ADVERTISEMENT

ശ്യാമപ്രസാദ് സംവിധാനം ചെയ്ത‘ ഹേയ് ജൂഡ്’ എന്ന ചിത്രത്തിൽ സയനോര പാട്ടുപാടാനെത്തിയതാണ്. സംവിധായകനുമായി സംസാരിക്കുമ്പോഴാണ് താൻ ഇപ്പോൾ ചില സിനിമകൾക്ക് ഡബ് ചെയ്യുന്നുണ്ടെന്ന കാര്യം സയനോര പറഞ്ഞത്. ചിത്രത്തിൽ നിവിൻപോളിയുടെ നായിക തമിഴകത്തെ മുൻനിരതാരം തൃഷയ്ക്ക് അനുയോജ്യമായ ശബ്ദം തേടി നടന്ന ശ്യാമപ്രസാദിന് തന്റെ നായികയുടെ ശബ്ദം സയനോരയ്ക്ക് കൈമാറാൻ ഒട്ടും ആലോചിക്കേണ്ടി വന്നില്ല. ഗായികയായ സയനോര ഇതിനകം പത്തിൽ ഏറെ സിനിമകൾക്ക് ഡബ് ചെയ്തു കഴിഞ്ഞു. വിധു വിൻസെന്റിന്റെ ‘സ്റ്റാൻഡ് അപ്പ് ’എന്ന ചിത്രത്തിൽ നിമിഷ സജയനുവേണ്ടി ഡബ് ചെയ്തതും സയനോരയാണ്.

ഡബ്ബിങ്ങിൽ പരമ്പരാഗത ശബ്ദങ്ങളെ ചിലപ്പോഴൊക്കെ സിനിമാലോകം മാറ്റിപ്പിടിക്കാറുണ്ട്. മമ്മൂട്ടിയുടെ ജിയോബേബി ചിത്രം കാതലിൽ നായിക ജ്യോതികയുടെ ഓമന എന്ന കഥാപാത്രത്തിനു വേണ്ടി ഡബ് ചെയ്തത് നടി ജോമോളാണ്. ജോമോൾക്ക് വലിയ അഭിനന്ദനം കിട്ടിയ കഥാപാത്രമായിരുന്നു ഇത്. പുതിയ ശബ്ദങ്ങൾക്കു വേണ്ടിയുള്ള അന്വേഷണത്തിൽ ഇപ്പോൾ ഫെഫ്കയുടെ കീഴിലുള്ള ഡബ്ബിങ് ആർട്ടിസ്റ്റ് അസോസിയേഷനും പങ്കു ചേരുകയാണ്. സാധാരണ സംഘടനകൾ പുതിയ അംഗങ്ങൾ വരുന്നത് സംശയത്തോടെ കാണുമ്പോൾ പുതിയ ശബ്ദങ്ങൾക്കായി പരിശീലനക്കളരിയൊരുക്കുകയാണ് ഡബ്ബിങ് ആർട്ടിസ്റ്റ് യൂണിയൻ. സംവിധായകരുടെയും സൗണ്ട് എൻജിനീയർമാരുടെയും സാന്നിധ്യത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ആകാൻ താൽപര്യമുള്ളവരുടെ ശബ്ദ പരിശോധന നടത്തും. ഭാഷ, ഉച്ചാരണം, മോഡുലേഷൻ എന്നിവയിലുള്ള അഭിരുചിക്കാണു  പ്രാധാന്യം. എസ്എസ്എൽസി പാസായ 18 നും 50നും പ്രായമുള്ളവർക്ക് ശബ്ദപരിശോധനയ്ക്കായി അപേക്ഷിക്കാം.

‘‘പുതിയ ശബ്ദങ്ങൾ സംവിധായകർ തേടുന്നത് സ്വാഭാവികമാണ്. പണ്ട് ഒരു നായികയ്ക്ക് ഒരാൾ ശബ്ദം കൊടുത്താൽ ആ ഡബ്ബിങ് ആർട്ടിസ്റ്റ് തന്നെയാണ് അവരുടെ എല്ലാ സിനിമകളും ചെയ്തിരുന്നത്. ഇന്ന് കഥാപാത്രങ്ങൾക്കു വേണ്ടിയാണ് ശബ്ദം തേടുന്നത്.  വല്ലപ്പോഴും ഇതരഭാഷാ നടിമാർ വരുമ്പോൾ മാത്രമാണ് ഡബ്ബിങ് ആർട്ടിസ്റ്റിനെ വിളിക്കുക.  ലൊക്കേഷനിൽ തന്നെ റിക്കോർഡ് ചെയ്യുന്ന സിങ്ക് സൗണ്ട് വന്നതും  ആർട്ടിസ്റ്റുമാരുടെ ജോലിയെ ബാധിച്ചിരുന്നു.  വെബ്സീരീസുകൾ വന്നതോടെ  ജോലി സാധ്യത കൂടി. ബാഹുബലിയും പൊന്നിയിൻ സെൽവനുമെല്ലാം പുതിയ അവസരങ്ങളാണു നൽകിയത് ’’– പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.

ഡബ്ബിങ് ആർട്ടിസ്റ്റാകാൻ ശബ്ദപരിശോധനയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ പൂർണ കെഡബ്ല്യുആർഎ–12, കട്ടച്ചൽ റോഡ്, തിരുമല പി.ഒ. തിരുവനന്തപുരം 695006 എന്ന വിലാസത്തിൽ ഈ മാസം 30ന് മുൻപ് അപേക്ഷിക്കണം. ഫോൺ : 6238865950, 8075074659.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com