ബഹിരാകാശത്ത് ഒരു ആണവ ആയുധം! ആരോപണങ്ങളുമായി റഷ്യയും അമേരിക്കയും
Mail This Article
ബഹിരാകാശത്ത് ന്യൂക്ലിയര്‍ ആന്റി സാറ്റലൈറ്റ് ആയുധം സ്ഥാപിക്കാന്‍ റഷ്യ ശ്രമിക്കുന്നുവെന്ന ആരോപണവുമായി അമേരിക്ക. ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബിയാണ് ഇങ്ങനെയൊരു ആരോപണം ഉയര്‍ത്തിയത്. സമീപഭാവിയില്‍ വെല്ലുവിളിയാവാന്‍ ഇടയില്ലെങ്കിലും റഷ്യ ബഹിരാകാശത്തുവെച്ച് ആന്റി സാറ്റലൈറ്റ് ആയുധം പ്രയോഗിച്ചാല്‍ അത് വലിയ തോതില്‍ നാശനഷ്ടങ്ങള്‍ക്കിടയാക്കും. ബഹിരാകാശത്തു നിന്നുള്ള സേവനങ്ങളേയും നിരവധി സാറ്റലൈറ്റുകളുടെ പ്രവര്‍ത്തനത്തേയും അത് ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.
Read More: ബഹിരാകാശത്തെത്തിയ ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് വയസ് 18, പ്രായം കൂടിയ ആൾക്ക് 82!
ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാവാന്‍ സാധ്യതയുള്ള രഹസ്യവിവരം പരസ്യപ്പെടുത്താന്‍ തയാറാവണമെന്ന് വൈറ്റ് ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി ചെയര്മാന് മൈക്ക് ടര്‍ണര്‍ നേരത്തേ പറഞ്ഞിരുന്നു. ആണവായുധം ബഹിരാകാശത്തെത്തിക്കാന്‍ റഷ്യ ശ്രമിക്കുന്നുവെന്ന സൂചനകള്‍ അപ്പോള്‍ മുതല്‍ ഉയര്‍ന്നതാണ്. ഇതുവരെ റഷ്യ ഈ ആയുധം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചിട്ടില്ലെന്നും റഷ്യന്‍ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നുമാണ് യുഎസ് പറയുന്നത്. റഷ്യ ഉയര്‍ത്തുന്ന ആശങ്കയെക്കുറിച്ച് മ്യൂണിക്കില്‍ നടന്ന സെക്യൂരിറ്റി കോണ്‍ഫറന്‍സിനിടെ ഇന്ത്യയുടേയും ചൈനയുടേയും വിദേശകാര്യമന്ത്രിമാരുമായി യുഎസ് ചര്‍ച്ച ചെയ്തിരുന്നു.
ബഹിരാകാശത്ത് ന്യൂക്ലിയര്‍ ആന്റി സാറ്റലൈറ്റ് ആയുധം സ്ഥാപിക്കുന്നുവെന്ന യുഎസിന്റെ ആരോപണം റഷ്യ നിഷേധിച്ചിട്ടുണ്ട്. വിദേശ സഹായമായി 97 ബില്യൻ ഡോളര്‍ പാസാക്കിയെടുക്കാന്‍ യുഎസ് കോണ്‍ഗ്രസില്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായുള്ള ബൈഡന് സര്‍ക്കാരിന്റെ തന്ത്രമാണിതെന്നാണ് റഷ്യന്‍ ആരോപണം. ഈ വിദേശ സഹായത്തില്‍ 60 ബില്യൻ യുക്രെയ്നുള്ള സഹായമാണ്. ‘വൈറ്റ്ഹൗസ് എന്തിനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. ഫോറിന് എയ്ഡ് ബില്ലിന് അനുകൂലമായി കോണ്‍ഗ്രസിനെ വോട്ടു ചെയ്യിപ്പിക്കാനുള്ള തന്ത്രമാണിത്’ എന്നായിരുന്നു ക്രെംലിന് വക്താവ് ദമിത്രി പെസ്കോവ് പറഞ്ഞത്.
130 രാഷ്ട്രങ്ങള്‍ ഒപ്പുവച്ച രാജ്യാന്തര ബഹിരാകാശ കരാർ
ബഹാരാകാശത്ത് ആണവായുധം സ്ഥാപിച്ചാല്‍ അത് റഷ്യ അടക്കം 130 രാഷ്ട്രങ്ങള്‍ ഒപ്പുവച്ച രാജ്യാന്തര ബഹിരാകാശ കരാറിനു തന്നെ എതിരാവും. ആണവായുധങ്ങളോ ഏതെങ്കിലും തരത്തിലുള്ള നശീകരണ ആയുധങ്ങളോ ബഹിരാകാശത്ത് സ്ഥാപിക്കില്ലെന്നതാണ് ഈ കരാറില്‍ പറയുന്നത്. ഉപഗ്രഹ വേധ ആയുധങ്ങള്‍ നേരത്തേയും ബഹിരാകാശത്തേക്കെത്തിയിട്ടുണ്ട്. പ്രവര്‍ത്തന രഹിതമായ കാലാവസ്ഥാ നിര്‍ണയ കൃത്രിമോപഗ്രഹത്തെ നശിപ്പിക്കാനായി 2007 ജനുവരിയില്‍ ചൈന ഒരു ആയുധം വിക്ഷേപിച്ചിരുന്നു.
പ്രധാന പ്രതിസന്ധി ബഹിരാകാശ മാലിന്യം
കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്തുവെച്ച് ആയുധങ്ങള്‍ വഴി തകര്‍ത്താലുള്ള പ്രധാന പ്രതിസന്ധി ബഹിരാകാശ മാലിന്യങ്ങളാണ്. തകര്‍ന്ന ഉപഗ്രഹ ഭാഗങ്ങള്‍ മറ്റ് സാറ്റലൈറ്റുകളില്‍ തട്ടി അതും നശിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനകം തന്നെ ബഹിരാകാശ മാലിന്യം കൊണ്ടു പൊറുതിമുട്ടുന്ന മാനവരാശിക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ വലിയ പ്രതിസന്ധിയാവും. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളെ പോലും ഇത്തരം ബഹിരാകാശ മാലിന്യങ്ങള്‍ ബാധിച്ചേക്കാം.
അതിവേഗം സഞ്ചരിക്കുന്ന ബഹിരാകാശ മാലിന്യങ്ങള്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിന് അടക്കം ഭീഷണി ഉയര്‍ത്താനും സാധ്യതയുണ്ട്. 1999 നു ശേഷം 32 തവണയാണ് ബഹിരാകാശ മാലിന്യങ്ങളില്‍ തട്ടാതിരിക്കാന്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിന് ദിശ മാറ്റേണ്ടി വന്നത്. ഒരിക്കല്‍ ബഹിരാകാശ മാലിന്യം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് അതിനെ നിയന്ത്രിക്കുക അസാധ്യമാണെന്നതും പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.