ADVERTISEMENT

രണ്ടാം ലോകയുദ്ധ കാലത്ത് ലോകത്തെ ഞെട്ടിച്ചു കൊണ്ട് യുഎസിന്റെ പേൾ ഹാർബർ ദ്വീപിലെ നാവികകേന്ദ്രത്തിൽ ജപ്പാൻ ആഞ്ഞടിച്ചു.യുഎസും ജപ്പാനും തമ്മിൽ ശത്രുത കനത്തിരുന്നു. ജപ്പാനെ അണുബോംബ് ഉപയോഗിച്ച് ആക്രമിക്കാൻ യുഎസ് തിരഞ്ഞെടുത്തത് 1945 ഓഗസ്റ്റ് 6 എന്ന തീയതിയാണ്. എന്നാൽ ഇതിനു മുൻപായി പസിഫിക് തീരത്തുള്ള ടിനിയൻ എന്ന ദ്വീപിൽ അണുബോംബിന്റെ പ്രധാനഭാഗമായ യുറേനിയം കോർ എത്തിക്കണമായിരുന്നു. ഇതിനുള്ള നിയോഗം യുഎസിന്റെ ഇൻഡ്യാനപൊലിസ് എന്ന കപ്പലിനാണു വന്നുചേർന്നത്. കലിഫോർണിയയിൽ നിന്നു പുറപ്പെട്ട കപ്പൽ തന്റെ രഹസ്യദൗത്യം പൂർത്തീകരിച്ചു.

ദൗത്യനിർവഹണത്തിനു ശേഷം യുഎസ് അധീനതയിലുള്ള പസിഫിക് ദ്വീപായ ഗുവാമിലെ നാവികതുറമുഖത്തേക്കു കപ്പൽ അടുപ്പിച്ചു. ദിവസങ്ങൾ അവിടെ പിന്നിട്ടശേഷം അകമ്പടിക്കപ്പലുകളുടെ സുരക്ഷയില്ലാതെ ജൂലൈ 28ന് ഇൻഡ്യാനപൊലിസ് യാത്ര തിരിച്ചു. ഫിലിപ്പൈൻസിലെ ലെയ്‌റ്റെയിലേക്കായിരുന്നു ആ യാത്ര. വളരെ ശാന്തമായ യാത്രയായിരുന്നു അത്. ആയിരക്കണക്കിനു നാവികർ കപ്പലിൽ ഉണ്ടായിരുന്നു. എന്നാൽ കപ്പലിനെ ലക്ഷ്യമിട്ട് ഐ8 എന്ന ജാപ്പനീസ് അന്തർവാഹിനി കടലിലുണ്ടായിരുന്നു. ഇൻഡ്യാനപൊലിസിനെ ലക്ഷ്യമാക്കി, അന്തർവാഹിനിയിൽ നിന്നും ടോർപിഡോകൾ ചീറിപ്പാഞ്ഞു.ആദ്യ ടോർപിഡോ തന്നെ ലക്ഷ്യം കണ്ടു. കപ്പൽ ആടിയുലഞ്ഞു. കപ്പലിനുള്ളിലുള്ള മൂവായിരത്തഞ്ഞൂറ് ഗാലൻ അളവു വരുന്ന ഇന്ധനത്തിനു തീപിടിച്ചു. തുടർന്ന് രണ്ടാമത്തെ ടോർപിഡോയുമെത്തി. ഇത്തവണ കപ്പലിനുള്ളിലുണ്ടായിരുന്ന സ്‌ഫോടകവസ്തുക്കൾ ചെയിൻ റിയാക്ഷൻ പോലെ പൊട്ടിത്തെറിച്ചു. വമ്പൻ കപ്പലായ ഇൻഡ്യാനപൊലിസ് രണ്ടായി പിളർന്നു മുങ്ങി.

കപ്പലിലുണ്ടായിരുന്ന 1196 നാവികരിൽ മുന്നൂറിലധികം പേർ അപ്പോഴേക്കും മരിച്ചിരുന്നു.ശേഷിച്ചവരെ കാത്തിരുന്നത് നരകമാണ്. 5 ദിവസം നീണ്ടുനിന്ന കൊടിയ അനുഭവങ്ങൾ. ലോകത്തിൽ അപൂർവം പേർ മാത്രമായിരിക്കും അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിരിക്കുക. കൈയിലുള്ള ലൈഫ് ജാക്കറ്റുകളുമണിഞ്ഞ് നാവികർ നീണ്ടുകിടക്കുന്ന കടലിനു നടുക്ക് നിന്നു. ദാഹമായിരുന്നു അവരുടെ അപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം. ചുറ്റും അനന്തമായി പരന്നു കിടക്കുന്ന ജലം. എന്നാൽ തുള്ളി കുടിക്കാൻ നിർവാഹമില്ല. പസിഫിക്കിൽ വിവിധതരം സ്രാവുകളുണ്ട്.

യുഎസ്എസ് ഇൻഡ്യാന പൊലിസ് തകർന്നത് ഓഷ്യാനിക് വൈറ്റ്ടിപ്പുകൾ എന്നറിയപ്പെടുന്ന അതീവ അപകടകാരികളായ സ്രാവുകളുടെ അധിവാസമേഖലയിലായിരുന്നു. പ്രാചീനകാലം മുതൽ കപ്പൽയാത്രികർക്ക് ഇവയെ പേടിയായിരുന്നു. കപ്പൽതകർച്ച സംഭവിക്കുന്നിടങ്ങളിൽ എത്തി അതിജീവിച്ചവരെ കൊന്നു തിന്നുന്നതിന്റെ ഒരു വലിയ ചരിത്രം ഇവയ്ക്കുണ്ട്. ഇവിടെയും അതു സംഭവിച്ചു. കപ്പലിലെ പൊട്ടിത്തെറിയും വെള്ളത്തിൽ ഒഴുകിയ മൃതദേഹങ്ങളും രക്തവും. സ്രാവുകളുടെ ശ്രദ്ധ ഇങ്ങോട്ടേക്കു തിരിയാൻ അധികം സമയം എടുത്തില്ല.

ആ രാത്രി തന്നെ സ്രാവുകൾ അവിടെയെത്തി. ആദ്യം അവർ അതിജീവിച്ചു നിന്ന സൈനികരെ ഗൗനിച്ചില്ല. ഒഴുകി നടക്കുന്ന മൃതദേഹങ്ങളിലാണ് അവർ ശ്രദ്ധ പതിപ്പിച്ചത്. ആ കാളരാത്രി പിന്നിട്ടു പകലുദിച്ചു. എന്നാൽ സ്രാവുകളുടെ വിശപ്പ് അസ്തമിച്ചിരുന്നില്ല. അവർ കൂട്ടം കൂട്ടമായി എത്തി. മൃതദേഹങ്ങൾ തീർന്നപ്പോൾ അവർ ജീവിച്ചിരിക്കുന്നവരിലേക്കു തങ്ങളുടെ നോട്ടം പായിച്ചു. അവശരായവരും പരുക്കു പറ്റിയവരും ശരീരത്തിൽ നിന്നു രക്തമൊലിക്കുന്നവരുമായിരുന്നു അവരുടെ ആദ്യ ലക്ഷ്യം.


കൊടിയ ദാഹം മൂലം പല സൈനികരും തളർന്നു വീഴാൻ തുടങ്ങി. ചിലർ സഹിക്കാനാകാതെ ഉപ്പുവെള്ളം കുടിച്ചു. അത് കൂടുതൽ ദാഹത്തിനും സാൾട്ട് പോയിസണിങ് എന്ന അവസ്ഥയ്ക്കും കാരണമായി. പലരുടെയും വായിൽ നിന്നു നുരയും പതയും വന്നു. ചിലർ മരിച്ചു. മരിച്ചവരുടെ ദേഹങ്ങൾ കൂടെ നിന്നവർ മനസില്ലാമനസ്സോടെ അകലേക്കു നീക്കിക്കളഞ്ഞു. കാരണം അവ സ്രാവുകളെ ആകർഷിക്കും. കടലിലേക്കു ചാടിയവരിൽ ചിലരുടെ കൈയിൽ ഭക്ഷണമുണ്ടായിരുന്നു. അതു തുറന്നാൽ സ്രാവുകൾ മണം പിടിച്ചെത്തും. അതിനാൽ അവർ അതു കടലിലേക്കു തന്നെ വലിച്ചെറിഞ്ഞു. വിശപ്പും ദാഹവും അവരെ ഭ്രാന്തുപിടിപ്പിക്കുന്ന അവസ്ഥയിലെത്തിച്ചു.

അഞ്ച് ദിനങ്ങൾ ഇങ്ങനെ പിന്നിട്ടു. സ്രാവുകൾ നിരന്തരം സൈനികരെ ഭക്ഷണമാക്കിക്കൊണ്ടിരുന്നു. മുകളിൽ കത്തിജ്വലിക്കുന്ന സൂര്യന്റെ ചൂട്. ശരീരത്തിൽ വിശപ്പും ദാഹവും. ചുറ്റും കടൽ, അതിൽ തങ്ങളെ വട്ടമിട്ടു കറങ്ങുന്ന സ്രാവുകൾ. ചെകുത്താനും കടലിനുമിടയിൽ എന്ന പ്രയോഗം ഏറ്റവും യോജിക്കുന്ന സന്ദർഭമായിരുന്നു യുഎസ്എസ് ഇൻഡ്യാനപൊലീസിലെ നാവികരുടെ ആ അവസ്ഥ. പ്രതീക്ഷയുടെ കിരണങ്ങൾക്കായി അവർ കാത്തിരുന്നു. ഒടുവിൽ അഞ്ചാം ദിനം രാവിലെ പതിനൊന്നോടെ ആ പ്രതീക്ഷ സഫലമായി. ഒരു നാവികസേനാ വിമാനം ചക്രവാളത്തിൽ പ്രത്യക്ഷപ്പെട്ടു. സ്രാവുകളുടെ ഭീഷണി മറന്ന് നാവികർ അലമുറയിട്ട് നിലവിളിച്ചു. വിമാനത്തിലെ പൈലറ്റ് അതു കേട്ടു. മണിക്കൂറുകൾക്കുള്ളിൽ പൈലറ്റിന്റെ സന്ദേശമനുസരിച്ച് മറ്റൊരു വിമാനം കൂടി അവിടെയെത്തി. സുരക്ഷിതരായിരിക്കാൻ ചങ്ങാടങ്ങളും കുടിവെള്ളവും ഭക്ഷണവും അതു താഴേക്കിട്ടു.വിമാനം പറ്റാവുന്നത്ര താഴേക്കിറക്കി സ്രാവുകളെ ആട്ടിയോടിക്കാൻ പൈലറ്റ് ശ്രമിച്ചുകൊണ്ടിരുന്നു. പിന്നെയും ഒരു പകൽ. സൈനികരിൽ പ്രതീക്ഷ വീണ്ടും ജനിച്ചിരുന്നു. ഒടുവിൽ അർധരാത്രിയോടെ അവരുടെ രക്ഷകൻ പസിഫിക്കിലെ ആ മരണക്കളത്തിലേക്ക് എത്തി. യുഎസ് നാവികസേനയുടെ പ്രശസ്ത പടക്കപ്പലായ ഡോയ്‌ലായിരുന്നു അത്.
 

English Summary:

Shark-Infested Despair: The USS Indianapolis Survival Saga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com