ADVERTISEMENT

പച്ചക്കുരു വിൽക്കുന്നതിനെക്കാൾ നേട്ടം പുളിപ്പിച്ചുണക്കി വിൽക്കുന്നതാണെങ്കിലും  മിക്ക കർഷകരും അതിനു തുനിയാത്തത് മിക്കപ്പോഴും കാലാവസ്ഥ പ്രതികൂലമാവുന്നതുകൊണ്ടാണ്. പുളിപ്പിച്ച കൊക്കോക്കുരു വെയിലത്തു വച്ച് പാകം നോക്കി ഉണക്കിയെടുത്താൽ മാത്രമേ മികച്ച ഗുണനിലവാരം ലഭിക്കൂ. മഴക്കാലത്ത് അതത്ര എളുപ്പമല്ലല്ലോ. വയനാട് മാനന്തവാടി മഠത്തിൽ സുനിൽ ജോസിന്റെ കയ്യിൽ ഇതിനു പരിഹാരമുണ്ട്. മഴക്കാലത്തു വിളവെടുക്കുന്ന കൊക്കോക്കുരു കഞ്ഞിവെള്ളത്തിൽ സൂക്ഷിക്കുന്ന രീതിയാണ് സുനിലിന്റേത്.

കൊക്കോക്കുരു ഡ്രമ്മിൽ ഇട്ട് അതിലേക്ക് അൽപം കഞ്ഞിവെള്ളം ഒഴിച്ച് ചാക്കുകൊണ്ട് അടച്ചുവ യ്ക്കുന്നു. ഓരോ തവണ വിളവെടുത്ത് ഡ്രമ്മിൽ ഇടുമ്പോഴും കുരു മുങ്ങിക്കിടക്കാൻ പാകത്തിൽ കഞ്ഞിവെള്ളം ഒഴിക്കും. ഇടയ്ക്ക് ഇളക്കിക്കൊടുക്കാൻ മറക്കരുത്. ഇങ്ങനെ സൂക്ഷിക്കുന്ന കുരു 6 മാസം വരെയും കേടാവാതിരിക്കുമെന്നു സുനിൽ. മഴക്കാലം പിന്നിടുന്നതോടെ സൗകര്യപ്രദമായ സമയം നോക്കി ഡ്രമ്മിലെ വെള്ളം വാർന്നു കളഞ്ഞ് വെയിലത്ത് ഉണക്കിയെടുക്കാം. ജൂൺ മുതൽ വിളവെടുക്കുന്ന കൊക്കോക്കുരു ഡിസംബർ–ജനുവരി മാസങ്ങളിലാണ് സുനിൽ ഉണക്കിയെടുക്കുന്നത്. ഉണക്കി വിൽക്കുമ്പോൾ ഉയർന്ന വില ലഭിക്കുകയും ചെയ്യും.

റബറിന് ഇടവിള

റബറിനും കമുകിനും ഇടവിളയായി 5 മുതൽ 7 വയസ്സുവരെ പ്രായത്തിലുള്ള വിളവെടുപ്പെത്തിയ 200 കൊക്കോച്ചെടികൾ സുനിലിന്റെ കൃഷിയിടത്തിലുണ്ട്. റബർ വച്ച് 4 വർഷം പിന്നിട്ടപ്പോഴാണ് നാലു മരങ്ങൾക്ക് നടുവിൽ ഒന്ന് എന്ന ക്രമത്തിൽ കൊക്കോ നടുന്നത്. കാഡ്ബറിയുടെ താമരശ്ശേരിയിലെ നഴ്സറിയിൽനിന്നു വാങ്ങിയ ഹൈബ്രിഡ് തൈകൾ രണ്ടാം വർഷം തന്നെ പൂവിട്ടു. ആണ്ടിലൊരിക്കൽ നൽകുന്ന കോഴിവളം വളർച്ചവേഗം കൂട്ടുമെന്നു സുനിൽ. വർഷം രണ്ടുവട്ടം കമ്പുകോതലും നടത്തും. 

കമുകിന് ഇടവിളയായി നടുമ്പോൾ ലഭിക്കുന്നതിനെക്കാൾ വിളവ് അൽപം കുറയുമെങ്കിലും റബറിന് മികച്ച ഇടവിള തന്നെ കൊക്കോ എന്ന് സുനിൽ. സംസ്കരിച്ച കുരുവിന് കിലോ  ശരാശരി 180 രൂപ വില ലഭിക്കുന്നുണ്ട്. 120 രൂപ വരെ താഴ്ന്നു പോയ സന്ദർഭങ്ങളും 220 രൂപ വരെ ഉയർന്ന കാലവുമുണ്ട്. നിലവിൽ 150–180 രൂപയ്ക്കിടയിലാണ് ചാഞ്ചാട്ടം. എങ്കിലും ഇടവിളയെന്ന നിലയിൽ കൊക്കോ ആദായം തന്നെയെന്നു സുനിൽ. വീട്ടുകാർക്കു സ്വയം ചെയ്യാവുന്ന കൃഷിപ്പണികളേ ഇതിനുള്ളൂ എന്നതും  മെച്ചം.

ഫോൺ: 9645564195

English summary:  Fermentation, Drying and Storage of Cocoa Beans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com