ADVERTISEMENT

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. നിലവിൽ ഡെങ്കിപ്പനിയാണ് പകർച്ചപ്പനികളിലെ പ്രധാന വില്ലൻ. 3000ലധികം ഡെങ്കിപ്പനി കേസുകളാണ് ഈ വർഷം ഇതുവരെ സ്ഥിരീകരിച്ചത്. ഈ വർഷം 36 പേർ ഇതിനകം മരിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ മരിച്ചവർ വേറെയുമുണ്ട്. ഈഡിസ് ഈജിപ്തി ഇനത്തിൽപ്പെടുന്ന കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ശുദ്ധജലത്തിൽ മുട്ടയിട്ട് വളരുന്ന കൊതുകുകളാണ് ഡെങ്കി കൊതുകുകൾ. ക്ഷീരമേഖലയിൽ ജോലിചെയ്യുന്ന കർഷകർക്കിടയിൽ, പ്രത്യേകിച്ച് മലയോര മേഖലയിൽ, ഡെങ്കിപ്പനി നിരക്ക് ഉയർന്നതാണന്ന് സൂചിപ്പിക്കുന്ന ചില പത്രവാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഡെങ്കിപ്പനി അടക്കമുള്ള കൊതുകുജന്യരോഗങ്ങൾ മഴക്കാലത്ത് ക്ഷീരകർഷകരെ വലയ്ക്കുന്നതിന്റെ പ്രധാനകാരണം തൊഴുത്തിന് പരിസരത്ത് പെരുകുന്ന കൊതുകുകളാണ്. കൊതുകുകൾ സജീവമായ അതിരാവിലെയെല്ലാം കറവയ്ക്കായി തൊഴുത്തിലെത്തുന്ന കർഷകർക്ക് കൊതുകുകളുടെ കടി ധാരാളമായി ഏൽക്കുകയും രോഗസാധ്യത കൂടുകയും ചെയ്യും. ഈയൊരു സാഹചര്യത്തിൽ തൊഴുത്തിലും പരിസരത്തും വളക്കുഴിയിലും വെള്ളം കെട്ടി നിന്ന് കൊതുകുകൾ പെരുകാനുള്ള സാധ്യത തടയാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനായി തൊഴുത്തിലും പരിസരങ്ങളിലും ആഴ്ചയിൽ ഒരു ഡ്രൈ ഡേ തന്നെ നടപ്പാക്കാവുന്നതാണ്.

Read also: മഴക്കാലം ക്ഷീരകർഷകർക്ക് സമൃദ്ധിയുടെ കാലം, പിഴച്ചാൽ ദുരിതകാലമാകും; സ്വീകരിക്കേണ്ട മഴക്കാലമുന്നൊരുക്കങ്ങൾ

തൊഴുത്തിലും പരിസരങ്ങളിലും ആഴ്ചയിൽ ഒരു ഡ്രൈ ഡേ - ചെയ്യാവുന്നത്

വെള്ളവും മാലിന്യങ്ങളും കെട്ടിക്കിടന്ന്  കൊതുകുകളും ഈച്ചകളും മുട്ടയിട്ട് പെരുകുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനായി തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുക. തൊഴുത്തിന് സമീപം ഉപയോഗിക്കാതെ ഒഴിച്ചിട്ടിരിക്കുന്ന തീറ്റപ്പാത്രങ്ങൾ, വെള്ളത്തൊട്ടികൾ തുടങ്ങിയവയിലെല്ലാം കെട്ടിനിൽക്കുന്ന വെള്ളത്തിൽ മുട്ടയിട്ട് ഡെങ്കി കൊതുകുകൾ വളരാനുള്ള സാധ്യത ഏറെയാണ്. തൊഴുത്തിലും പരിസരത്തും വെള്ളം കെട്ടിനിൽക്കാതെ, കുറച്ച് വെള്ളമാണങ്കിൽ പോലും, പ്രത്യേകം ശ്രദ്ധിക്കണം. എന്തിനേറെ ഒരു മുട്ടത്തോടിൽ പോലും വെള്ളം കെട്ടിനിന്നാൽ കൊതുകുകൾ മുട്ടയിട്ട് പെരുകും. തൊഴുത്തും പരിസരവും കൃത്യമായി പരിശോധിച്ചാൽ തന്നെ കൊതുക് വളരാനിടയുള്ള സാഹചര്യങ്ങൾ കണ്ടെത്താനാവും.

കന്നുകാലികൾക്കുള്ള കുടിവെള്ള സംഭരണികൾ നന്നായി അടച്ച് സൂക്ഷിക്കണം. കുടിവെള്ളസംഭരണികളിൽ കൊതുകിന്റെ കൂത്താടികളെ നശിപ്പിക്കാൻ ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കാം. ബ്ലീച്ചിങ് പൗഡർ 250 ഗ്രാം വീതം അര ലീറ്റർ വെള്ളത്തിൽ കലക്കി അരമണിക്കൂറിനു ശേഷം തെളിവെള്ളം ഊറ്റിയെടുത്ത് വെള്ളടാങ്കുകളിൽ ഒഴിക്കാം. 12 മണിക്കൂറിനു ശേഷം ഈ വെള്ളം കുടിക്കാന്‍ ഉപയോഗിക്കാം.

വെള്ളം നനഞ്ഞ്  ചാണകം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ വേണം. വളക്കുഴിയിൽ വെള്ളം വീഴാത്തവിധം മേൽക്കൂര ഒരുക്കേണ്ടതും വെള്ളം കുത്തിയൊലിച്ചിറങ്ങാത്തവിധം സംരക്ഷിക്കേണ്ടതും പ്രധാനം. കടിയീച്ചകളുടെയും കൊതുകിന്റെയും പ്രജനനകേന്ദ്രമായ വളക്കുഴിയിൽ ആഴ്ചയില്‍ രണ്ട് തവണ കുമ്മായവും ബ്ലീച്ചിങ് പൗഡറും ചേര്‍ത്ത മിശ്രിതം വിതറാം. ഒരു കിലോ കുമ്മായത്തില്‍ 250 ഗ്രാം വീതം ബ്ലീച്ചിങ് പൗഡര്‍ ചേര്‍ത്ത് പ്രയോഗിക്കാം. 

ഈച്ചകളെയും കൊതുകുകളേയും അകറ്റുന്ന ബാഹ്യപരാദ ലേപനങ്ങൾ  ആഴ്ചയിൽ മൂന്ന് തവണയെങ്കിലും പശുവിന്റെ മേനിയിലും തൊഴുത്തിലും തളിക്കണം. വേപ്പെണ്ണ, പൂവത്തെണ്ണ തുടങ്ങിയവ തൊഴുത്തിലും പശുവിന്റെ ശരീരത്തിലും തളിക്കുന്നതും കടിയീച്ചകളേയും കൊതുകിനേയും അകറ്റും. ബാഹ്യ പരാദ നാശിനികളായ ലേപനങ്ങൾ ഉപയോഗിച്ച് തൊഴുത്ത് വെള്ള പൂശാം.

രോഗവാഹകരായ കടിയീച്ചകളെയും കൊതുകുകളെയും  നിയന്ത്രിക്കുന്നതിനായി തൊഴുത്തിൽ രാത്രികാലങ്ങളിൽ പച്ചകർപ്പൂരം അല്ലെങ്കിൽ കുന്തിരിക്കം ഉപയോഗിച്ച് പുകയ്ക്കുന്നത് ഉത്തമമാണ്. ശീമക്കൊന്ന, ആര്യവേപ്പ്, തുമ്പ, പാണൽ തുടങ്ങിയ ഇലകൾ  ഉപയോഗിച്ച് തൊഴുത്തിൽ പുകയിടുകയും ചെയ്യാം.

ഡെങ്കിപ്പനി പശുക്കളിലും

പശുക്കളെ ഡെങ്കിപ്പനി ബാധിക്കുമോ? മനുഷ്യരെ ബാധിക്കുന്ന ഡെങ്കിവൈറസുകൾ പശുക്കളിൽ രോഗമുണ്ടാക്കില്ലെങ്കിലും പശുക്കളിലെ ഡെങ്കിപ്പനി എന്ന പേരിൽ മൃഗവൈദ്യശാസ്ത്രം വിളിക്കുന്ന ഒരു രോഗമുണ്ട് അതാണ് മുടന്തൻ പനി അഥവാ എഫിമെറൽ ഫീവർ. നമ്മുടെ നാട്ടിൽ പശുക്കളിൽ സർവസാധാരണയായി കാണുന്നതും ക്ഷീരകർഷകർക്ക് ചെറുതല്ലാത്ത സാമ്പത്തികനഷ്ടമുണ്ടാക്കുന്നതുമായ ഒരു മഴക്കാല സാംക്രമിക വൈറസ് രോഗമാണ് മുടന്തൻ പനി. പശുക്കളെ ബാധിക്കുന്ന ഇൻഫ്ലുവെൻസ എന്ന പേരിൽ അറിയപ്പെടുന്നതും ഈ രോഗം തന്നെ. മഴയോട് അനുബന്ധിച്ച്  ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലയളവിലാണ് കേരളത്തിൽ ഈ രോഗം വ്യാപകമായി കണ്ടുവരുന്നത്. എഫിമെറൽ ഫീവർ ഒരു ജന്തുജന്യരോഗമല്ലാത്തതിനാൽ പശുക്കളിൽ നിന്നും വൈറസുകൾ മനുഷ്യരിലേക്ക് പകരുമെന്ന ആശങ്ക വേണ്ട. രോഗം ഉണ്ടാക്കുന്ന വൈറസുകളെ പശുക്കളിലേക്ക് പ്രധാനമായും പരത്തുന്നത് ക്യൂലക്സ്,  ഈഡിസ്, അനോഫിലസ് ഇനത്തിൽപ്പെട്ട കൊതുകുകളും ക്യുലിക്കോയ്ഡസ് ഇനത്തിൽപ്പെട്ട കടിയീച്ചകളുമാണ്. പശുക്കളിലെ ഡെങ്കിപ്പനിയെന്ന വിശേഷണം ഈ രോഗത്തിന് ലഭിച്ചതിന്റെ കാരണവും ഇതുതന്നെ. പേര് സൂചിപ്പിക്കുന്നത് പോലെ പെട്ടെന്നുണ്ടാവുന്ന ശക്തമായ പനിയും സന്ധികളുടെയും പേശികളുടെയും വേദന കാരണം കൈകാലുകൾ മാറിമാറിയുള്ള മുടന്തുമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. രോഗാരംഭത്തിൽ  തന്നെ ആവശ്യമായ ചികിത്സകളും മതിയായ വിശ്രമവും പരിചരണവും ഉറപ്പാക്കിയാൽ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ പശുക്കൾ ക്ഷീണവും പനിയും പേശീവേദനയും വിട്ടുമാറി ആരോഗ്യം വീണ്ടെടുക്കും.

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: Cleaning and Disinfection on the Dairy Farm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com