ADVERTISEMENT

ആസ്റ്റ ക്വാളിറ്റി കുരുമുളകിന്‌ യുഎസ്‌ ബയ്യർമാരിൽനിന്ന് അന്വേഷണങ്ങൾ എത്തിത്തുടങ്ങി. അമേരിക്കൻ സ്‌പൈസ്‌ ട്രേഡ്‌  അസോസിയേഷൻ നിഷ്‌കർഷിക്കുന്ന ഗുണനിലവാരം പുലർത്തുന്ന കുരുമുളകിന്‌ പുതിയ കച്ചവടങ്ങൾ ഉറപ്പിക്കാൻ കയറ്റുമതി മേഖലയിലെ വൻ സ്രാവുകൾ നീക്കം തുടങ്ങി. ഏതാനും വർഷങ്ങളായി മലബാർ മുളകിന്‌ ന്യുയോർക്കിൽനിന്നും ആവശ്യക്കാരില്ലാത്ത അവസ്ഥയായിരുന്നു.

അമേരിക്കൻ തുറമുഖങ്ങളിൽ ഇന്ത്യൻ കുരുമുളകാണ്‌ നേരത്തെ ഏറ്റവും കൂടുതൽ ഇറക്കുമതി നടത്തിയിരുന്നത്‌. കാലം മാറിയതിനിടയിൽ കോലവും മാറിയതോടെ അവർ മലബാർ മുളകിനെ തഴഞ്ഞ്‌ മറ്റ്‌ സ്രോതസുകളെ തേടി പോയി. ഇന്ത്യൻ മുളകിന്റെ സ്വാദിലുപരി വിലയ്‌ക്ക്‌ അവർ കൂടുതൽ മുൻ തൂക്കം നൽകിയത്‌ വിയറ്റ്‌നാം അവസരമാക്കി. കേവലം കാൽ ലക്ഷം ടണ്ണിന്റെ ഉൽപാദനത്തിൽനിന്നും രണ്ട്‌ ലക്ഷം ടണ്ണിലേക്കുള്ള വിയറ്റ്‌നാമിന്റെ കുതിച്ചുചാട്ടത്തിന്‌ വഴിതെളിച്ചത്‌ അമേരിക്കൻ ഓർഡറുകളായിരുന്നു. 

ഒരു വ്യാഴവട്ടം മുൻപ്‌ ടണ്ണിന്‌ 10,000 ഡോളറിനും 12,000 ഡോളറിനും മലബാർ ബ്ലാക്ക്‌ പെപ്പർ ശേഖരിക്കാൻ മത്സരിച്ച അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും പിന്നീട്‌ വിലക്കുറവിലേക്കു ശ്രദ്ധതിരിച്ചു. ഇതിനിടെ അധികോൽപാദനത്തെ തുടർന്ന്‌ ഏതു വിധേനയും മുളക്‌ വിറ്റുമാറാൻ വിയറ്റ്‌നാം നടത്തിയ കിടമത്സര ഫലമായി ടണ്ണിന്‌ 2000 ഡോളറിനും അതിലും താഴ്‌ത്തിയും ചരക്ക്‌ രംഗത്ത്‌ ഇറക്കി. ഇതിനിടെ ബ്രസീലും ഇന്തോനേഷ്യയും ഉൽപാദനം ഉയർത്തി പുതിയ സാധ്യതകൾ കണ്ടെത്താനും തുടങ്ങി. മലേഷ്യ കുരുമുളക്‌ കൃഷി കുറച്ച്‌ ഇലട്രോണിക് മേഖലയിലെ സാധ്യതകളിൽ ഭാഗ്യപരീക്ഷണത്തിനും ഇറങ്ങി. 

Also Read: കുരുമുളകു തോട്ടത്തിലേക്ക് ഒഴുകിയെത്തിയത് 5000 പേര്‍, അമ്പരപ്പിക്കും വിളവ്, വിളവെടുക്കും മുന്‍പ് വിപണി ഉറപ്പിച്ച് കർഷകൻ

ആഗോളവൽകരണവും ഇന്ത്യൻ ജീവിതശൈലിയിലെ മാറ്റങ്ങളും ഫാസ്‌റ്റ്‌ ഫുഡ്‌ തരംഗങ്ങളും ആഭ്യന്തര വിപണിയിൽ കുരുമുളകിനെ പ്രിയപ്പെട്ടതും ഒഴിവാക്കാൻ പറ്റാത്തതുമായതോടെ വിദേശ പിന്തുണയില്ലാതെയും ഉയർന്ന വിലയ്‌ക്ക്‌ ചരക്ക്‌ വിറ്റുമാറാൻ നമ്മുടെ കർഷകർക്ക്‌ അവസരം ലഭിച്ചു. കർഷകരുടെ സ്ഥിതിഗതി കൂടുതൽ ശോഭിക്കുമെന്ന ഘട്ടത്തിലാണ്‌ വ്യവസായ ലോബി വിദേശ ചരക്കുമായി എത്തിയത്‌.      

ആദ്യഘട്ടത്തിൽ ആഭ്യന്തര വിപണിയിൽ വിയറ്റ്‌നാം മുളക്‌ മൂല്യവർധിത ഉൽപ്പന്നമാക്കാമെന്ന പേരിൽ എത്തിച്ചെങ്കിലും പിന്നീട്‌ അവരുടെ സ്വാധീനം വർധിപ്പിച്ചു. വൈകാതെ ബ്രസീലും ഇന്തോനേഷ്യയും മാത്രമല്ല, അയൽ രാജ്യമായ ശ്രീലങ്ക പോലും അവരുടെ ചരക്ക്‌ വിറ്റഴിക്കാനുള്ള മുഖ്യ വിപണികളിൽ ഒന്നാക്കി ഇന്ത്യയെ മാറ്റി. 

ഇറക്കുമതി കുരുമുളക്‌ ആഭ്യന്തര വിപണിയിൽ വിറ്റ വ്യവസായികൾ പിന്നീട്‌ വിദേശത്തേക്കും ചരക്ക്‌ കപ്പൽ കയറ്റി, അതും ഇന്ത്യൻ കുരുമുളകെന്ന വ്യാജേന. അതോടെ നൂറ്റാണ്ടുകളായി മലബാർ സ്‌പെഷൽ ബോൾഡ്‌ പെപ്പറിന്‌ വിദേശത്ത്‌ കാലിടറി. അതേസമയം ആഭ്യന്തര ഡിമാൻഡിൽ ഇന്ത്യൻ വിപണിയിൽ കുരുമുളക്‌ പ്രയാണം തുടർന്നതോടെ ഉയർന്ന വില ഉറപ്പ്‌ വരുത്തിയതിനൊപ്പം അന്താരാഷ്‌ട്ര മാർക്കറ്റിലും നമ്മുടെ നിരക്ക്‌ ഉയർന്നു. 

ഡിസംബറിൽ ടണ്ണിന്‌ 7500 ഡോളറിൽ നീങ്ങിയ ഇന്ത്യൻ വില മറ്റ്‌ ഉൽപാദകരാജ്യങ്ങളുടെ നിരക്കിലും ടണ്ണിന്‌ 4000 ഡോളർ വരെ ഉയർത്തിയാണ്‌ രേഖപ്പെടുത്തിയിരുന്നത്‌. എന്നാൽ ആ അന്തരമിപ്പോൾ കേവലം 1200 ഡോളറായി കുറഞ്ഞ സാഹചര്യത്തിൽ വിദേശ കച്ചവടങ്ങൾക്ക്‌ അവസരം ഒരുങ്ങുകയാണ്‌. 

Also read: കരുതൽ ശേഖരത്തിൽ കൊക്കോയുണ്ടോ? കാശുവാരാം

ഈസ്‌റ്റർ ആവശ്യങ്ങൾക്കുള്ള കുരുമുളകാണ്‌ അമേരിക്കയും യുറോപ്യൻ രാജ്യങ്ങൾക്കും ഇപ്പോൾ ആവശ്യം. അതിൽ ഒരു പങ്ക്‌ നമുക്ക്‌ ഷിപ്പ്‌മെൻറ്‌ നടത്താനായാൽ സ്വാഭാവികമായും അവരുടെ നാവിൽ മലബാർ മുളകിൻറ സ്വാദ്‌ തിരിച്ചെത്തുമെന്ന്‌ മാത്രമല്ല, ഇന്ത്യൻ കുരുമുളകിനും ഒരു തിരിച്ചു വരവിന്‌ അത്‌ അവസരം ഒരുക്കാം. ടണ്ണിന്‌ 6200 ഡോളറിന്‌ പുതിയ ക്വട്ടേഷനുമായാണ്‌ ഇന്ത്യൻ സ്‌പൈസസ്‌ എക്‌സ്‌പോർട്ടർമാർ രാജ്യാന്തര വിപണിയിൽ എത്തിയിട്ടുള്ളത്‌. 

ഏലം

കാത്തിരിപ്പുകൾക്ക്‌ അവസാനമായെന്ന വിശ്വാസത്തിലാണ്‌ ഹൈറേഞ്ചിലെ ഏലക്കർഷകർ. ആഭ്യന്തര വിദേശ വിപണികളിൽ നിന്നും ആവശ്യത്തിൽ കൂടുതൽ അന്വേഷണങ്ങൾ പ്രവാഹിച്ചിട്ടും അൽപം ഭേദപ്പെട്ട വിലയ്‌ക്ക്‌ കായ വിറ്റുമാറാനാവുമെന്ന കണക്കുകൂട്ടലുമായി ഏലക്കർഷകർ കാത്തിരിപ്പ്‌ തുടങ്ങിയിട്ട്‌ മാസങ്ങൾ പലത്‌ പിന്നിട്ടു. 

ലേലത്തിൽ ശരാശരി ഇനങ്ങങ്ങളുടെ വില രണ്ടായിരം രൂപയിലേക്കു പ്രവേശിക്കുന്ന ദിനത്തിനായുള്ള കാത്തിരിപ്പ്‌ ഉടൻ അവസാനിക്കുമെന്നാണ്‌ തോട്ടം മേഖലയിൽ നിന്നും ലഭ്യമാകുന്ന സൂചന. അതേ, വരൾച്ച അത്രയ്‌ക്ക്‌ രൂക്ഷമാണ്‌, ഏലച്ചെടികളുടെ നിലനിൽപ്പിനെ പോലും ചോദ്യം ചെയ്യും വിധത്തിലെ കൊടും ചൂടിന്‌ മുന്നിൽ എത്ര ദിവസങ്ങൾ പിടിച്ചു നിൽക്കാനാകുമെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. പതിവിൽ നിന്നും വ്യത്യസ്തമായി ഫെബ്രുവരി മധ്യത്തിൽ തന്നെ ജലാശയങ്ങൾ പലതും വറ്റിത്തുടങ്ങി. 

മാർച്ചും ഏപ്രിലും തള്ളി നീക്കുക കർഷകർക്ക്‌ കഠിനം തന്നെയാകും. ഇതിനിടെ ഏപ്രിൽ ആദ്യം വേനൽ മഴയ്‌ക്ക്‌ സാധ്യതയുണ്ടെങ്കിലും അതിനു തോട്ടം മേഖലയെ എത്രമാത്രം കുളിരണിക്കാനാവുമെന്ന കാര്യവും നിശ്ചയമില്ല. ഓഫ്‌ സീസണിലെ ഉയർന്ന വില പ്രതീക്ഷിച്ച്‌ മൊത്തം ഉൽപാദനത്തിൽ 20 ശതമാനം വരെ ചരക്ക്‌ നീക്കിയിരിപ്പുള്ളവരുണ്ട്‌. എന്നാൽ വലിയപങ്കും വിളവെടുപ്പ്‌ വേളയിൽ തന്നെ സാമ്പത്തിക കാര്യങ്ങൾക്കായി ചരക്ക്‌ വിറ്റു മാറിയവരാണ്‌. 

മുന്നിലുള്ള ആറ്‌ മാസങ്ങളിൽ ഏലക്ക ക്ഷാമം തല ഉയർത്തുന്നതോടെ വിപണിയിലെ സ്‌റ്റോക്കിസ്‌റ്റുകൾ ചരക്ക്‌ ഇറക്കുമെങ്കിലും അവരും ഉയർന്ന വിലയെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമം നടത്തും. റംസാൻ മുന്നിൽ കണ്ട്‌ അറബ്‌ രാജ്യങ്ങൾ ഏലക്ക ശേഖരിക്കുന്നുണ്ട്‌. റംസാന്‌ പുറകെ ബക്രീദും ഏലത്തിന്‌ ഗൾഫ്‌ ഓർഡറുകൾക്ക്‌ അവസരം ഒരുക്കും. ഇതിനിടെ വിഷുവും ഈസ്റ്ററും ആഭ്യന്തര വിപണിയിലും ഏലത്തെ ശ്രദ്ധേയമാക്കാം.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com