ADVERTISEMENT

കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ ജൂൺ, ജൂലൈ മാസങ്ങളിൽ ഇത്തവണ സാമാന്യം മെച്ചപ്പെട്ട കാലവർഷം ലഭിക്കാൻ സാധ്യതയെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റ്. ദീർഘകാല ശരാശരിയുടെ 102 % അധികമഴ അഖിലേന്ത്യാ തലത്തിലും ലഭിക്കും. ശരാശരി മഴ ലഭിക്കാനുള്ള സാധ്യത 65 ശതമാനത്തിലേറെയാണെന്ന് സ്കൈമെറ്റ് പറയുന്നതിനാൽ ഇത്തവണ മഴ കടമിടുകയില്ലെന്നു തന്നെയാണ് വിലയിരുത്തൽ.

കഴി‍ഞ്ഞ വർഷം 94% മഴ കുറയുമെന്നത് ഉൾപ്പെടെ പത്തു വർഷമായി സ്കൈമെറ്റ് നടത്തുന്ന മൺസൂൺ പ്രവചനങ്ങൾ ഏറെക്കുറെ കൃത്യമാണെന്നതിനാൽ താപതരംഗം മൂലം ഉൽപാദനത്തളർച്ച നേരിടുന്ന രാജ്യത്തെ കാർഷിക മേഖല നേരിയ ആശ്വാസത്തിലാണ്. മഹാരാഷ്ട്രയിലും മധ്യ‌പ്രദേശിലും വരൾച്ച നേരിടുന്ന കർണാടകയിലും ശക്തമായ മഴ ലഭിക്കും.

കോട്ടയം നഗരത്തിൽ പെയ്ത മഴ (ഫയൽ ചിത്രം)
(ഫയൽ ചിത്രം)

ജൂണിൽ 95%, ജൂലൈയിൽ 105%, ഓഗസ്റ്റ് 98%, സെപ്റ്റംബർ 110% എന്നിങ്ങനെയാവും ശരാശരി മഴയുടെ ലഭ്യത.

പസിഫിക് സമുദ്ര താപനില വർധിക്കുന്നതുമൂലമുണ്ടാകുന്ന എൽനിനോയുടെ വരൾച്ചാ പിടിയിലാണ് ലോക കാലാവസ്ഥ. ഏഷ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ താപനില വർധിക്കുന്നതിനും മഴ കുറയുന്നതിനും എൽ നിനോ കാരണമാകും. ഇതിന്റെ പിടിയിൽ നിന്നു മാറി എതിർ പ്രതിഭാസമായ ലാ നിനയിലേക്ക് മാറുന്ന പ്രവണതയ്ക്ക് ഈ മാസം തുടക്കമിടുമെന്ന പ്രതീക്ഷയിലാണ് പ്രവചനം തയാറാക്കിയിരിക്കുന്നതെന്ന് സ്കൈമെറ്റ് പറയുന്നു.

എൽ നിനോയിൽ നിന്നു ലാനിനയിലേക്ക് മാറുന്ന ഘട്ടത്തിലാണ് ജൂണിൽ മഴ എത്തേണ്ടത്. ഇത് മൺസൂണിനെ തുടക്കത്തെ നേരിയ തോതിൽ ബാധിച്ചേക്കാം. ചൂട് കൂടി നിൽക്കുന്ന എൽ നിനോ വർഷങ്ങളിൽ നിന്ന് ചൂട് കുറയുന്ന ലാ നിനാ വർഷങ്ങളിലേക്കു ലോക കാലാവസ്ഥ മാറുന്ന വർഷങ്ങളിൽ ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തമാകുന്ന രീതിയാണ് കണ്ടുവരുന്നതെന്നു ഗവേഷകർ പറയുന്നു.

English Summary:

Monsoon Miracle: South India Anticipates Bountiful Rains - Skymet Predicts 102% Surplus Over Long-Term Average

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com