ADVERTISEMENT

നമ്മുടെ താരാപഥമായ ആകാശഗംഗയി‍ൽ (ക്ഷീരപഥം) സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ തമോഗർത്തം (ബ്ലാക്ഹോ‍ൾ) തിരിച്ചറിഞ്ഞു. ഗയ-ബിഎച്ച്3 എന്നു പേരുള്ള ഇത് സൂര്യനെക്കാൾ 33 മടങ്ങ് പിണ്ഡമുള്ളതാണ്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സഹകരണത്തോടെ യൂണിവേഴ്സിറ്റി കോളജ് ലണ്ടൻ, പാരിസ് സയൻസ് ആൻഡ് ലെറ്റേഴ്സ് ഉൾപ്പെടെ ഉള്ള ലാബുകളിലെ നൂറ്റിയൻപതോളം ശാസ്ത്രജ്ഞരുടെ ഗവേഷണ ഫലമാണ് ഗയയുടെ കണ്ടെത്തൽ. 

ഭൂമിയിൽ നിന്ന് ഏകദേശം 2,000 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. കണ്ടെത്തിയവയിൽ ഭൂമിയുടെ ഏറ്റവും അടുത്തുള്ള രണ്ടാമത്തെ തമോഗർത്തമാണ് ഇത് ( ഭൂമിയോട് ഏറ്റവും അടുത്തുള്ള തമോഗർത്തം 1,560 പ്രകാശവർഷം അകലെയുള്ള ഗയ-ബിഎച്ച്1 ആണ്)

പ്രകാശത്തിന് പോലും രക്ഷപ്പെടാൻ കഴിയാത്ത തരത്തിൽ ഗുരുത്വാകർഷണം വളരെ ശക്തമായ ബഹിരാകാശത്തെ ചുഴികളാണ്  തമോഗർത്തങ്ങൾ.  ഒരു തമോഗർത്തത്തിന്റെ ഗുരുത്വാകർഷണബലം അവിശ്വസനീയമാംവിധം തീവ്രമാണ്, കാരണം അതിന്റെ എല്ലാ പിണ്ഡവും ഒരു ചെറിയ സ്ഥലത്തേക്ക് കേന്ദ്രീകരിച്ചിരിക്കുന്നു.  

തമോഗർത്തങ്ങൾ  അവയുടെ പിണ്ഡത്തിനനുസരിച്ച് 2 തരമുണ്ട്–സ്റ്റെല്ലാർ മാസ് തമോഗർത്തങ്ങളും സൂപ്പർമാസീവ് തമോഗർത്തങ്ങളും. ഒരു നക്ഷത്രത്തിന്റെ സ്വാഭാവിക അന്ത്യത്തിൽ നിന്നോ 2 ന്യൂട്രോൺ നക്ഷത്രങ്ങളുടെ ലയനത്തിൽ നിന്നോ സ്റ്റെല്ലാർ മാസ് തമോഗർത്തങ്ങൾ രൂപപ്പെടും. അതിനാൽ, ഇവയ്ക്ക് നക്ഷത്ര സമാനമായ പിണ്ഡമാണ്. സാധാരണയായി, സ്റ്റെല്ലാർ മാസ് തമോഗർത്തങ്ങൾക്ക് സൂര്യന്റെ മൂന്നു മുതൽ 50 മടങ്ങ് വരെ പിണ്ഡമുണ്ട്. ക്ഷീരപഥത്തിൽ 100 ​​ദശലക്ഷം സ്റ്റെല്ലാർ തമോഗർത്തങ്ങൾ  ഉണ്ടാകാം.

സൂപ്പർമാസീവ് തമോഗർത്തങ്ങൾക്ക് സൂര്യന്റെ 50,000 മടങ്ങ് മുതൽ ട്രില്യൻ(ഒരു ലക്ഷം കോടി) മടങ്ങ് വരെ പിണ്ഡമുണ്ട്. ഇവയുടെ ഉദ്ഭവം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ അറിവായിട്ടില്ല. ഗവേഷണങ്ങൾ നടക്കുന്നുണ്ട്. സൂപ്പർമാസീവ് തമോഗർത്തങ്ങൾ ഒരു താരാപഥത്തിന്റെ കേന്ദ്രഭാഗത്താണ് സാധാരണ കാണുക.  ഓരോ സൂപ്പർമാസീവ്  തമോഗർത്തവും രൂപം കൊള്ളുന്നത്, അതിന്റെ ക്ഷീരപഥത്തിന്റെ രൂപീകരണത്തിന്റെ ഭാഗമാണെന്നു സൂചിപ്പിക്കുന്നതാണ് ഇത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com