ADVERTISEMENT

കാസർകോട് ∙ തടസ്സങ്ങളെറെയുണ്ടായിരുന്നു വി.ഷിനുവിനു മുന്നിൽ. സ്കൂളിൽ പഠിക്കുമ്പോൾ വൈദ്യുതി പോലും എത്താതിരുന്ന, ഇന്നും വീട്ടിലേക്കു നല്ല വഴിയില്ലാത്ത ഇടുക്കിയിലെ വഞ്ചിവയലെന്ന കൊച്ചു ഗ്രാമത്തിൽനിന്ന് പടിപടിയായി ഉയർന്ന് ഇപ്പോൾ കാസർകോട് കലക്ടറേറ്റിലെ തഹസിൽദാർ പദവിയിലെത്തി. ആ യാത്രയ്ക്കു തിളക്കമേറെയുണ്ട്. 

Read Also : 95 ലക്ഷം രൂപയുടെ സ്കോളർഷിപ് നേടി ഡോ. നമിത

‘ഗോത്രമേഖലകളിൽ മിക്കവരും പ്ലസ്ടു കൊണ്ടു പഠനം അവസാനിപ്പിച്ചിരുന്നു. വീട്ടിൽനിന്നു വണ്ടിപ്പെരിയാറിലെ സ്കൂളിലേക്കുള്ള വഴിയിൽ വന്യമൃഗങ്ങൾ പതിവു കാഴ്ചയായിരുന്നു. പ്ലസ്ടു കഴിഞ്ഞാണ് വീട്ടിൽ വൈദ്യുതിയെത്തിയത്. എത്രത്തോളം പഠിക്കാൻ പറ്റുമോ, അത്രത്തോളം പഠിക്കണമെന്നാണ് മാതാപിതാക്കളായ വിജയനും വസന്തയും പറഞ്ഞത്. അതായിരുന്നു പ്രചോദനം’ – ഷിനു പറയുന്നു. 

 

ബയോടെക്നോളജിയിൽ പിജി പൂർത്തിയാക്കിയ ശേഷം 2014ൽ എംഫിൽ ചെയ്തു. 2 വർഷത്തോളം ശ്രമിച്ചിട്ടും ജോലിയൊന്നും ശരിയായില്ല. പിന്നെ, മൈസൂരുവിലെ സ്വകാര്യ കമ്പനിയിൽ ചെറിയ ജോലി. അവിടെനിന്ന് തിരുവനന്തപുരം കഫേ കോഫിഡേയിൽ കോഫി മേക്കറായി. നിരാശനാകാതെ ശ്രമം തുടർന്നു. 

Read Also : 86 ലക്ഷം രൂപയുടെ സ്കോളർഷിപ് നേടി ആരതി; അഭിമാന നിറവിൽ ഇന്ത്യ

2018ൽ പൊതുമരാമത്തു വകുപ്പിൽ എൽഡി ക്ലാർക്കായി സർക്കാർ ജോലിയിൽ പ്രവേശിച്ചു. പിന്നീട് കെഎസ്എഫ്ഇ യിൽ ജൂനിയർ അസിസ്റ്റന്റായി. ഒടുവിൽ പിഎസ്‌സിയുടെ എസ്‌സി – എസ്ടി സ്പെഷൽ റിക്രൂട്മെന്റിലൂടെ തഹസിൽദാർ തസ്തികയിലേക്ക്. കാസർകോട് ദേശീയപാതാ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തഹസിൽദാരുടെ ചുമതലയാണു ഷിനുവിന്. 

 

ഇപ്പോൾ തന്റെ നാട്ടിലെ വിദ്യാർഥികളെ പഠന, ജോലി സംബന്ധമായ കാര്യങ്ങളിൽ സഹായിക്കാൻ വാട്സാപ് കൂട്ടായ്മയിലൂടെ ഷിനു ശ്രമിക്കുന്നുണ്ട്. ഭാര്യ ഷജ്ന, പിണറായി പഞ്ചായത്തിൽ എൽഡി ക്ലാർക്കാണ്. ഇരട്ടസഹോദരൻ ഷാനു കേരള സർവകലാശാലയിൽ പിഎച്ച്ഡി ചെയ്യുന്നു. സഹോദരി ആതിര. 

 

Content Summary : From Coffee Maker to Government Official: The Remarkable Story of V. Shinu's Persistence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com