വാട്സാപ്പ് വഴി ഇന്റര്‍നെറ്റില്ലാതെയും ഫയല്‍ കൈമാറ്റം സാധ്യമായേക്കും
Mail This Article
സന്ദേശക്കൈമാറ്റ സംവിധാനമായ വാട്സാപ്പില്‍ രണ്ടു പുതിയ മാറ്റങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കാമെന്ന് വാബീറ്റാഇന്‍ഫോ. ആന്‍ഡ്രോയിഡ് ഓഎസില്‍ ലഭ്യമായ വാട്സാപ്പിന്റെ ബീറ്റാ പതിപ്പിലാണ് (2.24.9.22) പുതിയ മാറ്റങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവയില്‍ പ്രധാനപ്പെട്ടത് ഇന്റര്‍നെറ്റ് ഇല്ലെങ്കില്‍ പോലും ഫയല്‍ കൈമാറ്റം നടത്താനുള്ള അവസരമാണ്.
രണ്ടാമത്തേത് കോണ്ടാക്ട്സിനെക്കുറിച്ച് നോട്ടുകള്‍ എഴുതാനുള്ള ഫീല്‍ഡ് കൊണ്ടുവരുന്നു എന്നതാണ്. ഇന്റര്‍നെറ്റ് ഇല്ലാത്തപ്പോള്‍ ലോക്കല്‍ നെറ്റ്വര്‍ക്ക് വഴിയായിരിക്കും ഫയല്‍ ട്രാന്‍സ്ഫര്‍ നടത്താന്‍ സാധിക്കുക. ഈ ഫീച്ചര്‍ എനേബ്ള്‍ ചെയ്യണമെങ്കില്‍ പ്രത്യേക പെര്‍മിഷന്‍സ് നല്‍കേണ്ടി വരും എന്നാണ് ലഭിക്കുന്ന സൂചന.
ഫോട്ടോകള്‍, ഡോക്യുമെന്റുകള്‍, തുടങ്ങിയവ അടുത്തുള്ള ഒരു വാട്സാപ്പ് ഉപയോക്താവിന് ഇന്റര്‍നെറ്റ് ഇല്ലെങ്കിലും കൈമാറാനുള്ള അവസരമായിരിക്കും ലഭിക്കുക. സെല്ല്യുലര്‍ അല്ലെങ്കില്‍ ഒരുതരം ഇന്റര്‍നെറ്റ്കണക്ഷനും ഇല്ലാത്തപ്പോഴും ഇതു ചെയ്യാന്‍ സാധിക്കുന്ന രീതിയിലായിരിക്കും ഫീച്ചര്‍ അവതരിപ്പിക്കുക. ഇന്റര്‍നെറ്റ് വഴിയല്ലാത്ത ഫയല്‍ ട്രാന്‍സ്ഫര്‍ ഒരു ഓപ്റ്റ്-ഇന്‍ ഓപ്ഷന് ആയിരിക്കും. എന്നു പറഞ്ഞാല്‍, ഉപയോക്താവ് ബോധപൂര്‍വ്വം സമ്മതം നല്കി പ്രവര്‍ത്തിപ്പിക്കേണ്ട ഒന്നായിരിക്കും.
പ്രാദേശിക നെറ്റ്വര്‍ക്ക് വഴി ഫയലുകള്‍ കൈമാറാന്‍ അടുത്തുള്ള (നിയര്‍ബൈ) യൂസേഴ്സിന് ഡിസ്കവറബ്ള് ആക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായി നല്കുന്ന പെര്മിഷന് സ്ഥിരമായി നിലനിര്‍ത്തുകയോ, അപ്പോള്‍ തന്നെ പിന്‍വലിക്കുകയോ ചെയ്യാനായേക്കും. വാട്സാപ്പിനെ പ്രശസ്തമാക്കിയ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നിലനിര്‍ത്തി തന്നെയായിരിക്കും ഫയല്‍ ട്രാന്‍സ്ഫര്‍. ഈ പ്രക്രീയ നടക്കുമ്പോള്‍ വാട്സാപ് അക്കൗണ്ട് ഉടമയുടെ സ്വകാര്യത സമ്പൂര്‍ണ്ണമായും സംരക്ഷിക്കുമെന്നുംറിപ്പോര്ട്ടുകള് പറയുന്നു.
രണ്ടാമത്തേ ഫീച്ചര്‍ വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പിന്റെ 2.24.9.17 ബീറ്റാ വേര്‍ഷനിലാണ് കണ്ടെത്തിയത്. കോണ്ടാക്ട്സിന്റെ പേരിനും മറ്റും ഒപ്പം എന്തെങ്കിലും നോട്സ് കൂടെ കുറിക്കാനുള്ള ഇടം ഒരുക്കുകയായിരിക്കും ചെയ്യുക. ഇവിടെ അത്ര പരിചയമില്ലാത്ത ഒരു വ്യക്തിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങളും മറ്റും ചേര്‍ക്കാന്‍ സാധിക്കും. ഇങ്ങനെ ചേര്‍ക്കുന്ന കുറിപ്പുകള്‍ അത് ചേര്‍ക്കുന്നയാള്‍ക്ക് മാത്രമേ കാണാന്‍ സാധിക്കൂ.
കോണ്ടാക്ടസ് ഷെയറു ചെയ്യുമ്പോഴുംമറ്റും നോട്സും മറ്റൊരാളുടെ കൈവശം എത്തില്ല. ഈ ഫീച്ചല്‍ മൊബൈല്‍ ആപ്പിലും, വെബ് വേര്‍ഷനിലും ഉണ്ടായിരിക്കും. രണ്ടു പുതിയ ഫീച്ചറുകളും ഇപ്പോള്‍ ബീറ്റാ വേര്‍ഷനുകളില്‍ മാത്രമാണ് ഉള്ളത്. ഇവ എല്ലാവര്‍ക്കുമായി തുറന്നു നല്കുന്ന തിയതി പ്രഖ്യാപിച്ചിട്ടില്ല.
ആന്‍ഡ്രോയിഡ് 15 ബീറ്റാ 1.1 പുറത്തിറക്കി
ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ആന്‍ഡ്രോയിഡ് 15 ബീറ്റാ പതിപ്പ് ടെസ്റ്റു ചെയ്യുന്നവര്‍ക്ക് പുതിയ അപ്ഡേറ്റ്. നിലവിലുള്ള വേര്‍ഷനുകളില്‍ കണ്ടെത്തിയ കുറവുകള്‍ നികത്തി ഫോണുകളുടെയും മറ്റും പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കാനായാണ് ആന്‍ഡ്രോയ്ഡ് 15 ബീറ്റാ 1.1 പുറത്തിറക്കിയിരിക്കുന്നത്. പുതിയ അപ്ഡേറ്റിന്റെ പേര് എപി31.240322.023 എന്നാണ്. പിക്സല്‍ 6 മുതല്‍ പുതിയ പിക്സല്‍ ഉപകരണങ്ങളെല്ലാം ഇത് സ്വീകരിക്കും.
റെഡ്മി പാഡ് എസ്ഇ, റോബോട്ട് വാക്വം ക്ലീനര്‍ തുടങ്ങിയവ പരിചയപ്പെടുത്തി ഷഓമി
തങ്ങളുടെ സ്മാര്ട്ടര് ലിവിങ് ആന്‍ഡ് മോര് 2024 ഇവന്റില്‍ ഷഓമി ഏതാനും പുതിയ ഉപകരണങ്ങള്‍ പരിചയപ്പെടുത്തി. റോബോട്ട് വാക്വം ക്ലീനര്‍, വില കുറഞ്ഞ ടിഡബ്ല്യൂഎസ് ഇയര്‍ഫോണ്‍സ്, വില കുറഞ്ഞ ആന്‍ഡ്രോയിഡ് ടാബ് തുടങ്ങിയവയാണ് കമ്പനി പുറത്തെടുത്തത്. റെഡ്മി പാഡ് എസ്ഇ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ടാബിന് 11-ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണ് ഉള്ളത്. ഇതിന്റെ തുടക്ക വേരിയന്റിന്റെ (4ജിബി/ 128ജിബി) വില 11,999 രൂപ ആയിരിക്കും.
ഫുട്ബോള്‍ പ്രേമികളെ മനസില്‍ കണ്ട് ഫോണ്‍. റെഡ്മി നോട്ട് 13 പ്രോപ്ലസിന് ഒരു എഎഫ്എ (അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്) എഡിഷനാണ് പുറത്തിറക്കിയിരിക്കുന്നത്.റെഡ്മി ബഡ്സ് 5എ എന്ന പേരില്‍ ഗൂഗിള്‍ ഫാസ്റ്റ് പെയര്‍, ആക്ടിവ് നോയിസ് ക്യാന്സലേഷന് (എഎന്‍സി), എഎന്‍സി പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ 30 ദിവസം വരെ ബാറ്ററി ലൈഫ് തുടങ്ങിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി പുതിയ ഇയര്‍ഫോണ്‍ പുറത്തിറക്കി. വില 1,499 രൂപ.
ഷഓമി റോബോട്ട് വാക്വം ക്ലീനര്‍ എസ്10 ആണ് മറ്റൊരു ഉപകരണം. ലേസര്‍ ടെക്നോളജി ഉപയോഗിച്ചാണ് വാക്വം ക്ലീനര്‍ സഞ്ചരിക്കുന്നത്. ആമസോണ്‍ അലക്സ, ഗൂഗിള്‍ അസിസ്റ്റന്റ് തുടങ്ങിയവ വഴി വോയിസ് കമാന്‍ഡ് നല്കി പ്രവര്‍ത്തിപ്പിക്കാവുന്ന, 4000പിഎ സക്ഷന്‍ പവര്‍ ഉള്ള വാക്വം ക്ലീനറിന് വില 19,999 രൂപ.
മെറ്റാ ക്വെസ്റ്റിന്റെ ഓഎസ് തേഡ്-പാര്‍ട്ടി ഉപകരണ നിര്‍മാതാക്കള്‍ക്ക് തുറന്നു നല്കി
മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് മേഖലയില്‍ മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പൂഴിക്കടകന്‍. ആപ്പിള്‍ വിഷന്‍ പ്രോ തുടങ്ങിയ ഹെഡ്സെറ്റുകള്ക്കെതിരെയാണ് മെറ്റാ മത്സരിക്കുന്നത്. സക്കര്ബര്ഗിന്റെകമ്പനി തങ്ങളുടെ ഹെഡ്സെറ്റിനായി സ്വന്തമായി വികസിപ്പിച്ച ഹൊറൈസണ്‍ ഓഎസ് തേഡ്-പാര്‍ട്ടി ഉപകരണ നിര്‍മാതാക്കള്‍ക്ക് തുറന്നു നല്‍കിയാണ് ഈ മേഖലയെ ചെറുതായി ഞെട്ടിച്ചിരിക്കുന്നത്.
ഇത് വമ്പന്‍ നീക്കമാകുന്നത് എങ്ങനെ?
ഐഓഎസ്, മാക്ഓഎസ് തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ആപ്പിളിനു മാത്രം അവകാശപ്പെട്ടതാണ്. അതേസമയം, ആന്‍ഡ്രോയിഡ് ഗൂഗിളും, വിന്‍ഡോസ് മൈക്രോസോഫ്റ്റും പ്രവര്‍ത്തിപ്പിക്കുന്നു എങ്കിലും ഇവ രണ്ടും ഉപയോഗിച്ച് ഏതു കമ്പനിക്കും ഫോണോ, ലാപ്ടോപ്പോ, കംപ്യൂട്ടറോ ഒക്കെ ഉണ്ടാക്കാം. മൈക്രോസോഫ്റ്റും ഗൂഗിളും സ്വീകരിച്ച അതേ നിലപാടാണ് മെറ്റാ തങ്ങളുടെ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് ഓഎസിന്റെ കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്.
ഐഐടി ഖരഗ്പൂരില്‍ ബിടെക് എഐ കോഴ്സ്
ഐഐടി ഖരഗ്പൂരില്‍ നാലു വര്‍ഷ ബിടെക് നിര്‍മിത ബുദ്ധി (എഐ) കോഴ്സ് ആരംഭിക്കുന്നു. പരമ്പരാഗത എൻജിനിയറിങ് വിഭാഗങ്ങള്‍ക്കൊപ്പം നിര്‍മ്മിത ബുദ്ധി ക്ലാസുകളും ആരംഭിക്കുന്നത് ഒരു പുതിയ തുടക്കമാണ്.
ഫ്രഞ്ച് എഐ കമ്പനി ആപ്പിള്‍ വാങ്ങി?
എഐ, കംപ്യൂട്ടര്‍ വിഷന്‍ എന്നിവയ്ക്ക് പ്രാധാന്യം നല്കി പ്രവര്‍ത്തിച്ചുവന്ന ഫ്രഞ്ച് സ്റ്റാര്‍ട്ട്-അപ് കമ്പനി ഡേറ്റാകാലാബ് (Datakalab) കമ്പനി ആപ്പിള്‍ വാങ്ങിയെന്ന് റിപ്പോര്‍ട്ട്.
എഐ മേഖലയില്‍ സഹകരണത്തിന് സാംസങിനെ സമീപിച്ച് മൈക്രോസോഫ്റ്റ്
എഐയുടെ പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായകമായ മെമ്മറി ചിപ്പുകളുടെ നിര്‍മ്മാണത്തില്‍ സാംസങിനുള്ള വൈദഗ്ധ്യം അംഗീകരിച്ച് കമ്പനിയുമായി സഹകരിക്കാന്‍ മൈക്രോസോഫ്റ്റ് ശ്രമം ആരംഭിച്ചു. ചിപ് നിര്‍മാണ ഭീമന് എന്‍വിഡിയയുമായി ഒപ്പിട്ട കരാറിനു പുറമെയാണ് സാംസങുമായും കരാര്‍ ഒപ്പിടാന്‍ മൈക്രോസോഫ്റ്റ് ശ്രമിക്കുന്നത് എന്ന് സാംമൊബൈല്‍.