സുമിത് ‘ഇൻ’: യോഗ്യതാ റൗണ്ടിൽ അട്ടിമറി വിജയം; സുമിത് നാഗൽ ഓസ്ട്രേലിയൻ ഓപ്പണിന്
Mail This Article
മെൽബൺ ∙ യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിലും ഉജ്വല വിജയത്തോടെ ഇന്ത്യൻ ടെന്നിസ് താരം സുമിത് നാഗൽ ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം ടൂർണമെന്റിന്റെ പ്രധാന റൗണ്ടിൽ. ലോക റാങ്കിങ്ങിൽ 139–ാം സ്ഥാനത്തുള്ള സുമിത് യോഗ്യതാ മത്സരത്തിലെ അവസാന പോരാട്ടത്തിൽ ഇന്നലെ വീഴ്ത്തിയത് 38–ാം റാങ്കുകാരൻ സ്ലൊവാക്യയുടെ അലക്സ് മോൽകനെ (6–4, 6–4). കസഖ്സ്ഥാന്റെ അലക്സാണ്ടർ ബുബ്ലിക്കാണ് നാളെ ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിന്റെ ആദ്യ റൗണ്ടിൽ സുമിത്തിന്റെ എതിരാളി.
ഇരുപത്താറുകാരൻ സുമിത് നാഗൽ 3 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ പ്രധാന റൗണ്ടിലെത്തുന്നത്. 2021ൽ വൈൽഡ് കാർഡിലൂടെ ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിച്ച താരം ആദ്യ റൗണ്ടിൽ തോറ്റു പുറത്തായിരുന്നു. അതിനു മുൻപ് 2019, 2020 വർഷങ്ങളിൽ യുഎസ് ഓപ്പണിലും മത്സരിച്ചു. 2020ൽ യുഎസ് ഓപ്പണിന്റെ രണ്ടാം റൗണ്ടിലെത്തിയതാണ് കരിയറിലെ മികച്ച നേട്ടം.
ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷൻ വൈൽഡ് കാർഡ് എൻട്രി നിഷേധിച്ചതോടെയാണ് സുമിത്തിന് ഇത്തവണ യോഗ്യതാ മത്സരം കളിക്കേണ്ടിവന്നത്.
പാക്കിസ്ഥാനെതിരായ ഡേവിസ് കപ്പ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നു സുമിത് പിൻമാറിയതായിരുന്നു ടെന്നിസ് അസോസിയേഷനെ പ്രകോപിപ്പിച്ചത്. തുടർന്ന് യോഗ്യതാ ടൂർണമെന്റിനിറങ്ങിയ താരം ഒരു സെറ്റു പോലും നഷ്ടപ്പെടുത്താതെ 3 മത്സരവും ജയിച്ചു കയറി.