കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റ്: അലി റേസയെ സമനിലയിൽ പിടിച്ച് പ്രഗ്നാനന്ദ
Mail This Article
ടൊറന്റോ (കാനഡ)∙ ലോക ചെസ് ചാംപ്യൻ ഡിങ് ലിറന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിന് ടൊറന്റോയിൽ തുടക്കം. ആദ്യദിനം ഓപ്പൺ വിഭാഗത്തിൽ നാലു കളികളും സമനിലായി. സ്കോർ ബോർഡ് സൂചിപ്പിക്കാത്ത വിധം സംഘർഷഭരിതമായിരുന്നു എല്ലാ കളികളും. ഫ്രാൻസ് താരം അലി റേസ ഫിറൂസ്ജയെ ഇന്ത്യൻ താരം ആർ.പ്രഗ്നാനന്ദ സമനിലയിൽ പിടിച്ചു.
റുയ്ലോപസ് പ്രാരംഭത്തിൽ അതിവേഗം കളിച്ച ഫിറൂസ്ജ പതിവില്ലാത്ത കരുനില കൈവരിക്കുകയും രാജാവിന്റെ വശം തുറക്കാൻ അവസരമൊരുക്കുകയും ചെയ്ത് കളിയെ സങ്കീർണമാക്കി. സ്ഥിരത കൈവിടാതെ തിരിച്ചടിച്ച പ്രഗ്നാനന്ദയുടെ മേൽ മുൻതൂക്കം നേടാൻ ഫിറൂസ്ജ ഒരു കാലാളെ ബലി നൽകി. മനോഹരമായ കൗണ്ടർ സാക്രിഫൈസ് നടത്തി തുടരൻ ചെക്കിലേക്കും (പെർപച്വൽ ചെക്ക്) സമനിലയിലേക്കും പ്രഗ്ഗ കളിയെ നയിച്ചു.
ഇന്ത്യക്കാർ തമ്മിലുള്ള ഡി.ഗുകേഷ്–വിദിത് ഗുജറാത്തി മൽസരവും അമേരിക്കക്കാർ തമ്മിലുള്ള ഹികാരു നകാമുറ–ഫാബിയാനോ കരുവാനോ കളിയും അബസോവ്–നീപോംനീഷി കളിയും സമനിലയായി. വനിതാ വിഭാഗത്തിൽ ചൈനീസ് താരങ്ങൾ തമ്മിലുള്ള മത്സരത്തിൽ ടാൻ സോങ്യി, ലീ ടിൻജിയെ തോൽപിച്ച് ആദ്യ ദിനത്തിലെ ഏക വിജയം നേടി. ഇന്ത്യക്കാർ തമ്മിൽ ഏറ്റുമുട്ടിയ കൊനേരു ഹംപി–ആർ.വൈശാലി മത്സരവും മറ്റു കളികളും സമനിലയായി.