ADVERTISEMENT

2032 ലെ ഒളിംപിക്സ് ഓസ്ട്രേലിയയിലാണ് നടക്കുന്നത്. ഇതിനുള്ള അടിസ്ഥാനസൗകര്യ വികസനത്തിലേക്കു രാജ്യം കടന്നുകഴിഞ്ഞു. ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ 600 കോടി ഡോളർ ചെലവഴിച്ചു പണിയാൻ പോകുന്ന ഒരു ഒളിംപിക് സ്റ്റേഡിയത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഈ സ്ഥലം കൊയാലകളുടെ വാസസ്ഥലമാണെന്നും സ്റ്റേഡിയം നിർമിച്ചാൽ അവിടം നശിച്ചുപോകുമെന്നും പ്രതിഷേധക്കാർ പറയുന്നുണ്ട്. കൊയാലകളെ ശല്യപ്പെടുത്താതെ നിർമാണം പൂർത്തീകരിക്കുമെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ ഇക്കാര്യത്തിൽ സർക്കാരിനെ പൂർണമായി വിശ്വസിക്കാൻ പ്രകൃതിസ്നേഹികൾ തയാറല്ല. 

മനുഷ്യരുടെ എണ്ണത്തേക്കാൾ മൃഗങ്ങളുള്ള ഓസ്ട്രേലിയ, വിചിത്രമായ മൃഗങ്ങളാലും സമ്പന്നമാണ്. കംഗാരു പോലെ തന്നെ ഓസ്ട്രേലിയയുടെ പ്രതീകമായി മാറിയ ജീവികളാണു കൊയാലകൾ. സസ്തനികളായ ഇവയുടെ ജീവിത കാലാവധി 20 വർഷമാണ്. ഓസ്ട്രേലിയയിലെ പല ജീവികളെയും പോലെ മാർസൂപ്പിയൽ അഥവാ സഞ്ചിമൃഗങ്ങൾ എന്ന വിഭാഗത്തിൽ പെടുന്നവയാണ് ഇവ. രോമാവൃതമായ, ഓമനത്തമുള്ള രൂപമാണ് ഇവയുടേത്. തീരെ ചെറിയ തലച്ചോറുള്ള ജീവികളാണ് ഇവ.



കൊയാല (Photo: Twitter/@TMRQld)
കൊയാല (Photo: Twitter/@TMRQld)

ലോകത്തിലെ ഏറ്റവും കുഴിമടിയൻ ജീവിയേതാണെന്നു ചോദിച്ചാൽ പല ജന്തുവിദഗ്ധരും ആദ്യം തന്നെ കൊയാലയുടെ പേരു പറയും. ദിവസത്തിൽ 18 മുതൽ 22 മണിക്കൂർ വരെയാണ് ഇവ ഉറങ്ങുന്നത്. ഉണർന്നിരിക്കുന്ന ചുരുക്കം മണിക്കൂറുകൾ ഭക്ഷണം കഴിക്കാൻ മാത്രമാണു വിനിയോഗിക്കുക.

തെക്കുകിഴക്കൻ, കിഴക്കൻ ഓസ്ട്രേലിയയിൽ സമൃദ്ധമായി യൂക്കാലി മരങ്ങൾ വളരുന്ന കാടുകളാണു കൊയാലകളുടെ പ്രധാന താമസ സ്ഥലം. യൂക്കാലി മരക്കൊമ്പുകളിൽ താമസിക്കുന്ന കൊയാലകളുടെ സ്ഥിരം ഭക്ഷണം യൂക്കാലി മരത്തിലെ ഇലകളാണ്. ഒരു കിലോ വരെ ഇലകൾ ഒരു കൊയാല ഒറ്റദിവസം അകത്താക്കും. യൂക്കാലിയിലകൾ എളുപ്പം ദഹിക്കാത്തതും പോഷകങ്ങൾ കുറഞ്ഞവയുമാണ്. അതു ദഹിപ്പിക്കാനായി ഒരുപാടു പണിയെടുക്കേണ്ടിവരും കൊയാലകളുടെ ദഹനവ്യവസ്ഥയ്ക്ക്. ഇതു മൂലമാണ് കൊയാലകൾ അധികം സമയവും കിടന്നുറങ്ങുന്നത്. അതിനാൽത്തന്നെ താൻ താമസിക്കുന്ന മരം വിട്ട് അധികദൂരത്തേക്കൊന്നും പോകാൻ ഇവയ്ക്ക് താൽപര്യമില്ല.

കൊയാല (Photo: Twitter/@HerPaleoProfile)
കൊയാല (Photo: Twitter/@HerPaleoProfile)

ഒരടി വരെ പൊക്കവും 14 കിലോ വരെ ഭാരവും എത്തുന്ന കൊയാലകൾ സാമൂഹിക വ്യവസ്ഥ പിന്തുടരുന്ന ജീവികളല്ല .22 മണിക്കൂറും ഉറക്കമെങ്കിൽ പിന്നെന്ത് സോഷ്യലൈസിങ്? ഒറ്റയ്ക്കു ജീവിക്കാൻ താൽപര്യപ്പെടുന്ന ഇവ പലപ്പോഴും മരങ്ങളിൽ ആവാസസ്ഥാനം കൃത്യമായി അടയാളപ്പെടുത്തി വയ്ക്കും. അങ്ങോട്ടേക്ക് മറ്റാരെങ്കിലും കയറിയാൽ അടി പൊട്ടുമെന്നുറപ്പ്. ഓസ്ട്രേലിയിലെ മറ്റു പല ജീവികളെപ്പോലെ തന്നെ കൊയാലയെ ആക്രമിക്കുന്ന ഇരപിടിയൻ മൃഗങ്ങൾ കുറവാണ്. ഡിംഗോ എന്ന ഓസ്ട്രേലിയയിൽ കാണപ്പെടുന്ന പട്ടികൾ ഇവയെ ഇടയ്ക്ക് ആക്രമിക്കാറുണ്ട്.

കൊയാല (Photo: Twitter/@HerPaleoProfile)
കൊയാല (Photo: Twitter/@HerPaleoProfile)

എന്നാൽ മനുഷ്യരുടെ ആക്രമണം കൊയാല ഒരുപാടു നേരിട്ടുണ്ട്. കൊളോണിയൽ കാലഘട്ടം മുതൽ തന്നെ, രോമാവൃതമായ തോലിനായി ബ്രിട്ടിഷുകാർ ഇവയെ വ്യാപകമായി കൊന്നൊടുക്കിയിരുന്നു. ഇപ്പോഴും അനധിക‍ൃതമായി ഇവയെ വേട്ടയാടുന്നവരുണ്ട്. കൊയാലകൾ വളരെ പതുക്കെയാണ് നടന്നു നീങ്ങുന്നത്. അതിനാൽ വേട്ടയാടൽ എളുപ്പവുമാണ്.  

English Summary:

Clash of Priorities: The Controversy Surrounding Brisbane's 2032 Olympics Infrastructure and Koala Habitats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com