ADVERTISEMENT

ഇനം, കാലാവസ്ഥ, ശരിയായ പരാഗണമില്ലായ്മ, പോഷക അപര്യാപ്തത, രോഗ–കീടങ്ങൾ ഇങ്ങനെ പല കാരണങ്ങളാൽ കായ്കൾ പിടിക്കാതിരിക്കാം.

അവ്ക്കാഡോ ഇനങ്ങളെ പ്രധാനമായും വെസ്റ്റ് ഇന്ത്യൻ, ഗ്വാട്ടിമാലൻ, മെക്സിക്കൻ എന്നിങ്ങനെ മൂന്നായി തിരിക്കാം പരപരാഗണത്തിന് പ്രാധാന്യമുള്ള വിളയായതിനാൽ ലഭ്യമായ ഇനങ്ങൾ ഈ മൂന്നിനങ്ങളുടെ സങ്കരമാകാനുമിടയുണ്ട്. ചൂടുകൂടിയ കാലാവസ്ഥയുള്ള നമ്മുടെ നാട്ടില്‍ വെസ്റ്റ് ഇന്ത്യൻ ഇനങ്ങളും അവയുടെ സങ്കരങ്ങളുമാണ് നന്നായി ഫലം നൽകുന്നത്. കേരളത്തിൽ അവ്ക്കാഡോ കൃഷി അതിന്റെ ബാല്യത്തിലാണ്. പലപ്പോഴും ഇറക്കുമതി ചെയ്യുന്ന ഫലങ്ങളുടെ വിത്തുകളിൽനിന്നുള്ള തൈകളാണ് ഇവിടെയുള്ള നഴ്സറികളിൽ കിട്ടുന്നത്. ഇത് പലപ്പോഴും ഉല്‍പാദനത്തിനു നന്നല്ല. മാത്രമല്ല, വിത്തു തൈകൾ ഉൽപാദനത്തിലെത്താൻ ഇനമനുസരിച്ച്  6–15 വർഷമെടുക്കും. പൂവിടീൽ ആരംഭിച്ച ശേഷവും ആദ്യത്തെ 4–5 വർഷങ്ങളില്‍ കുറഞ്ഞ ഉല്‍പാദനമേ വിത്തുതൈകളിൽനിന്ന് ലഭിക്കാറുള്ളൂ. അതിനാൽ അവ്ക്കാഡോയുടെ നടീൽവസ്തുക്കൾ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് ഇനത്തെപ്പറ്റി വ്യക്തമായ ധാരണ വേണം. വിശ്വസനീയ സ്ഥാപനങ്ങളിൽനിന്നു മാത്രം തൈകൾ വാങ്ങേണ്ടതുമാണ്.

Read also: ജരാനര ചെറുക്കുന്ന അവ്ക്കാഡോ 

Bunch of fresh avocados on an avocado tree. Image credit: Nares Soumsomboon/ShutterStock
Bunch of fresh avocados on an avocado tree. Image credit: Nares Soumsomboon/ShutterStock

ഇടനാടും തീരപ്രദേശവും സ്വാഭാവികമായി അവ്‌ക്കാഡോ കായ്ക്കുന്ന സ്ഥലങ്ങളല്ല. എന്നാൽ ചില മരങ്ങൾ ഇത്തരം സമതലപ്രദേശങ്ങളിൽ കായ്ക്കാറുണ്ട്. ഉഷ്ണമേഖലാ കാലാവസ്ഥയിൽ ഫലമേകിയ ഇത്തരം മരങ്ങളുടെ ഗ്രാഫ്റ്റ് തൈകൾ നടുകയാണെങ്കിൽ ഈ പ്രശ്നം പരിഹരിക്കാം.  വിത്തു മുളപ്പിച്ചുണ്ടാകുന്ന തൈകൾ ഫലം നൽകാൻ കാലതാമസമെടുക്കും. എന്നാൽ ഗ്രാഫ്റ്റ് തൈകൾ മൂന്നാം വർഷം പൂവിടുകയും ആരോഗ്യമനുസരിച്ച് ഫലം നൽകുകയും ചെയ്യും. ഗ്രാഫ്റ്റ് തൈകളാണെങ്കിലും അതതു പ്രദേശങ്ങൾക്കു യോജിച്ച ഇനം കണ്ടെത്തണം. കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്കു യോജിച്ചതായി കണ്ടിട്ടുള്ള ഒരിനം റസ്സലാണ്. കാസർകോട് ഡോ. ചൗട്ടയുടെ ഇനവും നമ്മുടെ സമതല പ്രദേശങ്ങൾക്ക് യോജിച്ചതാണ്. വയനാട്ടിലെയും  ഇടുക്കിയിലേയുമൊക്കെ ഹൈറേഞ്ച് പ്രദേശങ്ങളിൽ കുരു നട്ടതെന്നോ ഗ്രാഫ്റ്റ് എന്നോ വേർതിരിവില്ലാതെ അവ്ക്കാഡോ സ്വാഭാവികമായി കായ്ക്കുന്നത് കാണാം.

Read also: ഒരു മരത്തിൽനിന്നു 30,000 രൂപ: കേരളത്തിലാദ്യമായി പൂവിട്ടുതുടങ്ങിയ അവ്ക്കാഡോ തോട്ടത്തിലെ വിശേഷങ്ങൾ 

പൂക്കൾ വിരിയുന്നതിലും അവ്ക്കാഡോയ്ക്കു  പ്രത്യേകതകളുണ്ട്. ഇതനുസരിച്ച് അവ്‌ക്കാഡോ രണ്ടു തരം– എ ടൈപ്പും ബി ടൈപ്പും.  ഇവ രണ്ടുമുണ്ടെങ്കിലേ ശരിയായ കായ് പിടിത്തം നടക്കുകയുള്ളൂ. കായ് പിടിത്തമില്ലെന്ന പരാതികൾക്കു പിന്നിലെ പ്രധാന കാരണം ഇതു തന്നെ. എ- ടൈപ്പ് ഇനങ്ങളിലെ പൂക്കൾ എല്ലാം ഒന്നാം ദിവസം പെൺപൂവായി വിരിയുകയും അന്ന് മധ്യാഹ്നത്തോടെ കൂമ്പുകയും പിറ്റേന്നു വീണ്ടും വിരിയുമ്പോൾ ആൺപൂവായി രൂപാന്തരപ്പെടുകയും ചെയ്യും. എന്നാൽ ബി-ടൈപ്പ് ഇനങ്ങളിൽ ഒന്നാം ദിവസം ആൺപൂവായി വിരിയുന്ന പൂക്കൾ രണ്ടാം ദിവസം പെൺപൂവായി രൂപാന്തരപ്പെടും. ഇക്കാരണത്താൽ ഒരിനം മാത്രമുള്ള തോട്ടങ്ങളിൽ പൂമ്പൊടിയുടെ കുറവുണ്ടാകാനും പരാഗണം ശരിയായി നടക്കാതിരിക്കാനുമിടയുണ്ട്. അതിനാൽ തോട്ടങ്ങളുണ്ടാക്കുമ്പോൾ 2 ഇനങ്ങളിലും പെട്ട തൈകൾ ഇടകലർത്തി നടണം.  ഒറ്റപ്പെട്ടു നിൽക്കുന്ന മരങ്ങളിൽ കായപിടിത്തം കുറയാനും ഇത് കാരണമാകും. 

avocado-thodupuzha-1

Read also: ‘തോക്കുധാരികൾ കാവൽനിന്ന് കൃഷി ചെയ്തെടുക്കുന്ന പഴം’ പത്തേക്കറിൽ, ഒപ്പം ദുരിയാനും 

ചെടികൾ കായ്ക്കാതിരിക്കുന്നതിന് മറ്റൊരു കാരണം കുറഞ്ഞ സൂര്യപ്രകാശ ലഭ്യതയാണ്. ധാരാളം തണലുള്ള പുരയിടങ്ങളിൽ നടുമ്പോൾ  സൂര്യപ്രകാശം വേണ്ടത്ര ലഭിക്കാതിരിക്കുകയും ഉൽപാദനം കുറയുകയും ചെയ്യും. കുറഞ്ഞത് 6–8 മണിക്കൂർ സൂര്യപ്രകാശം ലഭ്യമായ ഇടങ്ങളിൽ വേണം അവ്ക്കാഡ‍ോ നടാൻ.

പോഷകങ്ങൾ കുറവുള്ള മണ്ണിൽ ഉൽപാദനം നൽകാതിരിക്കുകയോ ഉല്‍പാദനം കുറയുകയോ ചെയ്യുന്നതായി കണ്ടിട്ടുണ്ട്. ജൈവാംശം കുറവുള്ള മണ്ണിലെ മരങ്ങൾക്ക് പ്രതിവർഷം 25 കിലോ ജൈവവളവും മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ ശുപാർശനനുസരിച്ചുള്ള രാസവളവും  നൽകിയാൽ വിളവു വർധിക്കും.

കായ്കൾ ഉണ്ടായതിനു ശേഷം പലപ്പോഴും ഉണ്ടാകുന്ന അന്ത്രോക്നോസ് എന്ന കുമിൾരോഗം മൂലവും കായകൾ കൊഴിയുകയോ വിളയുന്നതിനു മുൻപ് നശിക്കുകയോ ചെയ്യാം. ചെടികൾക്കുള്ളിൽ ശരിയായ വായൂസഞ്ചാരവും സൂര്യപ്രകാശവും ഉറപ്പാക്കുന്നതിലൂടെയും  കുമിൾനാശിനി പ്രയോഗത്തിലൂടെയും ഈ രോഗത്തെ പ്രതിരോധിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com