ADVERTISEMENT

ന്യൂഡൽഹി ∙ ഡോ.എ.ടി.ബിജുവിന് (കെമിക്കൽ സയൻസസ്) 2022 ലെ ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം (5 ലക്ഷം രൂപ). രാജ്യത്ത് 45 വയസ്സിനു താഴെയുള്ള മികച്ച ശാസ്ത്രഗവേഷകർക്കുള്ള സിഎസ്ഐആറിന്റെ പുരസ്കാരം മറ്റ് 11 പേർക്കു കൂടിയുണ്ട്. ജേതാക്കൾക്ക് 65 വയസ്സുവരെ പ്രതിമാസം 15,000 രൂപ വീതം ലഭിക്കുകയും ചെയ്യും. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഓർഗാനിക് കെമിസ്ട്രി വിഭാഗം അസോഷ്യേറ്റ് പ്രഫസറാണ് ബിജു.

Read Also : കോഫിമേക്കറിൽ നിന്ന് തഹസിൽദാർ; ഗോത്രമേഖലയുടെ അഭിമാനമായി ഷിനു

‘ഓർഗനോ കറ്റാലിസിസ്’ മേഖലയിലെ ഗവേഷണത്തിനാണ് പുരസ്കാരം. റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി ഫെലോഷിപ്, പഞ്ചാബ് സർവകലാശാലയുടെ ഭാഗ്യതാര പുരസ്കാരം, സയൻസ് ആൻഡ് എൻജിനീയറിങ് റിസർച് ബോർഡിന്റെ വിശിഷ്ട സേവനത്തിനുള്ള (ഇൻവെസ്റ്റിഗേറ്റർ) പുരസ്കാരം, കെമിക്കൽ റിസർച് സൊസൈറ്റി ഓഫ് ഇന്ത്യയുടെ സിആർഎസ്ഐ മെഡൽ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 2017 വരെ പുണെ സിഎസ്ഐആർ–എൻസിഎലിൽ സീനിയർ സയന്റിസ്റ്റായിരുന്നു.

 

എറണാകുളം തേവര എസ്എച്ച് കോളജിൽനിന്ന് എംഎസ്‍സിയും തിരുവനന്തപുരം സിഎസ്ഐആർ–നിസ്റ്റിൽ നിന്ന് പിഎച്ച്ഡിയും നേടിയ ഡോ. ബിജു എറണാകുളം പഴന്തോട്ടം പുന്നോർക്കോട് ആക്കാട്ട് പരേതനായ തങ്കപ്പൻ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: രമ്യ രാധാകൃഷ്ണൻ (ടെക്നിക്കൽ സ്റ്റാഫ്, ജവാഹർലാൽ നെഹ്‍റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്, ബെംഗളൂരു). മക്കൾ: നിവേദ്യ, വേദിക.

 

പ്രഖ്യാപനം ഒരു വർഷം വൈകി; പുരസ്കാരം അവസാനത്തേത്?

 

∙ ഇക്കൊല്ലത്തെ അവാർഡിന് അപേക്ഷ ക്ഷണിച്ചിട്ടില്ല

 

ന്യൂഡൽഹി ∙ ഒരു വർഷം വൈകിയാണ് 2022 ലെ ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. സിഎസ്ഐആറിന്റെ സ്ഥാപക ദിനമായ സെപ്റ്റംബർ 26നാണ് എല്ലാ വർഷവും പുരസ്കാരം പ്രഖ്യാപിക്കുന്നതെങ്കിലും കഴിഞ്ഞ വർഷം ഇതുണ്ടായില്ല.

Read Also : ഫ്രാൻസിൽ ഉപരിപഠനം: മലയാളിക്ക് ചാർപാക് മാസ്റ്റേഴ്‌സ് സ്‌കോളർഷിപ്

ശാസ്ത്രജ്ഞർക്ക് നൽകുന്ന അവാർഡുകൾ വെട്ടിക്കുറയ്ക്കാൻ കേന്ദ്രസർക്കാർ നടത്തിയ നീക്കത്തിന്റെ ഭാഗമായാണ് പുരസ്കാരം വൈകിയതെന്നാണു സൂചന. ഒട്ടേറെ പുരസ്കാരങ്ങൾക്കു പകരം പല വകുപ്പിലും ഉയർന്ന നിലവാരത്തിലുള്ള ഓരോ പുരസ്കാരം ഏർപ്പെടുത്താനായിരുന്നു നീക്കം. നൊബേൽ സമ്മാനത്തിന്റെ മാതൃകയിൽ ‘വിജ്ഞാൻ രത്ന’ എന്ന പേരിൽ എല്ലാ ശാസ്ത്രമേഖലകൾക്കുമായി പൊതു അവാർഡ് ഏർപ്പെടുത്താനും നിർദേശമുണ്ടായിരുന്നു. 

 

സാധാരണ ജനുവരിയിലാണ് എല്ലാ വർഷവും ഭട്നാഗർ പുരസ്കാരത്തിന് നോമിനേഷനുകൾ ക്ഷണിക്കുന്നത്. എന്നാൽ, ഇക്കൊല്ലത്തെ അവാർഡിന് അപേക്ഷ ക്ഷണിച്ചിട്ടില്ല. പകരം ഈമാസം 26ന് ‘വിജ്ഞാൻ രത്ന’ അവാർഡിന് അപേക്ഷ ക്ഷണിക്കുമെന്ന് അഭ്യൂഹമുണ്ട്. അങ്ങനെയെങ്കിൽ ഇപ്പോൾ പ്രഖ്യാപിച്ചത് അവസാനത്തെ ഭട്നാഗർ പുരസ്കാരമാകാം.

 

Content Summary : Scientist Dr. A. T. Biju honored with prestigious Bhatnagar Award for groundbreaking research

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com