദിവസമായി സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം നടത്തുന്നത്.
റിപ്പോർട്ട് ലഭിക്കുന്നതുവരെ സമരം തുടരുമെന്നും അതിജീവിത പറഞ്ഞു. കഴിഞ്ഞ 18ന് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം തുടങ്ങുന്ന ദിവസം അതിജീവിത മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പരാതി അയച്ചിരുന്നു. തുടർന്നാണ് അതിജീവിതയുടെ പരാതി അന്വേഷിക്കാൻ ഡിജിപി ഐജിയെ ചുമതലപ്പെടുത്തിയത്. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ഐജിയോട് നിർദേശിച്ചത്.
പിന്തുണ പ്രഖ്യാപിച്ച് നാഷനൽ ജനതാദൾ
നീതി തേടി സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ അതിജീവിത നടത്തുന്ന സമരത്തിന് നാഷനൽ ജനതാദൾ ജില്ലാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. പ്രസിഡന്റ് പി.പി.അഷ്റഫ്, യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് എ.പി.യൂസഫ് അലി മടവൂർ, യുവജനതാദൾ ജില്ലാ പ്രസിഡന്റ് മുൻതളിർ കാരപ്പറമ്പ്, ജില്ലാ കമ്മിറ്റി അംഗം വി.കെ.ഉമ്മർ എന്നിവർ സമരസ്ഥലത്ത് എത്തിയാണു പിന്തുണ അറിയിച്ചത്.