ADVERTISEMENT

കരുതൽ ശേഖരത്തിൽ കൊക്കോയുണ്ടോ? കാശുവാരാം. ആഗോള കൊക്കോ വിപണി പതഞ്ഞു പൊങ്ങുകയാണ്‌, ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്‌ ലണ്ടൻ എക്‌സ്‌ചേഞ്ചിൽ ഉൽപ്പന്നത്തിന്റെ ഇടപാടുകൾ പുരോഗമിക്കുന്നത്‌. രാജ്യാന്തര കൊക്കോ വില സർവകാല റെക്കോർഡ്‌ നിരക്കായ ടണ്ണിന്‌ 4607 ഡോളർ വരെ ഉയർന്നു.  

ആഗോള തലത്തിൽ കൊക്കോയ്‌ക്ക്‌ അനുഭവപ്പെടുന്ന രൂക്ഷമായ ക്ഷാമം കണക്കിലെടുത്താൽ പുതിയ ഉയരങ്ങളിലേക്ക് ഉൽപ്പന്നം ചുവടുവയ്ക്കും. വിപണിയുടെ സാങ്കേതിക വശങ്ങൾ നൽകുന്ന സൂചനയും റെക്കോർഡ്‌ പ്രകടനം ഈ വർഷം കാഴ്‌ചവയ്ക്കുമെന്നു തന്നെയാണ്‌. 46 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ്‌ ഉൽപ്പന്നത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്‌. അടുത്ത രണ്ടു മാസങ്ങളിൽ 4809 ഡോളറിലേക്കു രാജ്യാന്തര വിപണി മുന്നേറാൻ ഇടയുണ്ട്‌. മാർച്ചിൽ ഈ റേഞ്ചിലേക്കു കൊക്കോ ഉയർന്നാൽ തുടർന്നുളള മാസങ്ങളിലെ ബുൾ റാലി കൊക്കോയെ 4900-5100 ഡോളറിലേക്ക് എത്തിക്കാം. ന്യൂയോർക്ക്‌ എക്‌സ്‌ചേഞ്ചിൽ കൊക്കോ മാർച്ച്‌ അവധി 4603 ഡോളറിലാണ്‌. 

മുഖ്യ ഉൽപാദകരാജ്യങ്ങളിലെല്ലാം വിളവ്‌ മോശമെന്ന വിവരമാണ്‌ പുറത്തുവരുന്നത്‌. അതായത്‌ കൊക്കോ ഉൽപാദനത്തിൽ സംഭവിച്ച പ്രതിസന്ധി വിട്ടുമാറാൻ സമയമെടുക്കുമെന്ന്‌ സാരം. വരുന്ന ഏതാനും മാസങ്ങളിൽ നിലവിലെ ചരക്കുക്ഷാമം തുടർന്നാൽ വ്യവസായികൾക്ക്‌ വില ഉയർത്തി ചരക്ക്‌ സംഭരിക്കുകയല്ലാതെ മറ്റ്‌ പോംവഴികളില്ലാതാകും. 

ആഗോള തലത്തിൽ കൊക്കോ ഉൽപാദനത്തിൽ മുൻപന്തിയിൽ നിലകൊള്ളുന്ന ഐവറി കോസ്റ്റിൽ മാസങ്ങളായി തുടരുന്ന കനത്ത മഴ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കി. കൊക്കോയെ ബാധിച്ച ബ്ലാക്ക് പോഡ് രോഗം വിളവെടുപ്പും കയറ്റുമതിയും താറുമാറാക്കി. ഒക്‌ടോബർ മുതൽ ജനുവരി മധ്യം വരെയുള്ള മൂന്നര മാസക്കാലയളവിൽ കയറ്റുമതിയിൽ സംഭവിച്ച ഇടിവ്‌ ചില്ലറയല്ല. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 37 ശതമാനം കുറഞ്ഞു. കൊക്കോ കയറ്റുമതിയിലെ ആഗോള ഭീമനു നേരിട്ട തിരിച്ചടി നേട്ടമാക്കാൻ നിർവാഹമില്ലാത്ത അവസ്ഥയിലാണ്‌ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന ആഫ്രിക്കയിലെ തന്നെ മറ്റൊരു രാജ്യമായ ഘാന. അവരുടെ മൊത്തം ഉൽപാദനം 24 ശതമാനം കുറഞ്ഞെന്ന് മാത്രമല്ല, 13 വർഷത്തെ ഏറ്റവും താഴ്‌ന്ന നിലവാരത്തിലുമാണ്‌. എൽ- നിനോ പ്രതിഭാസം ആഗോള കൊക്കോ ഉൽപാദനത്തിൽ സൃഷ്‌ടിച്ച ആഘാതം രൂക്ഷമാകുന്നത്‌ ചോക്ക്‌ലേറ്റ്‌ വ്യവസായികളെ വട്ടം കറക്കും. ഐവറി കോസ്റ്റിൽ പുതിയ സീസൺ ആരംഭിക്കാൻ ഏപ്രിൽ വരെ കാത്തിരിക്കേണ്ടിവരും. 

ഏഷ്യയിൽ കൊക്കോ ഗ്രൈൻഡിങിൽ പിന്നിട്ട മൂന്നു മാസക്കാലയളവിൽ 8.5 ശതമാനം ഇടിവ്‌ സംഭവിച്ചതായി കൊക്കോ അസോസിയേഷൻ ഓഫ്‌ ഏഷ്യ വ്യക്തമാക്കി. യൂറോപ്യൻ കൊക്കോ അസോസിയേഷനും ചരക്ക്‌ സംസ്‌കരണത്തിൽ ഇടിവ്‌ സംഭവിച്ചതായി അവകാശപ്പെട്ടു. അതായത്‌ കൊക്കോയുമായി ബന്ധപ്പെട്ട ഏതാണ്ട്‌ എല്ലാ മേഖലയും ഏകദേശം 40 വർഷത്തിനിടയിൽ അഭിമുഖീകരിക്കാത്ത വിധം കടുത്ത ചരക്കുക്ഷാമത്തിന്റെ പിടിയിലാണ്‌. ലോക വിപണിയിൽ ചോക്ക്‌ലേറ്റിനുള്ള ഡിമാൻഡ് കണക്കിലെടുത്താൽ കൊക്കോ വിലക്കയറ്റം ബഹുരാഷ്‌ട്ര കമ്പനികളെ കാര്യമായി ബാധിക്കില്ല. എന്നാൽ ചെറുകിട വ്യവസായികൾക്ക്‌ താങ്ങാനാവുന്നതിലും ഭാരിച്ച ചെലവ്‌ കൊക്കോയിലെ പുതിയ സംഭവികാസങ്ങൾ വരുത്തിവയ്ക്കും. 

കേരളത്തിലെ കൊക്കോ കർഷകർ ഒരു സുവർണ കാലഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്‌. എൺപതുകളുടെ തുടക്കത്തിൽ കേരളത്തിൽ കൊക്കോ കൃഷിലേക്ക് കർഷകർ വ്യാപകമായി ഇറങ്ങി തിരിച്ചെങ്കിലും ചോക്ക്‌ലേറ്റിന്റെ മധുരമായിരുന്നില്ല അന്ന്‌ നമ്മുടെ കർഷകർക്ക്‌ നുകരാനായത്‌. എട്ടു നിലയിൽ പൊട്ടിയ കൃഷിയിൽ നിന്നും ഉൾക്കൊണ്ട പാഠവുമായാണ്‌ പുതിയ തലമുറ ഗോദയിലെത്തിയത്‌. പിന്നിട്ട രണ്ടു വർഷങ്ങളിൽ കിലോ 200-240 രൂപ റേഞ്ചിൽ നീങ്ങിയ കൊക്കോ നിലവിൽ 300-310ലെത്തി. 345-360ലേക്ക്‌ ഉൽപ്പന്ന വില ചുവടുവയ്ക്കാമെങ്കിലും വൻ കടമ്പ 340ൽ തല ഉയർത്താം. 

Image credit: FotoDuets/iStockPhoto
Image credit: FotoDuets/iStockPhoto

കുരുമുളക്‌

ഹൈറേഞ്ചിൽ കൊടികളിൽ മുളകുമണികൾ മൂത്തു വിളയുന്നു, വയനാടൻ തോട്ടങ്ങളും മികച്ചയിനം കുരുമുളക്‌ ഇക്കുറിയും വിൽപ്പനയ്‌ക്ക്‌ ഒരുക്കും. ആഗോള തലത്തിൽ നിലവിൽ ഇന്ത്യയിൽ മാത്രമാണ്‌ സീസൺ ആരംഭിച്ചിട്ടുള്ളത്‌. ഒട്ടുമിക്ക രാജ്യങ്ങളിലും ഇത്‌ ഓഫ്‌ സീസണായതിനാൽ രാജ്യാന്തര വിപണിയിൽ കാര്യമായ മത്സരങ്ങൾ ഒന്നും അരങ്ങേറുന്നില്ല. അടുത്ത മാസം ഹൈറേഞ്ച്‌, വയനാടൻ മുളക്‌ വിളവെടുപ്പ്‌ ഊർജിതമാകും. എന്നാൽ, ഇക്കുറി വയനാട്ടിൽനിന്നും വിൽപ്പന സമ്മർദ്ദങ്ങൾക്ക്‌ ഇടയില്ലെന്നാണ്‌ ആ മേഖലയിലെ വ്യാപാരികളുടെ പക്ഷം. മുൻ വർഷത്തെ വരൾച്ച സൃഷ്‌ടിച്ച ആഘാതം കൊടികളെ കാര്യമായി ബാധിച്ചു. കാലവർഷം ഏറ്റവും ദുർബലമായ പ്രദേശം കൂടിയായിരുന്നതിനാൽ വയനാട്ടിൽ ഉൽപാദനത്തിൽ വൻ വിള്ളൽ സംഭവിക്കാം. കർണാടകത്തിൽ മാർച്ചിൽ വിളവെടുപ്പ്‌ തുടങ്ങും. ഇക്കുറി കൂർഗ്ഗിൽനിന്നും ചിക്കമംഗലുരിൽ നിന്നും തുടക്കത്തിൽ വിൽപ്പനക്കാർ കുറയുമെന്നാണ്‌ ആദ്യ സൂചന. 

വിളവെടുക്കാൻ പാകമായ കാപ്പിക്കുരുക്കൾ. വയനാട്ടിലെ തോട്ടത്തിൽനിന്നുള്ള ദൃശ്യം. ചിത്രം∙കർഷകശ്രീ
വിളവെടുക്കാൻ പാകമായ കാപ്പിക്കുരുക്കൾ. വയനാട്ടിലെ തോട്ടത്തിൽനിന്നുള്ള ദൃശ്യം. ചിത്രം∙കർഷകശ്രീ

വൻകിട തോട്ടങ്ങളുമായി പുതിയ മുളക്‌ വിൽപ്പനയെ കുറിച്ച്‌ ആരാഞ്ഞപ്പോൾ അവരുടെ പ്രതീക്ഷ നിലവിൽ കാപ്പിയിലാണ്‌. കാപ്പിയുടെ ഉയർന്ന വില അവസരമാക്കി മാറ്റാനുള്ള നീക്കത്തിലാണവർ. അറബിക്ക, റോബസ്റ്റ കാപ്പികളുടെ ആകർഷകമായ വില കൈപ്പിടിയിൽ ഒതുക്കാൻ ഒരുങ്ങുന്ന അവർ കുരുമുളകിനെ പത്തായങ്ങളിലേക്ക്‌ തൽക്കാലം നീക്കാനുള്ള തയാറെടുപ്പിലാണ്‌. കഴിഞ്ഞ രണ്ട്‌ വർഷങ്ങളെ അപേക്ഷിച്ച്‌ ഇക്കുറി ജനുവരി-മാർച്ചിൽ കാർഷിക മേഖല മുളക്‌ നീക്കം കുറച്ചാൽ സീസണിലെ വില ഇടിവിനെ തടയാനും അത്‌ ഉപകരിക്കും. 

വിയറ്റ്‌നാമിലെ മുഖ്യ കുരുമുളക്‌ ഉൽപാദക പ്രവിശ്യകളിൽ മുളകുമണികൾ മൂത്തു വരുന്നതേയുള്ളു. നിലവിൽ കരുതൽ ശേഖരം കുറഞ്ഞതിനാൽ പുതിയ വിദേശ വ്യാപാരങ്ങൾക്ക്‌ കയറ്റുമതിക്കാർ തിടുക്കം കാണിക്കില്ല. കഴിഞ്ഞ വർഷം അവർ 2,65,897 ടൺ കുരുമുളക്‌ ഷിപ്പ്‌മെന്റ് നടത്തി. 2022നെ അപേക്ഷിച്ച്‌ കയറ്റുമതി 37,212 ടൺ ഉയർന്നു, അതായത്‌ 16.27 ശതമാനം വർധന. അവരുടെ ചരക്കിൽ ചെറുത്തല്ലാത്ത പങ്ക്‌ നേരിട്ട്‌ ഇന്ത്യയിലെത്തി. മറ്റൊരു പങ്ക്‌ ശ്രീലങ്ക വഴിയും നമ്മുടെ തുറമുഖങ്ങളിൽ ഇറക്കുമതി നടത്തി. വിളവെടുപ്പ്‌ ഊർജിതമാകും വരെ ഉൽപ്പന്ന വില ഉയർന്ന തലത്തിൽ നിലനിർത്താൻ വിയറ്റ്‌നാമിലെ ചൈനീസ്‌ വംശജരായ കയറ്റുമതിക്കാർ ശ്രമം നടത്താം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com