മകൻ വൈദികനാകുന്നതു കാണാൻ കാത്തിരുന്ന അമ്മ യാത്രയായി; ചടങ്ങിന് ഒരു ദിനം മുൻപേ
Mail This Article
കൂരാച്ചുണ്ട് ∙ മകനെ വൈദികനായി കാണണമെന്ന അന്ത്യാഭിലാഷം സഫലമാകുന്നതിനു മണിക്കൂറുകൾക്കു മുൻപ് അമ്മ യാത്രയായി. കരിയാത്തുംപാറ വെളിയത്ത് ജോസിന്റെ ഭാര്യ ജിജിയാണ് (55) കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ മരിച്ചത്. ജിജിയുടെ ആഗ്രഹപ്രകാരം ഇളയ മകൻ ഡീക്കൻ അജിത്തിന്റെ വൈദികപട്ട സ്വീകരണച്ചടങ്ങ് ഇന്നു രാവിലെ 10ന് കരിയാത്തുംപാറ സെന്റ് ജോസഫ് പള്ളിയിൽ ബിഷപ്പിന്റെ കാർമികത്വത്തിൽ നടത്താനിരിക്കെയാണ് മരണം.
ഡിസംബറിൽ നടത്തേണ്ടിയിരുന്ന വൈദികപട്ട സ്വീകരണം, ജിജിക്കു വേണ്ടി താമരശ്ശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയുടെ അനുമതിയോടെ നേരത്തേ ആക്കിയതായിരുന്നു. ചടങ്ങിനായി പള്ളിയോട് ചേർന്ന് ഒരുക്കിയ പന്തലിൽ തന്നെ ഇന്നലെ ബിഷപ്പിന്റെ കാർമികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടത്തി. ജിജിയുടെ ഭർത്താവ് ജോസ് മുൻ പഞ്ചായത്ത് മെംബറും സാമൂഹിക പ്രവർത്തകനുമാണ്. അജിത്തിന്റെ വൈദികപട്ട സ്വീകരണത്തിൽ പങ്കെടുക്കാൻ മൂത്ത സഹോദരൻ ഡാലിൻ ജർമനിയിൽ നിന്ന് എത്തിയിരുന്നു.