സൗദി അറേബ്യ, കുവൈത്ത് ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ ആടുജീവിതം പ്രദർശനത്തിന്
Mail This Article
മസ്കത്ത് ∙ "ആടുജീവിതം" സിനിമയുടെ ചിത്രീകരണം ഒമാനിൽ നടക്കാതിരുന്നത് ചില മലയാളികളുടെ നിക്ഷിപ്ത താൽപ്പര്യം മൂലമാണെന്ന് സംവിധായകൻ ബ്ലെസി പറഞ്ഞു. ഒമാൻ ഫിലിം സൊസൈറ്റിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് . സിനിമ പ്രദർശനത്തിന് അനുമതി ലഭിക്കാതിരിക്കാൻ ശ്രമിച്ചതായും സിനിമയ്ക്ക് ആധാരമായ പുസ്തകം നിരോധിച്ചതാണെന്ന് പ്രചരിപ്പിച്ചതായും ബ്ലെസി വ്യക്തമാക്കി. ഓരോ രാജ്യത്തിന്റെയും സെൻസർ ബോർഡുകൾ വ്യത്യസ്ത തീരുമാനങ്ങൾ എടുക്കുന്നതിനാൽ സെൻസർ ചെയ്യുമ്പോൾ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടി വരും. ഒമാനിൽ ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് സിനിമ പ്രദർശിപ്പിക്കുന്നത്. നിലവിൽ സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിൽ ഒഴികെ ജിസിസിയിലെ എല്ലാ രാജ്യങ്ങളിലും സിനിമ പ്രദർശനത്തിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും മറ്റു രാജ്യങ്ങളിൽ ഉടൻ റിലീസ് ചെയ്യും.
സിനിമയെ ഓസ്കാറുമായി ബന്ധപ്പെടുത്തി പറയുന്നത് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നുവെങ്കിലും, ഈ ലക്ഷ്യം നേടുന്നതിനുള്ള സാമ്പത്തിക ചെലവ് വളരെ കൂടുതലാണ്. ഓസ്കാർ നൽകുന്നതല്ല, വാങ്ങിക്കുന്നതാണെന്ന തെറ്റിധാരണയും നിലനിൽക്കുന്നു. സിനിമയുടെ ചിത്രീകരണത്തിനുള്ള പ്രധാന ലൊക്കേഷനായ മരുഭൂമിയെയും അർബാബിന്റെ വേഷം ചെയ്ത ആളെയും കുറിച്ച് ഏറെ ചർച്ചകളും അന്വേഷണങ്ങളും നടന്നിരുന്നു. അർബാബിന്റെ വേഷം ചെയ്ത ഒമാനി കലാകാരൻ ഡോ. ത്വാലിബ് അൽ ബലൂഷി മികച്ച അഭിനയം കാഴ്ചവെച്ചെന്നും മലയാള സിനിമയിലെ തിലകനെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. നോവലിലെ നജീബും സിനിമയിലെ നജീബും തമ്മിൽ വ്യത്യാസമുണ്ട്. മൂലകഥയെ അടിസ്ഥാനമാക്കി താൻ തന്നെ രൂപപ്പെടുത്തിയതാണ് സിനിമയിലെ നജീബ് കഥാപാത്രം. അതിനാൽ മറ്റു വിവാദങ്ങളിലേക്ക് പോകാൻ താൽപ്പര്യമില്ലെന്നും ബെസി കൂട്ടിച്ചേർത്തു.
ഒമാനി കലാകാരൻ ത്വലിബ് അൽ ബലൂഷി, ഹക്കീമായി അഭിനയിച്ച ഗോകുൽ, ഗായകൻ ജിതിൻ രാജ് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.