ഏലം വിലയിൽ കുതിപ്പ്; കിലോയ്ക്ക് 2000 കടന്നു
Mail This Article
കട്ടപ്പന ∙ സ്പൈസസ് ബോർഡിന്റെ ഇ-ലേലത്തിൽ ഏലക്കായുടെ ശരാശരി വില കിലോഗ്രാമിന് 2000 രൂപയിലെത്തി. ഇന്നലെ രാവിലെ നടന്ന വണ്ടൻമേട് മാസ് എന്റർപ്രൈസസിന്റെ ഇ-ലേലത്തിലാണു ശരാശരി വില 2006.5 രൂപ രേഖപ്പെടുത്തിയത്. വിൽപനയ്ക്കു വന്ന 91031.8 കിലോഗ്രാമിൽ 90546.4 കിലോഗ്രാമിന്റെയും വിൽപന നടന്നു. കഴിഞ്ഞ 15ന് 1639.77 രൂപയായിരുന്ന ശരാശരി വിലയാണ് ഒരാഴ്ചയ്ക്കുള്ളിൽ 2000 കടന്നത്.
ഈ വർഷം ഇതാദ്യമായാണു വില 2000 കടക്കുന്നത്.
നിലവിൽ വില ഉയരുന്നുണ്ടെങ്കിലും ഭൂരിപക്ഷം കർഷകരുടെയും പക്കൽ ഉൽപന്നമില്ല.
സാമ്പത്തിക പ്രതിസന്ധിമൂലം വിളവെടുപ്പ് കഴിഞ്ഞയുടൻ ഏലം വിറ്റഴിക്കേണ്ട അവസ്ഥയിലായിരുന്നു ഭൂരിഭാഗം കർഷകരും.
കർഷകരുടെ പക്കൽ സ്റ്റോക് ഇല്ലാത്തതിനാൽ വരുംദിവസങ്ങളിലും വില ഉയരുമെന്നാണു വിലയിരുത്തൽ.
വെല്ലുവിളിയായി ചൂട്
കനത്ത ചൂടിൽ ഇടുക്കി ജില്ലയിൽ കരിഞ്ഞുണങ്ങിയത് 1051 ഹെക്ടറിലെ ഏലക്കൃഷിയെന്നു കൃഷിവകുപ്പിന്റെ കണക്ക്. ഫെബ്രുവരി മുതൽ ഏപ്രിൽ 18 വരെയുള്ള നാശത്തിന്റെ കണക്കാണിത്. ഏലത്തോട്ടങ്ങൾ വ്യാപകമായി നശിക്കുകയും ഉൽപാദനത്തിൽ ഇടിവുണ്ടാകുകയും ചെയ്തതും വില ഉയരാൻ കാരണമായി. ചെടികൾക്കു തണലേകാൻ കർഷകർ ശ്രമിക്കുന്നുണ്ടെങ്കിലും കടുത്ത ചൂടിനെ പ്രതിരോധിക്കാനാകുന്നില്ല.