ADVERTISEMENT

ദുബായ് ∙ സൈബർ ക്രൈം അല്ലെ‌ങ്കിൽ ഓൺലൈൻ കുറ്റകൃത്യങ്ങൾ വളരെയേറെ റിപ്പോർട്ട് ചെയ്യപ്പെടുന്ന കാലമാണിത്. ഇത്തരം കേസുകൾക്കെതിരെ യുഎഇയിൽ നിയമം കർശനമാണ്. യുഎഇ പീനൽകോഡ് ആർടിക്കിൾ 425, 426 പ്രകാരം ഇത് ക്രിമിനൽ കേസായാണ് പരിഗണിക്കുക.  മാത്രമല്ല, അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് വളരെ എളുപ്പത്തിലാണ് ഇവിടെ കേസുകൾ തെളിയിക്കപ്പെടുന്നത്. എങ്കിലും മലയാളികളടക്കമുള്ള ഒട്ടേറെ പേർ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും അപകീർത്തികരമായ കാര്യങ്ങൾ പോസ്റ്റ് /ഷെയർ /ടാഗ് ചെയ്ത് കേസിൽ കുടുങ്ങി ജീവിതം തന്നെ നശിപ്പിച്ചിട്ടുണ്ട്. പലരും ഈ നിയമത്തെക്കുറിച്ചും ശിക്ഷയെക്കുറിച്ചും കാര്യമായ അവബോധമില്ലാത്തതിനാലാണ് കുടുക്കിൽപ്പെടുന്നത്. മാനനഷ്ടം അഥവാ ഡിഫമേഷൻ കേസിന്റെ ശിക്ഷകളെക്കുറിച്ചും യുഎഇയിലെ ശിക്ഷാ നടപടികളെക്കുറിച്ചും എങ്ങനെയാണ് അപകീർത്തി കേസ് ഫയൽ ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും യുഎഇയിലെ  അഭിഭാഷക പ്രീതാ ശ്രീറാം മാധവ് മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

∙ കുറഞ്ഞത് 5 ലക്ഷം ദിർഹം പിഴ

Representational Image, (Image Credit: shironosov/istockphoto.com)
Representational Image, (Image Credit: shironosov/istockphoto.com)

മാനനഷ്‌ടം (ഡിഫമേഷൻ– Defamation) എന്ന കുറ്റത്തിന് യുഎഇ നിയമ പ്രകാരം  കുറഞ്ഞത് 5 ലക്ഷം ദിർഹം വരെയാണ് പിഴ. ഒരാളുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുക, അയാളുടെ അന്തസ്സ്, അഭിമാനം, സമൂഹത്തിലെ മതിപ്പ് എന്നിവയ്ക്ക് പോറലേൽപിക്കുക തുടങ്ങിയ രീതിയിൽ മറ്റൊരാൾ പ്രവർത്തിക്കുകയോ സമൂഹ മാധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുകയോ, മറ്റൊരാളോട് പറഞ്ഞു നടക്കുകയോ ചെയ്താൽ ക്രിമിനൽ നിയമ പ്രകാരം അത് കുറ്റകൃത്യമാണ്. അതിന് എതിരെ ക്രിമിനൽ നിയമ പ്രകാരവും സിവിൽ നിയമപ്രകാരവും മനനഷ്ടത്തിന് കേസ് എടുക്കാവുന്നതാണ്. ഈ രീതിയിലുള്ള ഡിഫമേഷൻ കേസ് രണ്ടു വർഷമായി യുഎഇയിൽ വർധിച്ചു വരുന്നു.

∙ സമൂഹമാധ്യമങ്ങളിൽ ചെലവഴിക്കുമ്പോൾ സൂക്ഷിക്കുക

സമൂഹമാധ്യമത്തിനു വലിയ സ്വീകാര്യത ഉള്ള കാലമാണ് ഇപ്പോൾ. ഫെയ്സ്ബുക്ക്, വാട്സാപ്, ടിക് ടോക്, ഇൻസ്റ്റാഗ്രാം, എക്സ് തുടങ്ങിയവ ഇന്ന് പുതു തലമുറ മാത്രമല്ല മിക്കവാറും എല്ലാവരും ഉപയോഗിച്ച് വരുന്നുണ്ട്. സമൂഹമാധ്യമത്തിൽ കൂടി ആണ് മാനനഷ്ടം എന്ന കുറ്റകൃത്യം ഏറ്റവും കൂടുതൽ നടന്നു വരുന്നത്. ഈ പറയുന്ന ഡിജിറ്റൽ മാധ്യമങ്ങളിൽ കൂടി  ഊഹാപോഹ പ്രചാരണം, ഏതെങ്കിലും വ്യക്തി അല്ലെങ്കിൽ സ്ഥാപനം എന്നിവയെ കുറിച്ച് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ രീതിയിൽ പറഞ്ഞുപരത്തുക തുടങ്ങിയവ ഉണ്ടാവുകയും സത്യാവസ്ഥ അറിയാതെ ആരെങ്കിലും വീണ്ടും അത് ഷെയർ അല്ലെങ്കിൽ ടാഗ് ചെയ്തു വീണ്ടും പ്രചരിപ്പിക്കുകയും ചെയ്താൽ അറിഞ്ഞോ അറിയാതെയോ അവരും ആ കുറ്റകൃത്യത്തിൽ പങ്കാളികളാകുന്നു. ഒരു സ്ഥാപനം നല്ല രീതിയിൽ മുന്നോട്ട് പോകുമ്പോൾ അതേക്കുറിച്ച് നെഗറ്റീവ് കമന്റ്സ് സമൂഹ മാധ്യമങ്ങളിൽക്കൂടി പ്രചരിപ്പിക്കുകയും സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് കോട്ടമുണ്ടാക്കി അതിന്റെ ഉടമസ്ഥന് നഷ്ടമുണ്ടാക്കുന്നതുമാണ്. ഇതിന് ഉടമസ്ഥന് മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യാം.

അഡ്വ.പ്രീതാ ശ്രീറാം മാധവ്. Credit: Special Arrangement
അഡ്വ.പ്രീതാ ശ്രീറാം മാധവ്. Credit: Special Arrangement

∙ സാക്ഷി തെളിവോടെ വന്നാൽ കേസെടുക്കും

സമൂഹത്തിൽ ഉന്നത നിലയിലുള്ള വ്യക്തികളെ പറ്റിയും സമൂഹ മാധ്യമത്തിൽ ശബ്ദസന്ദേശമായോ, സാധാരണ സന്ദേശമായോ അപവാദം പറയുകയോ മറ്റൊരാൾക്ക്‌ അയക്കുകയോ ചെയ്താൽ അത് കേട്ടവർ സാക്ഷി പറയാൻ തയാറാണെങ്കിൽ ചെയ്തവർക്ക് എതിരെ അപകീർത്തിക്ക് കേസ് എടുക്കാവുന്നതാണ്. സമൂഹമാധ്യമത്തിലൂടെ മറ്റുള്ളവരെ ഹനിക്കുന്ന രീതിയിൽ അവരുടെ, ജോലി, വിദ്യാഭ്യാസ യോഗ്യത, അല്ലെങ്കിൽ വ്യക്തിപരമായ കാര്യം തുടങ്ങിയവ തെറ്റായി പ്രചരിപ്പിച്ചാൽ അവർക്കെതിരെ ഡിഫമേഷന് കേസ് ഫയൽ ചെയ്യാവുന്നതാണ്. കൃത്യമായ തെളിവ് കിട്ടിയാൽ ഇതിനെതിരെ സിവിൽ കേസും ഫയൽ ചെയ്യാൻ കഴിയും. യുഎഇയിൽ മാത്രമല്ല, സ്വന്തം നാട്ടിലാണെങ്കിലും ഇതിന് സാധിക്കും.

ഒരാൾ അറിയാതെ അവരുടെ ഫോട്ടോ അല്ലെങ്കിൽ സ്വകാര്യ വിവരങ്ങൾ എന്നിവ അവരുടെ സമ്മതമില്ലാതെ ഓൺലൈൻ മാധ്യമങ്ങളിൽക്കൂടി മറ്റുള്ളവർക്ക് അയച്ചു കൊടുത്താൽ, അല്ലെങ്കിൽ സംസാരം അവരറിയാതെ റെക്കോർഡ് ചെയ്തു പ്രചരിപ്പിച്ചാൽ സിവിൽ ആയും ക്രിമിനൽ ആയും ഡിഫമേഷൻ കേസ് ഫയല്‍ ചെയ്യാം. കുറ്റം തെളിഞ്ഞാൽ പ്രതികള്‍ക്ക് നാടുകടത്തൽ, പിഴ, നഷ്ടപരിഹാരം എന്നീ ശിക്ഷകൾ ലഭിക്കുന്നതാണ്.

ദുബായ് ദെയ്റ നായിഫ് പൊലീസ് സ്റ്റേഷൻ. Credit: Dubai Police
ദുബായ് ദെയ്റ നായിഫ് പൊലീസ് സ്റ്റേഷൻ. Credit: Dubai Police

പലർക്കും അപകീർത്തി കേസിന്റെ ഗൗരവം അറിയാത്തതാണ് പലപ്പോഴും അവരെ പ്രശ്നങ്ങളിൽ ചാടിക്കുന്നത്. ഏതു മാധ്യമത്തിൽ കൂടിയും പോസിറ്റീവ് മെസേജ് കണ്ടാൽ അത് അനുവാദം കൂടാതെ ആർക്കും ടാഗും ഷെയറും ചെയ്യാം. എന്നാൽ ഇത് മെസേജ് പോസ്റ്റ് ചെയ്തയാൾക്ക് ഇഷ്ടമായില്ലെങ്കിൽ അയാൾക്ക് ക്രിമിനൽ കുറ്റം ഫയൽ ചെയ്യാൻ സാധിക്കും. ഇതും സൈബർ ക്രൈം ആയി കണക്കാക്കും. അനുവാദമില്ലാതെ ഒരു സന്ദേശം ഫോർവേർഡ് ചെയ്യാനോ, അതിനെപ്പറ്റി, അനാവശ്യമായ അഭിപ്രായം എഴുതാനോ പാടുള്ളതല്ല.  

∙ കമന്റ് ചെയ്യുന്നതിന് മുൻപ് ആലോചിക്കുക

അതുപോലെ സമൂഹ മാധ്യമത്തിൽ  ഒരു വ്യക്തിയെക്കുറിച്ചോ സ്ഥാപനത്തെപ്പറ്റിയോ വാർത്ത പ്രചരിക്കുമ്പോൾ, വേറെ ഒരാൾ പറഞ്ഞതായി പറഞ്ഞ് പ്രചരിപ്പിക്കുകയാണെങ്കിൽ, പറഞ്ഞ വ്യക്തിയുടെ എല്ലാ വിവരങ്ങളും നമുടെ കൈവശമുണ്ടെങ്കിൽ കേസ് ഫയൽ ചെയ്യുന്ന സമയത്ത് അവരെക്കൂടി പ്രതിപ്പട്ടികയിൽ ചേർക്കാവുന്നതാണ്.  അതുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ ആരെക്കുറിച്ചെങ്കിലും എന്തെങ്കിലും പറയുകയോ എഴുതുകയോ പങ്കിടുകയോ ചെയ്യുമ്പോൾ ഒരുനിമിഷം ആലോചിക്കുക. ഇല്ലെങ്കിൽ നിസാരമായി കരുതുന്ന കാര്യം വലിയ കുറ്റകൃത്യമായി സിവിൽ അല്ലെങ്കിൽ ക്രിമിനൽ കേസ് നേരിടേണ്ടി വരികയും രണ്ടു വർഷം തടവ് അനുഭവിക്കുകയും വലിയ തുക പിഴയൊടുക്കുകയും വേണ്ടി വരും.

സമൂഹമാധ്യമം ഉപയോഗിക്കുന്നവർ ഓർക്കേണ്ടത് ഏതെങ്കിലും നെഗറ്റീവ് പോസ്റ്റ് കാണുമ്പോൾ ഒരിക്കലും അതിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ എഴുതുകയോ അല്ലെങ്കിൽ അത് ടാഗ്/ ഷെയർ ചെയ്യുകയോ ആണെങ്കിൽ പോസ്റ്റിട്ട ആളെപ്പോലെ നിങ്ങളും കുറ്റവാളിയായിത്തീരും എന്നതാണ്. ഏതെങ്കിലും രാജ്യം, സർക്കാർ, പൊലീസ്, കമ്പനി, വ്യക്തി, ബിസിനസ് തുടങ്ങിയവയെക്കുറിച്ച് നെഗറ്റീവ് കമന്റ് ഇടുകയോ, പോസ്റ്റ് ചെയ്യുകയോ ചെയ്താലും ശിക്ഷയ്ക്ക് കടുപ്പമേറും. നെഗറ്റീവ് കമന്റ് കാരണം ഒരു സ്ഥാപനത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയോ പ്രതിച്ഛായ  നഷ്ടപ്പെടുകയോ, ആ വ്യക്തിക്ക് അല്ലെങ്കിൽ സ്ഥാപനയുടമയ്ക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കുകയോ, അതവരുടെ ജീവിതത്തെ തകർക്കുകയോ, സാമ്പത്തിക നഷ്ടം ഉണ്ടാവുകയോ ചെയ്താൽ എല്ലാത്തിനും ഉത്തരവാദി ആ പോസ്റ്റ് അല്ലെങ്കിൽ മെസേജ് അയച്ച ആൾ മാത്രമായിരിക്കും.

∙ ഷോപ്പിങ് മാളുകളിൽ ഫോട്ടോയെടുക്കുമ്പോൾ ജാഗ്രത

നാട്ടിലേക്ക് പോകുമ്പോഴോ മറ്റോ ഷോപ്പിങ് മാളുകളോ മറ്റു വ്യാപാര കേന്ദ്രങ്ങളോ സന്ദർശിച്ച് അവിടെയുള്ള സാധനങ്ങളുടെ പടങ്ങളും വിഡിയോയും എടുത്ത് അഭിപ്രായം അറിയാനായി അയച്ചു കൊടുക്കുമ്പോൾ തേർഡ് പാർട്ടിക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ ശ്രദ്ധിക്കുക. അറിയാതെയാണെങ്കിലും അവിടെയുള്ള സ്ത്രീകളോ പുരുഷന്മാരോ ഫോട്ടോയിൽ ഉൾപ്പെടുകയും അവരത് ഇഷ്ടപ്പെടാതിരിക്കുകയും അവരോ സുരക്ഷാ ഉദ്യോഗസ്ഥനോ പൊലീസിൽ റിപ്പോർട് ചെയ്താലും കുടുങ്ങും. പൊലീസ് ഫോൺ പരിശോധിച്ച് ഫോട്ടോയും വിഡിയോയും കണ്ടെത്തിയാൽ തടവും പിഴയും ലഭിക്കും. കൂടാതെ ശിക്ഷാകാലാവധിക്ക് ശേഷം  നടുകടത്തുകയും ‌ചെയ്യും.

∙ സർക്കാർ സ്ഥാപനങ്ങളുടെ പ്രതിച്ഛായക്ക് പോറലേറ്റാൽ

യുഎഇയിൽ വീസ, ജോലി അടക്കമുള്ള സർക്കാർ സംബന്ധമായ കാര്യങ്ങൾ കേട്ടുകേൾവിയനുസരിച്ച് പ്രചരിപ്പിക്കുമ്പോഴും സർക്കാർ സ്ഥാനപനങ്ങളുടെ ഇമേജിന് കോട്ടമുണ്ടാക്കുന്ന രീതിയിൽ സംസാരിക്കുമ്പോഴും സൂക്ഷിക്കുക. ഇത് രാജ്യദ്രോഹ കുറ്റമായി കണക്കാക്കി പോലും കേസെടുക്കാവുന്നതാണ്. നിങ്ങൾക്ക് അറിയാത്ത വിഷയത്തെക്കുറിച്ച് മറ്റൊരാളോടുള്ള അസൂയ കൊണ്ടോ, അല്ലെങ്കിൽ വിരോധം കൊണ്ടോ പറയുമ്പോഴും സന്ദേശമയക്കുമ്പോഴും വളരെ സൂക്ഷിക്കുക. ഇല്ലെങ്കിൽ ശിഷ്ട കാലം ജയിലിൽ കഴിയേണ്ടി വരും. ദശലക്ഷം വരെ പിഴയും അടയ്ക്കേണ്ടി വരും. മതങ്ങൾ, വേദങ്ങൾ, ആരാധനാലയങ്ങൾ എന്നിവയെക്കുറിച്ച് എന്തെങ്കിലും തർക്കം നടക്കുമ്പോൾ അത് അനുവാദമില്ലാതെ റെക്കോർഡ് ചെയ്യുകയാണെങ്കിൽ കുറ്റകൃത്യമായി കണക്കാക്കും.

അതുപോലെ യുഎഇയിൽ ഇന്ന് വ്യാപകമായി യുട്യൂബർമാർ റസ്റ്ററന്റുകൾ, മറ്റു വ്യാപാര കേന്ദ്രങ്ങൾ, കടകൾ തുടങ്ങിയവയെക്കുറിച്ച് വ്ലോഗ് ചെയ്യാറുണ്ട്. ആ സമയത്ത് ഭക്ഷണത്തെക്കുറിച്ചോ ബിസിനസിനെ കുറിച്ചോ മോശമായ കമന്റുകൾ പറഞ്ഞാലും നിയമത്തിന്റെ കൈയിൽപ്പെടും.

∙ മാനനഷ്ടക്കേസ്  എങ്ങനെ ഫയൽ ചെയ്യാം?

ഒരാളെ വ്യക്തിപരമായോ അയാളുടെ സ്ഥാപനത്തെക്കുറിച്ചോ ആരെങ്കിലും സമൂഹ മാധ്യമത്തിലൂടെ തെറ്റായി വ്യാഖ്യാനിച്ചു പ്രചരിപ്പിക്കുന്നുണ്ട് എന്നറിഞ്ഞാൽ തെളിവോടെയാണ് കേസ് ഫയൽ ചെയ്യേണ്ടത്. ശബ്ദസന്ദേശം, സമൂഹമാധ്യമ പോസ്റ്റ് എന്നിവ തെളിവാക്കാം. കൂടാതെ, നെഗറ്റീവ് ആരോപണം കേട്ട സാക്ഷി നൽകുന്ന തെളിവുപയോഗിച്ചും  കേസ് കൊടുക്കാൻ കഴിയും.

അഡ്വ.പ്രീത ശ്രീറാം മാധവിന്റെ ഫോൺ:+971 52 731 8377.

English Summary:

Rules and Laws in UAE You Must Know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com