ADVERTISEMENT

വൈദ്യശാസ്ത്രം വികസിച്ചിട്ടും ഇന്നും ആളുകൾ ഭയത്തോടെ കാണുന്നതും ചികിത്സ തേടാൻ മടിക്കുന്നതുമായ രോഗമാണ് അപസ്മാരം. രോഗത്തെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകളാണ് അതിനു പ്രധാന കാരണം. അപസ്മാര രോഗത്തെപ്പറ്റി ആളുകൾക്കിടയിലെ ചില തെറ്റിദ്ധാരണകളും അവയുടെ ശരിയായ വശവും എന്തെന്നു പരിശോധിക്കാം

തെറ്റിദ്ധാരണ 1 : അപസ്മാരം മാനസിക രോഗമാണ്
മാനസിക രോഗമാണെന്നു തെറ്റിദ്ധരിക്കപ്പെടുന്ന അപസ്മാരം യഥാ‌ർത്ഥത്തിൽ തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങളിൽ ഒന്നാണ്. തലച്ചോറിലെ കോശങ്ങൾ പ്രവർത്തിക്കുമ്പോൾ സാധാരണ ഒരു വിദ്യുത്‍തരംഗ പ്രവർത്തനമുണ്ടാകും. ആ വൈദ്യുതിതരംഗത്തിലുണ്ടാകുന്ന വ്യതിയാനമാണ് അപസ്മാരത്തിലേക്കു നയിക്കുന്നത്. പ്രായ, ലിംഗ ഭേദമില്ലാതെ തലച്ചോറിനെ ബാധിക്കുന്ന രോഗമാണിത്.

epilepsy-unconsciousness-faint-stroke-tunatura-istock-photo-com

തെറ്റിദ്ധാരണ 2 : അപസ്മാരത്തിനു മതിയായ ചികിത്സയില്ല
കൃത്യമായ ചികിത്സ കൊണ്ട് പൂർണമായി മാറ്റിയെടുക്കാവുന്നതാണ് അപസ്മാരം. പണ്ട് നാലോ അഞ്ചോ മരുന്നുകൾ മാത്രമേ അപസ്മാര രോഗത്തിന് ലഭ്യമായിരുന്നുള്ളൂ. ഇപ്പോൾ 25ൽ പരം മരുന്നുകൾ നിലവിലുണ്ട്. 70 മുതൽ 75 ശതമാനം രോഗവും മരുന്നു കൊണ്ട് ഭേദമാകും. അപസ്മാരത്തിന്റെ തരം, പ്രായം, ലിംഗഭേദം, രോഗിയുടെ തൊഴിൽ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് മരുന്നുകൾ നൽകുന്നത്. ശരിയായ രോഗനിർണ്ണയത്തിനു ശേഷം കൃത്യമായി മരുന്ന് ഉപയോഗിച്ചിട്ടും രോഗശമനം ഉണ്ടാകുന്നില്ലെങ്കിൽ ശസ്ത്രക്രിയ സാധ്യമാണോ എന്ന് പരിശോധിക്കാം. തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയോ തലയോട്ടി തുറക്കാതെ ലേസർ സമാനമായ റേഡിയോ ഫ്രീക്വൻസി കടത്തിവിട്ട് തലച്ചോറിലെ മുഴ, പോറൽ, ദശ തുടങ്ങിയവ കരിച്ചു കളയുന്ന റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ എന്ന ശസ്ത്രക്രിയയോ ചെയ്താൽ അപസ്മാരത്തിൽ നിന്ന് മുക്തി നേടാനാകും.

തെറ്റിദ്ധാരണ 3 : അപസ്മാര രോഗികളായ അമ്മമാർ മുലയൂട്ടരുത്
വിവാഹപ്രായമെത്തുമ്പോഴും ഗർഭിണി ആകുമ്പോഴും പ്രസവശേഷവും ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്ന് കഴിച്ചാൽ കുഞ്ഞുണ്ടാകുന്നതിനോ മുലയൂട്ടുന്നതിനോ അപസ്മാരം തടസ്സമല്ല. പണ്ട്, മരുന്നുകൾ കുറവായിരുന്ന കാലത്ത് അത്തരം മരുന്നുകളിൽ നിന്ന് ഗർഭസ്ഥ ശിശുവിന് വൈകല്യമുണ്ടാകാനുള്ള സാധ്യത കൂടുതലായിരുന്നു. എന്നാൽ, ഇപ്പോൾ ആ സാധ്യത കൂടി കണക്കിലെടുത്താണ് പുതിയ മരുന്നുകൾ ഉണ്ടാക്കുന്നത്. പാലിലൂടെ മരുന്ന് കുട്ടിയിലേക്കെത്തി കുഞ്ഞിന് എന്തെങ്കിലും പ്രശ്നം വരുമോ എന്നതായിരുന്നു മറ്റൊരു പേടി. ഇപ്പോഴുള്ള മരുന്നിന്റെ അളവ് പാലിലേക്ക് പോകുന്നത് തുലോം തുച്ഛമാണ്. അത്തരം പ്രശ്നങ്ങളെല്ലാം കണക്കിലെടുത്താണ് പുതിയ മരുന്നുകളുടെ നിർമ്മാണം എന്നത് സ്ത്രീകൾക്ക് ആശ്വാസമാണ്.

Photo Credit : CGN089 / Shutterstock.com
Photo Credit : CGN089 / Shutterstock.com

തെറ്റിദ്ധാരണ 4 : അപസ്മാരലക്ഷണങ്ങളെല്ലാം ഒരുപോലെയാണ്
ബോധംമറഞ്ഞു വീണ്, വായിൽ നിന്ന് നുര വന്ന്, കോച്ചിവലിഞ്ഞ് കൈകാലിട്ടടിക്കുന്നതാണ് അപസ്മാരം എന്ന് കരുതുന്നവരേറെയാണ്. കൈകാലുകൾ വിറയ്ക്കുക, ബോധം നഷ്ടപ്പെടുക, വീഴുക, വായിൽ നിന്ന് നുര വരിക, മലവിസർജ്ജനം, മൂത്രാശയ നിയന്ത്രണം നഷ്ടപ്പെടുക എന്നിവ അപസ്മാരത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. എന്നാൽ, സംസാരത്തിൽ പെട്ടെന്ന് തടസ്സം അനുഭവപ്പെടുക, ശൂന്യമായ നോട്ടം, പെട്ടെന്നുള്ള കണ്ണുചിമ്മൽ, ആശയക്കുഴപ്പം, വിശദീകരിക്കാനാകാത്ത ഭയം, കാഴ്ച ഭ്രമം, മാനസികവിഭ്രമത്താലുള്ള ചേഷ്ടകൾ എന്നിവയും ലക്ഷണങ്ങളാകാറുണ്ട്. ഓർമ്മക്കുറവ്, ശ്രദ്ധക്കുറവ്, പഠനവൈകല്യം, സ്വഭാവത്തിലെ മാറ്റങ്ങൾ ഒക്കെ കുട്ടികളിലെ അപസ്മാരത്തിന്റെ ലക്ഷണങ്ങളാണ്.
മകന്റെ ചിരി കണ്ട് ഉള്ളുനീറി അച്ഛനും അമ്മയും, 10 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ജീവിതം തിരികെപിടിച്ച് കാർത്തിക്

തെറ്റിദ്ധാരണ 5 : അപസ്മാരമുള്ളവർക്ക് തൊഴിൽ ചെയ്യാനാവില്ല
മറ്റുള്ളവരെ പോലെ സാധാരണ ജീവിതം നയിക്കാൻ സാധിക്കുന്നവരാണ് അപസ്മാര രോഗികളും. വെറും സെക്കന്റുകളോ മിനിട്ടുകളോ മാത്രമാണ് അപസ്മാരം ഉണ്ടാകുന്നത്. അപകടസാധ്യതയുള്ള തൊഴിലുകൾ ഒഴികെ മറ്റെല്ലാ ജോലികളും ഇവർക്ക് ചെയ്യാവുന്നതാണ്.  

വൈദ്യുതിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതും ഉയരങ്ങളിൽ കയറി ചെയ്യേണ്ടതുമായ തൊഴിലുകൾ, വളരെ ദൂരം വാഹനമോടിക്കൽ, നീന്തൽ, ഉറക്കമിളച്ചുള്ള ജോലി എന്നിവയാണ് ഇവർ ഉപേക്ഷിക്കേണ്ടത്.

Representative Image: Drnn / iStockPhoto.com
Representative Image: Drnn / iStockPhoto.com

തെറ്റിദ്ധാരണ 6 : അപസ്മാരം പാരമ്പര്യമാണ്
പാരമ്പര്യം അപസ്മാരം ഉണ്ടാകുന്നതിൽ ഒരു കാരണം മാത്രമാണ്. കാലമെത്തും മുമ്പെയുള്ള പിറവി, ജനനസമയത്തെ കുറഞ്ഞ ഭാരം, ജനനസമയത്തെ ഓക്സിജൻ അല്ലെങ്കിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, തലച്ചോറിലെ ഘടനാപരമായ വൈകല്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ അപസ്മാരത്തിന് കാരണമായേക്കാം.  മെനിഞ്ചൈറ്റിസ്, സെറിബ്രൽ പാൾസി, വളർച്ചാ വൈകല്യങ്ങൾ, ഓട്ടിസം എന്നിവയും അപകടസാധ്യത കൂടുതലാക്കുന്ന ഘടകങ്ങളാണ്. സ്ട്രോക്ക്, ബ്രെയിൻ ട്യൂമർ, ഡിമെൻഷ്യ തുടങ്ങിയ അവസ്ഥകൾ വാർദ്ധക്യത്തിൽ അപസ്മാരത്തിന് കാരണമായേക്കാം.

(ലേഖകൻ കൊച്ചി അമൃത ഹോസ്പിറ്റലിലെ അമൃത അഡ്വാൻസ്ഡ് സെന്റർ ഫോർ എപ്പിലപ്സി വിഭാഗം എപ്പിലപ്റ്റോളജിസ്റ്റ് ആണ്)

സ്ട്രെസ് അകറ്റാൻ മൂന്ന് ടെക്നിക്: വിഡിയോ

English Summary:

International Epilepsy Day - Know the Symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com