പെർഫോമൻസ് ഓഡിറ്റ് വിഭാഗം നിർത്തലാക്കൽ: പഞ്ചായത്ത് ജീവനക്കാർക്കു പുനർനിയമനം
Mail This Article
പഞ്ചായത്ത് പെർഫോമൻസ് ഓഡിറ്റ് വിഭാഗം നിർത്തലാക്കിയതിനാൽ ബാക്കി വന്ന തസ്തികകളിലെ ജീവനക്കാരെ പഞ്ചായത്തുകളിൽ അസിസ്റ്റന്റ് സെക്രട്ടറിമാരായും മാലിന്യനിർമാർജന പ്രവർത്തനങ്ങളുടെ ചുമതലക്കാരായും മറ്റും മാറ്റി നിയമിക്കുന്നു. തദ്ദേശഭരണ പ്രിൻസിപ്പൽ ഡയറക്ടറുടെ ശുപാർശ അനുസരിച്ചാണിത്.
ഏകീകൃത തദ്ദേശ വകുപ്പു നിലവിൽ വന്നതിനെത്തുടർന്ന് പെർഫോമൻസ് ഓഡിറ്റ് ആവശ്യമില്ലെന്ന് എൽഡിഎഫ് സർക്കാർ നിലപാടു സ്വീകരിച്ചതോടെ കഴിഞ്ഞ വർഷം മേയിലാണ് ഈ വിഭാഗം നിർത്തലാക്കിയത്. തുടർന്ന് 66 പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ തസ്തികകൾ ഇന്റേണൽ വിജിലൻസ് തസ്തികകൾ എന്നു പേരു മാറ്റി.
പിന്നീട് 360 തസ്തികകൾ ഓഡിറ്റ് വിഭാഗത്തിൽ അവശേഷിച്ചിരുന്നു. ഇതിൽ 30 ജൂനിയർ സൂപ്രണ്ട്, 40 സീനിയർ ക്ലാർക്ക്, 15 ഓഫിസ് അറ്റൻഡന്റ് തസ്തികകൾ ഇന്റേണൽ വിജിലൻസിലേക്കുതന്നെ മാറ്റി. ബാക്കിയുള്ള തസ്തികകളിൽ 76 ജൂനിയർ സൂപ്രണ്ടുമാരെ അസിസ്റ്റന്റ് സെക്രട്ടറി തസ്തിക നിലവിലില്ലാത്ത 76 പഞ്ചായത്തുകളിൽ പുനർവിന്യസിച്ചു.
ബാക്കി 31 ജൂനിയർ സൂപ്രണ്ട്, 107 സീനിയർ ക്ലാർക്ക്, 61 ഓഫിസ് അറ്റൻഡന്റ് തസ്തികകളിലെ ജീവനക്കാരെയാണ് നഗരസ്വഭാവമുള്ളതും മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്കു പ്രത്യേക ശ്രദ്ധ ആവശ്യമുള്ളതുമായ പഞ്ചായത്തുകളിൽ പുനർവിന്യസിക്കുന്നത്. ഇവരുടെ ശമ്പളവും ആനുകൂല്യങ്ങളും ജില്ലാ ജോയിന്റ് ഡയറക്ടറേറ്റുകളിലെ പഞ്ചായത്ത് വിഭാഗത്തിന്റെ കൺസോളിഡേറ്റഡ് ഫണ്ടിൽനിന്നുതന്നെ തുടർന്നും അനുവദിക്കും.