ADVERTISEMENT

അടുത്തയിടെ ഒരു മലയാള ദിനപത്രത്തിൽ കേരളത്തിലെ നെൽകൃഷിയുമായി ബന്ധപ്പെട്ടു വന്ന ഒരു വാർത്തയുടെ ചുരുക്കം ഇതായിരുന്നു. ജ്യോതി, ഉമ എന്നീ നെല്ലിനങ്ങൾക്കു പകരം മനുരത്നയും പൗർണമിയും കൃഷി ചെയ്യണം. ഇതേക്കുറിച്ച് കേരള കാർഷിക സർവകലാശാലയുടെ ഗവേഷണ വിഭാഗം മുൻ മേധാവി ഡോ. ഐ.ജോൺകുട്ടി മനോരമ ഓൺലൈൻ കർഷകശ്രീയോട് പ്രതികരിക്കുന്നു.

യഥാക്രമം 1974, 1998 വർഷങ്ങളിൽ കാർഷിക സർവകലാശാലയുടെ പട്ടാമ്പി, മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രങ്ങൾ പുറത്തിറക്കിയ നെല്ലിനങ്ങളാണ് ജ്യോതിയും ഉമയും. ഇവയാണ് കേരളത്തിലെ കർഷകർക്ക് ഇന്നും പ്രിയപ്പെട്ട വിത്തിനങ്ങൾ. ഇവയ്ക്കു പകരം മനുരത്നയും പൗർണമിയും കൃഷി ചെയ്യാത്തപക്ഷം പ്രതിസന്ധിയുണ്ടാകുമെന്ന വിധത്തിലുള്ള വാർത്തകൾ ശരിയല്ലെന്നും അതു കർഷകർക്കിടയിൽ തെറ്റിദ്ധാരണ പരത്തുമെന്നും ഡോ. ജോൺകുട്ടി പറയുന്നു. ഗവേഷണകേന്ദ്രങ്ങളിൽ നിന്നും പുറത്തിറങ്ങിയതുകൊണ്ടു മാത്രമല്ല, സ്വയം പരീക്ഷിച്ച് വിജയിച്ചതുകൊണ്ടാണ് ജ്യോതിയും ഉമയും കർഷകർക്ക് ഇന്നും പ്രിയങ്കരമായി തുടരുന്നത്. കർഷകരുടെ സാഹചര്യങ്ങൾക്കനുസരിച്ച് കൂടുതൽ വിളവ് തരുന്ന ഇനങ്ങൾ മാത്രമേ നിലനിൽക്കുകയുള്ളൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു. കർഷകരുടെ അനുഭവമാണ് ഇവയുടെ വലിയ പ്രചാരത്തിനുള്ള അടിസ്ഥാനം.

മൂപ്പു വളരെ കുറഞ്ഞ ( 95 - 100 ദിവസം)  ‘ഹ്രസ്വ’ എന്ന ഇനത്തിൽനിന്നു വേർതിരിച്ചെടുത്തതാണ് മനുരത്ന. വിളവു തീരെ കുറവാണെന്നും പറിച്ചു നടീലിന് അനുയോജ്യമല്ലായെന്നതും ഇതിന്റെ പോരായ്മയാണ്. ഇത് യന്ത്രവൽകൃത നടീൽ അസാധ്യമാക്കുന്നു. ജ്യോതിക്കോ ഉമയ്ക്കോ പകരമായിട്ടുള്ള ഇനമായിട്ടല്ല മനുരത്ന വികസിപ്പിച്ചെടുത്തതെന്ന് ഡോ. ജോൺകുട്ടി പറയുന്നു. പിന്നെ മനുരത്നയുടെ ഉപയോഗമെന്താണ്? പ്രധാനകൃഷി നശിച്ചുപോകുന്നതുപോലുള്ള അടിയന്തര ഘട്ടങ്ങളിൽ കിട്ടുന്ന ഇടസമയത്തോ, വെള്ളം ദുർലഭമായ ഉയർന്ന കോൾപ്പാടങ്ങളിലോ കൃഷി ചെയ്യാൻ പറ്റിയ ഇനമെന്ന പ്രാധാന്യമാണ് മനുരത്നയ്ക്കുള്ളത്. പൗർണമി, 115 - 120 ദിവസം മൂപ്പുള്ള ഇനമാണ്. പുറത്തിറക്കിയ കാലത്ത് കുട്ടനാട്ടിലും മറ്റും ഇവ കൃഷി ചെയ്യപ്പെട്ടിരുന്നെങ്കിലും ഉമ പ്രചരിച്ചതോടെ പൗർണമി അപ്രത്യക്ഷമായി.

ഇനി ജ്യോതി, ഉമ നെല്ലിനങ്ങളുടെ കാര്യം. വിരിപ്പു കൃഷിയിൽ 115 -125, 135-140 ദിവസങ്ങളും മുണ്ടകനിൽ 105 -110, 120-125 ദിവസവുമാണ് യഥാക്രമം ഇവയുടെ മൂപ്പ്. കേരളത്തിൽ ഇപ്പോൾ മുഖ്യമായും മുണ്ടകൻ കൃഷിയാണ് നടക്കുന്നതെന്ന് ഓർക്കുക. ഉമ, ജ്യോതി എന്നിവയുടെ വിത്തിന്റെ ശോഷണം നടക്കുന്നുണ്ടോയെന്ന ചോദ്യം പലരും ഉയർത്തുന്നുണ്ട്. എന്നാൽ ശാസ്ത്രീയമായ രീതിയിൽ വിത്തിനു വേണ്ടിയുള്ള കൃഷിയും വിത്തുശേഖരണവും നടത്തിയാൽ മൂല്യശോഷണം ഒഴിവാക്കാൻ കഴിയുമെന്നാണ് ഡോ. ജോൺകുട്ടിയുടെ അഭിപ്രായം. വിത്തിനു വേണ്ടി കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിർവരമ്പിനോടു ചേർന്നുള്ള ഭാഗത്ത് കൃഷി ചെയ്യുന്നത് ഒഴിവാക്കി പരപരാഗണം മുഖേനയുള്ള കലർപ്പ് ഇല്ലാതാക്കണം. കലർപ്പ് നീക്കം ചെയ്യുക, കൃഷി തുടങ്ങുന്നതിനു മുൻപ് പാടത്തെ മറ്റിനം വിത്തുകൾ നശിപ്പിക്കുക തുടങ്ങിയവയിലും ശ്രദ്ധിക്കണം. ജ്യോതിയേയും ഉമയേയും മാറ്റി നിർത്തണമെന്നു പറയുകയല്ല, ശുദ്ധമായ വിത്ത് വിതരണം ചെയ്യുകയാണ് വേണ്ടത്. കൂടുതൽ മെച്ചപ്പെട്ട ഇനങ്ങൾ ലഭിക്കുന്നതുവരെ കർഷകർ ജ്യോതി, ഉമ എന്നീ ഇനങ്ങളെ കൈവെടിയാൻ സാധ്യത തീരെയില്ലെന്നാണ് ഡോ. ജോൺകുട്ടി തന്റെ ദീർഘകാല അനുഭവത്തിൽനിന്ന് പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com