ADVERTISEMENT

ലെയ്സ് (Lay's) പെപ്സികോ കമ്പനിയുടേതാണെന്ന് നമുക്കറിയാം. എന്നാൽ ലെയ്സിലെ ഉരുളക്കിഴങ്ങിന്റെ ഉടമ ആരാണ്? കമ്പനിയോ കർഷകരോ? ഇനി ലെയ്സ് ആസ്വദിച്ചു കഴിക്കുമ്പോഴും കുട്ടികൾക്ക് വാങ്ങിക്കൊടുക്കുമ്പോഴും ഓർക്കുക, ലെയ്സ് ചിപ്സുണ്ടാക്കാനുപയോഗിക്കുന്ന ഉരുളക്കിഴങ്ങ് ഇനത്തിന്റെ അവകാശം(Patent) ആർക്കെന്ന കാര്യത്തിൽ ഒരു നീണ്ട നിയമപ്പോരാട്ടം കർഷകരും ഇന്ത്യയിലെ പെപ്സികോ കമ്പനിയും തമ്മിൽ നടക്കുന്നുണ്ട്. ഇതിൽ ഒടുവിൽ മുന്നിട്ടു നിൽക്കുന്നത് പെപ്സികോയാണെന്ന് പറയാം. 2024 ജനുവരി 9ന് ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് അതേ കോടതിയുടെ സിംഗിൾ ജഡ്ജിന്റെ വിധി  മാറ്റിവച്ചുകൊണ്ട്  പെപ്സികോയ്ക്ക് അനുകൂലമായി ഒരു വിധി  പുറപ്പെടുവിച്ചിരിക്കുന്നു. ഫലത്തിൽ ലെയ്സ് ചിപ്സുണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രത്യേക ഉരുളക്കിഴങ്ങ് ഇനത്തിന്റെ ഉടമസ്ഥാവകാശത്തിനായി പെപ്സിക്കോ നടത്തിയ റജിസ്ട്രേഷൻ നിലനിൽക്കുന്നതാണെന്ന് കോടതി പറഞ്ഞിരിക്കുന്നു. ജസ്റ്റീസ് യശ്വന്ത് വർമ്മ, ജസ്റ്റീസ് ധർമ്മേഷ് ശർമ്മ എന്നിവരടങ്ങിയ ബഞ്ചാണ് 2023 ജൂലൈ 5 ലെ സിംഗിൾ ജഡ്ജിയുടെ ഉത്തരവ് മാറ്റിവച്ചത്. ഇതോടെ ലെയ്സിലെ ഉരുളക്കിഴങ്ങിന്റെ പേറ്റന്റിനുള്ള അവകാശവാദം തുടരാൻ പെപ്സിക്കു കഴിയും.

Representational image. (Image credit: yalcinsonat1/iStockPhoto)
Representational image. (Image credit: yalcinsonat1/iStockPhoto)

തർക്കത്തിന്റെ നാൾവഴികൾ

2019ൽ ലെയ്സ് ചിപ്സുണ്ടാക്കാൻ ഉപയോഗിക്കുന്ന FL 2027 എന്ന ഉരുളക്കിഴങ്ങിനം കൃഷി ചെയ്ത നിരവധി കൃഷിക്കാർക്കെതിരെ പേറ്റന്റ് ലംഘനത്തിന് പെപ്സികോ നിയമന നടപടികൾ സ്വീകരിച്ചതോടെയാണ് പ്രശ്നത്തിന്റെ തുടക്കം. ഒരു സംഘം കർഷകർക്ക് ഈ ഉരുളക്കിഴങ്ങ് ഇനത്തിന്റെ വിത്ത് കൃഷി ചെയ്യാൻ കമ്പനി തന്നെ നൽകുകയും ഉരുളക്കിഴങ്ങ് കർഷകരിൽ നിന്ന് തിരികെ വാങ്ങുകയും ചെയ്യുന്ന കരാർ കൃഷിയാണ് നിലനിന്നിരുന്നത്. അതല്ലാതെ കൃഷിയിറക്കിയ കർഷകർക്കെതിരെ കമ്പനി നൽകിയ പരാതി പിന്നീട് പിൻവലിക്കപ്പെട്ടുവെങ്കിലും നിയമപ്പോരാട്ടം തുടർന്നു.

2021 ഡിസംബർ 3 ന്   ‘ദ പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് അതോറിറ്റി’  ( PPVFRA) പെപ്സികോയുടെ ഉരുളക്കിഴങ്ങിനത്തിന് നൽകിയ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കുകയും 2022 ഫെബ്രുവരി 11ന് പേറ്റന്റ് പുതുക്കാനാവില്ലെന്ന് കമ്പനിക്ക് കത്തു നൽകുകയും ചെയ്തു. തുടർന്നാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. 2023 ജൂലൈ 5 ന് കമ്പനിയുടെ ആവശ്യം ഡൽഹി ഹൈക്കോടതിയുടെ സിംഗിൾ ജഡ്ജ് നിരസിച്ചു. വിത്തിനങ്ങൾക്ക് പേറ്റന്റ് അവകാശം നൽകാൻ ഇന്ത്യയിലെ നിയമങ്ങൾ അനുവദിക്കുന്നില്ലെന്നായിരുന്നു ഉത്തരവ്. ഇതിനെതിരെയാണ് പെപ്സികോ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഡിവിഷൻ ബഞ്ചാകട്ടെ അതോറിറ്റിയുടെയും, സിംഗിൾ ജഡ്ജിന്റെയും വിധികൾ മാറ്റിവയ്ക്കുകയും പേറ്റന്റ് റജിസ്ട്രേഷൻ പുതുക്കാനായി കമ്പനി നൽകിയ അപേക്ഷ നിയമപ്രകാരം തീർപ്പാക്കാൻ ഉത്തരവിടുകയും ചെയ്തു. ഉരുളക്കിഴങ്ങിന്റെ വിത്തിനത്തിനുമേൽ കമ്പനിക്ക് പേറ്റന്റ് അവകാശപ്പെടാനാവില്ലായെന്ന വാദം കോടതി തള്ളി. കർഷകരുടെ അവകാശങ്ങൾക്കായി പോരാട്ടം നടത്തുന്ന കവിതാ  കുരുഗന്റിയാണ് കൃഷിക്കാർക്കായി കേസ് നടത്തുന്നത്.

എന്തായാലും വിത്തുകളുടെയും വിളകളുടെയും മേൽ കർഷകനുള്ള പരമ്പരാഗത അവകാശവും കമ്പനികൾ നേടുന്ന ഉടമസ്ഥാവകാശവും തമ്മിലുള്ള നിയമപ്പോരാട്ടത്തിൽ കമ്പനിയുടെ പേറ്റന്റ് തൽക്കാലം മുന്നിലെന്ന് പറയാം. കമ്പനിയുടെ പേറ്റന്റ് പുതുക്കൽ അപേക്ഷയിൽ നിയമപരമായി തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്തമാണ് അതോറിറ്റിക്ക് മുൻപിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com