ADVERTISEMENT

ആന, അത് ഏഷ്യനായാലും ആഫ്രിക്കനായാലും അവർക്ക് കാൻസർ വരുന്നത് അപൂർവമാണ്. മനുഷ്യന്റെ കാര്യമെടുത്താൽ പ്രതിവർഷം ലോകത്തിൽ ഏകദേശം 80 ലക്ഷം ആളുകളാണ് കാൻസർ മൂലം മരണമടയുന്നത്. ഇന്ത്യയിൽ ഓരോ ദിവസവും 1500 പേരെങ്കിലും ഈ രോഗത്തിനു കീഴടങ്ങുന്നുണ്ടത്രേ! പാരമ്പര്യവും ജീവിത ശൈലിയുമാണ് കാൻസറിനെ ക്ഷണിച്ചു വരുത്തുന്നതെന്നാണ് കരുതപ്പെടുന്നത്. നൂറു കിലോഗ്രാം ശരീരഭാരമുള്ള കുട്ടിയാന കേവലം പത്തു വർഷം കൊണ്ട് അതിവേഗം വളർന്ന് 3 ടൺ ശരീരഭാരം നേടുന്നു. അതായത് മുപ്പതിരട്ടി വളർച്ച. മനുഷ്യ ശരീരത്തിലുള്ളതിനേക്കാൾ നൂറിരട്ടി (1000 ട്രില്യൺ) കോശങ്ങളാണ് ആനയ്ക്കുള്ളത്. ശരാശരി 70 വർഷം ആയുസുമുണ്ട്. കാൻസർ വരാനുള്ള സാധ്യതയേറുന്ന ഇത്രയൊക്കെ ഘടകങ്ങൾ ഉണ്ടായിട്ടും ആനയെങ്ങനെ ഈ മഹാവ്യാധിയിൽ നിന്ന് രക്ഷപ്പെടുന്നു? അറിയാൻ കഴിഞ്ഞാൽ മനുഷ്യർക്കും അത് ഉപകാരപ്പെടുമായിരിക്കും എന്ന് നിശ്ചയം.

എന്തൊരു വൈരുധ്യമാണിത്?

ശരീരത്തിലെ കോശങ്ങളുടെ വിഭജനവും അവയുടെ സ്വാഭാവികമായ നാശവും താളം തെറ്റുമ്പോൾ അനിയന്ത്രിതമായ രീതിയിലേക്ക് അവയുടെ വിഭജനം മാറുന്നു. കോശങ്ങൾ നിരന്തരം വിഭജിക്കപ്പെടുമ്പോൾ അവയിലെ ജനിതകപദാർത്ഥമായ ഡിഎൻഎയിൽ വൈകല്യങ്ങൾ ഉണ്ടാവുന്നതാണ് കോശങ്ങളെ വഴിതെറ്റിക്കുന്നത്. ശരീരത്തിന്റെ വലുപ്പം കൂടുതലുള്ള ജീവികളിൽ കോശങ്ങളുടെയും അവയുടെ വിഭജനങ്ങളുടെയും എണ്ണവും സ്വാഭാവികമായി കൂടുതലായിരിക്കും. ആ ജീവിയുടെ ജീവിതദൈർഘ്യം കൂടുതലാണെങ്കിൽ അവർ തങ്ങളുടെ ആയുസ്സിൽ കടന്നു പോകുന്ന കോശവിഭജനങ്ങളുടെ എണ്ണവും വളരെ കൂടുതലായിരിക്കും. അപ്പോൾ വലിപ്പക്കൂടുതലുള്ള ദീർഘായുസുള്ള ജീവികർക്ക് കാൻസർ വരാൻ സാധ്യത കൂടുതലാവണം. എന്നാൽ 1970 കളിൽ ഓക്സ്ഫഡ് സർവകലാശാലയിലെ റിച്ചാർഡ് പീറ്റോ എന്ന ഗവേഷകൻ ഒരു കാര്യം ശ്രദ്ധിച്ചു. ഭീമാകാരന്മാരായ പല ജീവികളെ അപൂർവമായി മാത്രമേ കാൻസർ ബാധിക്കുന്നുള്ളൂ! അതേസമയം എലികളെ പോലുള്ള കുഞ്ഞന്മാർക്ക് കാൻസർ വരുന്നത് പതിവു കാഴ്ചയുമാണ്. പീറ്റോ നിരീക്ഷിച്ച ഈ വൈരുധ്യമാണ്. അതായത് ശരീര വലുപ്പവും കാൻസർ രോഗ സാധ്യതയുമായി സ്വാഭാവികമായി ഉണ്ടാകേണ്ട ബാന്ധവം ഇല്ലാത്ത പ്രതിഭാസമാണ് പ്രസിദ്ധമായ പീറ്റോസ് പാരഡോക്സ് ( Peto's Paradox). വലിയ ശരീരവും ദീർഘമായ ആയുസുമുണ്ടായിട്ടും വലിയ ജീവികളിൽ ഇത്തരമൊരു വിരോധാഭാസം പ്രകൃതി കാണിക്കാൻ കാരണമെന്താണെന്നു നോക്കാം.

വാൽപാറ-പൊള്ളാച്ചി റോഡിൽ അയ്യർപാടി എസ്റ്റേറ്റിൽ കുട്ടിയോടൊപ്പം എത്തിയ കാട്ടാനക്കൂട്ടം.
വാൽപാറ-പൊള്ളാച്ചി റോഡിൽ അയ്യർപാടി എസ്റ്റേറ്റിൽ കുട്ടിയോടൊപ്പം എത്തിയ കാട്ടാനക്കൂട്ടം.

നിങ്ങൾക്ക് ഒറ്റ കോപ്പി, ഞങ്ങൾക്ക് 20

അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഇവലൂഷനറി ഓങ്കോളജിസ്റ്റ് ആയ കാർലോസ് മാലേ, 2012-ൽ നടന്ന ഒരു കോൺഫറൻസിൽ പീറ്റോസ് പാരഡോക്സിനെക്കുറിച്ച് ഒരു പ്രഭാഷണം നടത്തുകയുണ്ടായി. ആനകളിൽ TP 53 എന്ന ജീനിന്റെ 20 കോപ്പികൾ ഉണ്ടെന്നും അവയുണ്ടാക്കുന്ന p53 എന്ന പ്രോട്ടീനാണ് കാൻസറിനെതിരെയുള്ള അവയുടെ ആയുധമെന്നും മാലേ വെളിപ്പെടുത്തി. എന്താണ് ഈ പ്രോട്ടീൻ ചെയ്യുന്നതെന്ന് ഇനി നോക്കാം. p53 എന്ന പ്രോട്ടീൻ യഥാർത്ഥത്തിൽ ഒരു ഫാക്ട് ചെക്കർ ആയിട്ടാണ് ശരീരത്തിൽ പ്രവർത്തിക്കുന്നത്. ഓരോ പുതിയ കോശങ്ങളും പരിശോധിച്ച് അവയുടെ ഡിഎൻഎ തെറ്റുകളില്ലാത്തതാണെന്ന് ഇവ ഉറപ്പാക്കുന്നു. തെറ്റുകൾ കണ്ടാൽ ഒന്നുകിൽ അവ ശരിയാക്കുകയോ അല്ലെങ്കിൽ കോശങ്ങൾക്ക് ആത്മഹത്യാ നിർദേശം നൽകുകയോ ചെയ്യുകയാണ് p53 പ്രോട്ടീൻ ചെയ്യുക.’ഗാർഡിയൻ ഓഫ് ജീനോം ‘ എന്ന പേരു നൽകിയാണ് പ്രസിദ്ധ ബ്രിട്ടിഷ് കാൻസർ ബയോളജിസ്റ്റും P53 കണ്ടുപിടിച്ചവരിൽ ഒരാളുമായ ഡേവിഡ് ലെയ്ൻ ഈ പ്രോട്ടീനെ വിശേഷിപ്പിച്ചത്. മനുഷ്യനിൽ TP 53 ജീനിന്റെ ഒരു കോപ്പിയാണുള്ളത്. ഒരു ജീനിന് രണ്ടു അല്ലീലുകളാ(alleles)ണുള്ളത്. ഇവ രണ്ടും ഒന്നു ചേർന്നു പ്രവർത്തിച്ചാലേ കാൻസർ പ്രതിരോധിക്കാൻ കഴിയുകയുള്ളൂ. ആർക്കെങ്കിലും ജന്മനാ ഒരു അല്ലീൽ മാത്രമാണുള്ളതെങ്കിൽ അവർക്ക് LFS സിൻഡ്രോം(Li-Fraumeni Syndrome) ഉണ്ടെന്നു പറയാം. അവർക്ക് ജീവിതത്തിൽ കാൻസർ വരാനുള്ള സാധ്യത നൂറിരട്ടിയാകുന്നു.

ആനകൾക്കുണ്ട് മറ്റൊരു പ്രത്യേകത

യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയിലെ വിൻസന്റ് ലിഞ്ചും കൂട്ടാളികളും കാൻസറിനെ പ്രതിരോധിക്കുന്ന മറ്റൊരു സംവിധാനം കൂടി ആനകളിൽ കണ്ടെത്തിയിട്ടുണ്ട്. ലുക്കീമിയ ഇൻഹിബിറ്ററി ഫാക്ടർ (LIF) എന്ന ജീനിൻ്റെ 10 കോപ്പികൾ ആനകൾക്കുണ്ടെന്നും മറ്റു സസ്തനികൾക്ക് കേവലം ഒരെണ്ണമേയുള്ളുവെന്നും ഇവർ കണ്ടെത്തി. ബ്ലഡ് കാൻസർ കോശങ്ങളുടെ വളർച്ച തടയുന്ന ഈ ഘടകം എല്ലിന്റെയും ഞരമ്പുകളുടെയും വളർച്ചയും ത്വരിതപ്പെടുത്തുന്നു. ഇതിന്റെ പുതു തലമുറ പേര് LIF-6 മുൻപേ പറഞ്ഞ p53 യാണ് LIF 6 ജീനിന്റെ റെഗുലേറ്ററ്ററെ നിയന്ത്രിക്കുന്നതെന്നും ഇപ്പോൾ നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്. തെറ്റായി പകർത്തപ്പെട്ട ഡിഎൻഎ ഉള്ള കോശങ്ങളെ കണ്ടുമുട്ടുന്ന p53, LIF6 നെ ഉണർത്തുന്നു. LIF6 ഉൽപാദിപ്പിക്കുന്ന പ്രോട്ടീനുകൾ കോശങ്ങളുടെ മൈറ്റോകോൺഡ്രിയയിൽ ദ്വാരങ്ങളുണ്ടാക്കുന്നു. ഇതിലൂടെ സൈറ്റോക്രോം c എന്ന പ്രോട്ടീനുകർ പുറത്തെത്തുകയും ക്രമേണ കോശം നശിപ്പിക്കപ്പെടുകയും ചെയ്യും.

ആനകളിലെ കാൻസർ പ്രതിരോധ സംവിധാനത്തിന്റെ രഹസ്യം പൂർണ്ണമായി മനസിലാക്കുവാനും അതുപയോഗിച്ച് കാൻസറിനെതിരെയുള്ള മനുഷ്യന്റെ യുദ്ധത്തിന് പുതിയ വഴികൾ തുറക്കാനുമാണ് ഗവേഷകർ ലക്ഷ്യം വയ്ക്കുന്നത്.

English Summary:

Survival of the Largest: Understanding the Enigmatic Cancer Immunity in Elephants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com